ഇസ്രേലി ആക്രമണം നേരിടുന്ന ഗാസയിൽ ഇരുപത്തിനാലു മണിക്കൂറിനുള്ളിൽ 101 പേർ കൊല്ലപ്പെടുകയും 169 പേർക്കു പരിക്കേൽക്കുകയും ചെയ്തതായി ഹമാസ് ഇന്നലെ അവകാശപ്പെട്ടു. ഷാതിയിലെ ഏഴു വീടുകൾക്കു നേർക്കുണ്ടായ ആക്രമണത്തിൽ 24 പേരും തുഫായിലുണ്ടായ മറ്റൊരാക്രമണത്തിൽ 18 പേരും കൊല്ലപ്പെട്ടതായി ഹമാസ് പറഞ്ഞു.
ഹമാസിന്റെ ഭീകരാക്രമണത്തിന് മറുപടിയായി ഇസ്രേലി സേന ഗാസയിൽ നടത്തുന്ന സൈനിക ഓപ്പറേഷനിൽ 37,551 പേരാണ് കൊല്ലപ്പെട്ടിരിക്കുന്നത്. ഇതിൽ നല്ലൊരു ശതമാനം സ്ത്രീകളും കുട്ടികളുമാണ്.
ഇസ്രയേലിന്റെ വടക്കൻ അതിർത്തിയിൽ ലബനനിലെ ഹിസ്ബുള്ള ഭീകരരുമായുള്ള സംഘർഷം വിപുലമായ യുദ്ധത്തിൽ കലാശിക്കുമെന്ന ആശങ്ക ശക്തമായിട്ടുണ്ട്. ഇസ്രയേലും ഹിസ്ബുള്ളയും തമ്മിലുള്ള ശത്രുത പശ്ചിമേഷ്യക്കപ്പുറത്തേക്കും വലിയ നാശത്തിനിടയാക്കുമെന്ന് യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെരസ് മുന്നറിയിപ്പു നല്കി.