കൊച്ചി: നഗരം കേന്ദ്രീകരിച്ച് കോളജ് വിദ്യാര്‍ഥികള്‍ അടക്കമുള്ള യുവതീയുവാക്കള്‍ക്ക് മയക്കുമരുന്ന് വില്പന നടത്തുന്ന മാഡ് മാക്സ് സംഘത്തിലെ പ്രധാനികളായ രണ്ടു പേര് അറസ്റ്റില്‍.
കാസര്‍ഗോഡ് ബംബരാണ സക്കറിയ മന്‍സില്‍ "ഷേണായി' എന്ന് വിളിക്കുന്ന സക്കറിയ (32), ഇടുക്കി ഉടുമ്പന്‍ ചോല വലിയ തോവാളം കുറ്റിയാത്ത് വീട്ടില്‍ അമല്‍ വര്‍ഗീസ് (26) എന്നിവരാണ് സ്റ്റേറ്റ് എക്സൈസ് എന്‍ഫോഴ്സ്മെന്റ് സ്ക്വാഡ് ടീം, എറണാകുളം ഐബി, എറണാകുളം ടൗണ്‍ നോര്‍ത്ത് സര്‍ക്കിള്‍ എന്നിവരുടെ സംയുക്ത നീക്കത്തില്‍ പിടിയിലായത്.
ഇവരുടെ കൈയില്‍ നിന്നും താമസസ്ഥലത്തും നിന്നും വിനാശകാരിയ പൗഡര്‍ രൂപത്തിലുള്ള 62.574 ഗ്രാം വൈറ്റ് മെത്തും മൈസൂര്‍ മാംഗോ എന്ന വിളിപ്പേരുള്ള 3.300 കിലോ മുന്തിയ ഇനം കഞ്ചാവും മാനസിക വിഭ്രാന്തിയുള്ളവര്‍ക്ക് സമാശ്വാസത്തിനായി നല്കുന്ന അതിമാരക മയക്കുമരുന്നായ 18 നൈട്രോസെപാം ഗുളിക(14.818 ഗ്രാം)കളും കണ്ടെടുത്തു.
വ്യത്യസ്ത ഇനം മയക്കുമരുന്നുകള്‍ അളക്കുന്നതിനുള്ള റൗണ്ട് ടോപ്പ് വേയിംഗ് മെഷീന്, നാനോ വേയിംഗ് മെഷിന്, മയക്കുമരുന്ന് ഇടപാടിന് ഉപയോഗിച്ചിരുന്ന ലാപ്ടോപ്പ്, രണ്ട് സ്മാര്‍ട്ട് ഫോണുകള്‍, വ്യത്യസ്ത അളവിലെ സിപ് ലോക്ക് കവറുകള്‍, മയക്കുമരുന്ന് വില്പനയ്ക്ക് ഉപയോഗിച്ചിരുന്ന ഇവരുടെ ആഡംബര ബൈക്ക്, ലഹരി വില്പനയിലൂടെ ലഭിച്ച 16,500 രൂപ എന്നിവയും എക്സൈസ് സംഘം കസ്റ്റഡിയിലെടുത്തു.
നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയായ ഇരുവരും കഴിഞ്ഞ മാസമാണ് ശിക്ഷ കഴിഞ്ഞ് ജയിലില്‍ നിന്ന് ഇറങ്ങിയത്. ലോക്സഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് എക്സൈസിന്റെ പ്രത്യേക സ്പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി മുന്‍ കേസുകളില്‍ പ്രതിയായിട്ടുള്ളവരെയെല്ലാം സ്റ്റേറ്റ് എക്സൈസ് എന്‍ഫോഴ്സ്മെന്റ് സ്ക്വാഡ് ചീഫ് അസി. എക്സൈസ് കമ്മീഷണര്‍ ടി. അനികുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം നിരീക്ഷിച്ച് വരികയായിരുന്നു.
ഇതേത്തുടര്‍ന്ന് ദിവസങ്ങളോളം ഷേണായി എന്ന് വിളിക്കുന്ന സക്കറിയയുടെയും അമലിന്റെയും നീക്കങ്ങള്‍ രഹസ്യമായി നിരീക്ഷിച്ചിരുന്ന എക്സൈസ് സംഘം ഇരുവരും മയക്കുമരുന്നുകള്‍ സൂക്ഷിച്ച് വച്ച് വില്‍പ്പന നടത്തുന്നുണ്ടെന്ന് കണ്ടെത്തി.
തുടര്‍ന്ന് വൈറ്റില ചക്കരപ്പറമ്പിന് സമീപം ആവശ്യക്കാരെ കാത്ത് ആഡംബര ബൈക്കില്‍ ഇരിക്കുകയായിരുന്ന ഇരുവരേയും എക്സൈസ് സംഘം വളയുകയായിരുന്നു. പിടിയിലാകുമെന്ന് മനസിലായ പ്രതികള്‍ അക്രമാസക്തരായി വളരെ അപകടകരമായ രീതിയില്‍ ബൈക്ക് സ്റ്റാര്‍ട്ട് ചെയ്ത് പോകാന്‍ ശ്രമിച്ചെങ്കിലും എക്സൈസ് സംഘത്തിന്റെ സമയോചിതമായ ഇടപെടലിലൂടെ ഇവരുവരേയും സാഹസികമായി കീഴ്പ്പെടുത്തുകയായിരുന്നു.
മാഡ് മാക്സ് സംഘത്തിലെ പ്രധാനികളെക്കുറിച്ച് എക്സൈസ് സംഘത്തിന് വ്യക്തമായ സൂചനകള്‍ ലഭിച്ചിട്ടുണ്ട്. വരും ദിവസങ്ങളില്‍ കൂടുതല്‍ അറസ്റ്റ് ഉണ്ടാകും. മയക്കുമരുന്നിന്റെ ഉറവിടം സംബന്ധിച്ച് അന്വേഷണം ആരംഭിച്ചതായും വരും ദിവസങ്ങളിലും കര്‍ശന പരിശോധനകള്‍ തുടരുമെന്നും അസി. എക്സൈസ് കമ്മീഷണര്‍ ടി. അനികുമാര്‍ അറിയിച്ചു.
എറണാകുളം സിഐ എം.എസ്. ജനീഷ് കുമാര്‍, സ്റ്റേറ്റ് എക്സൈസ് എന്‍ഫോഴ്സ്മെന്റ് സ്ക്വാഡിലെ പ്രിവന്റീവ് ഓഫീസര്‍ എന്‍.ഡി. ടോമി, ഐബി പ്രിവന്റീവ് ഓഫീസര്‍ എന്‍.ജി. അജിത്ത് കുമാര്‍, എറണാകുളം സര്‍ക്കിളിലെ അസി. ഇന്‍സ്പെക്ടര്‍ എം.കെ. ഷാജി, സിവില്‍ എക്സൈസ് ഓഫീസര്‍ എസ്. ശരത്ത്, വി.എം. ദീപക് എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
ലഹരി മരുന്ന് വിറ്റിരുന്നത് മാഡ് മാക്സ് എന്ന ഗ്രൂപ്പിലൂടെ
സമൂഹ മാധ്യമങ്ങള്‍ വഴി "മാഡ് മാക്സ് ' എന്ന പ്രത്യേക തരം ഗ്രൂപ്പുണ്ടാക്കി അതിലൂടെയായിരുന്നു ഇവരുടെ വിൽപ്പന. മുന്‍കൂട്ടിയുള്ള ഓര്‍ഡര്‍ അനുസരിച്ച് ആവശ്യക്കാര്‍ക്ക് രാത്രിയില്‍ ഡോര്‍ ഡെലിവറി നടത്തുന്നതായിരുന്നു രീതി.
സംഘത്തില്‍ ഉള്ളവര്‍ പിടിക്കപ്പെട്ടാലും ഉപഭോക്താക്കള്‍ക്ക് കൃത്യമായി മയക്കുമരുന്ന് എത്തിച്ച് നല്‍കും. സ്കൂള്‍, കോളജ് വിദ്യാര്‍ഥികളാണ് പ്രധാനമായും ഇവരുടെ ഇരകള്‍.
കാസര്‍ഗോഡ്, മൈസൂര്‍ എന്നിവിടങ്ങളിലുള്ള മയക്കുമരുന്ന് മാഫിയയുമായി ബന്ധമുള്ള സംഘം അവിടെ നിന്നു വന്‍തോതില്‍ ലഹരിമരുന്ന് വാങ്ങി എറണാകുളം നഗരത്തിലെ ആവശ്യക്കാര്‍ക്ക് എത്തിച്ച് കൊടുക്കും. ഇതിന് ഇവര്‍ക്ക് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഏജന്റുമാരും ഉണ്ട്.