വോട്ടിംഗ് യന്ത്രങ്ങൾ: ചിലത് പണിമുടക്കി, മറ്റുള്ളവ ‘ഇഴഞ്ഞു’
Saturday, April 27, 2024 4:14 AM IST
കൊച്ചി: മികച്ച പോളിംഗ് രേഖപ്പെടുത്തിയ ജില്ലയില്‍ വോട്ടിംഗ് യന്ത്രങ്ങളുടെ പണിമുടക്കും വോട്ടു രേഖപ്പെടുത്തുന്നതിനായി വേണ്ടിവന്ന അധിക സമയവും കല്ലുകടിയായി. വോട്ടിംഗ് മെഷീനില്‍ നിന്ന് ബീപ് ശബ്ദം വരാന്‍ താമസം നേരിട്ടതിനാല്‍ രണ്ട് മുതല്‍ മൂന്ന് മിനിറ്റ് വരെയാണ് ഒരാള്‍ക്ക് വോട്ട് രേഖപ്പെടുത്തി മടങ്ങാന്‍ വേണ്ടിവന്നത്. ഇതിന് പിന്നാലെ വോട്ടിംഗ് മെഷീനുകള്‍ പണിമുടക്കിയതും പോളിംഗ് താളം തെറ്റിച്ചു.

പെരുമ്പാവൂരില്‍ രാവിലെ തന്നെ മൂന്ന് ബൂത്തുകളില്‍ വോട്ടിംഗ് യന്ത്രം പണിമുടക്കി. ചേലാമറ്റം വിശ്വകര്‍മ്മയിലെ 10-ാം ബൂത്തിലും പെരുമ്പാവൂര്‍ ഗേള്‍സിലെ 91-ാം നമ്പര്‍ ബൂത്തിലും പട്ടാല്‍ പെരിയാര്‍വാലി 83-ാം നമ്പര്‍ ബൂത്തിലുമാണ് മെഷീന്‍ തകരാറിലായത്. പെരിയാര്‍വാലി ബൂത്തില്‍ സമയം വൈകിയത് ചെറിയ സംഘര്‍ഷത്തിന് ഇടയായി. ഇതിൽ പ്രതിഷേധിച്ച് ചില വോട്ടര്‍മാര്‍ മടങ്ങിപ്പോയി. ഇവിടെ 8.15ഓടെയാണ് വോട്ടിംഗ് ആരംഭിക്കാനായത്.

ഏലൂരില്‍ 117-ാം ബൂത്തായ ഏലൂര്‍ ഫാക്ട് ഈസ്റ്റേണ്‍ യുപി സ്‌കൂളിലും 128-ാം ബൂത്തായ മഞ്ഞുമ്മല്‍ ഇസത്തുല്‍ ഇസ്‌ലാം മദ്രസയിലും വോട്ടിംഗ് യന്ത്രങ്ങള്‍ പണിമുടക്കി. 117-ാം ബൂത്തില്‍ ആദ്യ മോക് പോള്‍ കഴിഞ്ഞതിനു ശേഷം തുടര്‍ച്ചയായി വിപി പാറ്റുകള്‍ വന്നു കൊണ്ടിരിക്കുന്ന സാഹചര്യമുണ്ടായി.

തുടര്‍ച്ചയായി 21 സ്ലിപ്പുകള്‍ തനിയെ വന്നതിനെ തുടര്‍ന്ന് യന്ത്രം മാറ്റിവച്ചു. ഒരു മണിക്കൂര്‍ വൈകി എട്ടോടെയാണ് ഇവിടെ വോട്ടിംഗ് ആരംഭിക്കാനായത്. 128-ാം ബൂത്തില്‍ മോക്‌ പോള്‍ ചെയ്തതിലെ സാങ്കേതിക തടസങ്ങളെ തുടര്‍ന്ന് മറ്റൊരു മെഷീന്‍ മാറ്റിവച്ച് 7.50നാണ് വോട്ടിംഗ് ആരംഭിച്ചത്.

വോട്ടിംഗ് നടപടികളില്‍ നേരിട്ട കാലതാമസം മൂലം തൃപ്പൂണിത്തുറ ഗവൺമെന്‍റ് ഗേള്‍സ് ഹൈസ്‌കൂളിലെ 56-ാം നമ്പര്‍ ബൂത്തില്‍ ഒന്നര മണിക്കൂറിലധികം കാത്തു നിന്ന ശേഷമാണ് പോളിംഗ് തുടങ്ങാനായത്. പരിചയ സമ്പന്നരായ ഉദ്യോഗസ്ഥരുടെ അഭാവവും നടപടി ക്രമങ്ങളില്‍ കാലതാമസമുണ്ടാക്കി. പാലസ് സ്‌കൂളിലെ പോളിംഗ് കേന്ദ്രത്തോടനുബന്ധിച്ച് ശ്രീപൂര്‍ണത്രയീശ ക്ഷേത്രത്തിനു മുന്നില്‍ എന്‍ഡിഎ സ്ഥാപിച്ച ബൂത്തില്‍ നിന്ന് സ്ഥാനാര്‍ഥിയുടെ പോസ്റ്ററുകളും മറ്റും പോലീസ് ഇടപെട്ട് നീക്കിയത് ചെറിയ തര്‍ക്കത്തിനിടയാക്കി.

മാടവന എല്‍പി സ്‌കൂളില്‍ 30-ാം നമ്പര്‍ ബൂത്തില്‍ പോളിംഗ് മെല്ലെയായിരുന്നതിനാൽ വൈകിട്ടും വോട്ടര്‍മാരുടെ നീണ്ടനിര ഉണ്ടായിരുന്നു. നെട്ടൂര്‍ വിമലഹൃദയ ചര്‍ച്ച് ബൂത്ത് 17ല്‍ രാവിലെ 11ഓടെ വോട്ടിംഗ് യന്ത്രം തകരാറിലായി. പനങ്ങാട് ഉദയത്തുംവാതില്‍ സ്‌കൂളിലെ 92-ാം ബൂത്തില്‍ പോളിംഗ് തുടങ്ങിയ സമയത്ത് യന്ത്രം തകരാറായതിനെ തുടര്‍ന്ന് പോളിംഗ് വൈകി.

ആലുവ കീഴ്മാട് പഞ്ചായത്തില്‍ രണ്ട് ബൂത്തുകളില്‍ വോട്ടിംഗ് യന്ത്രം തകരാറിലായതിനെ തുടര്‍ന്ന് പോളിംഗ് നിര്‍ത്തിവച്ചു. മരങ്ങാട് കൈനാടന്‍മല 106-ാം നന്പർ അങ്കണവാടി ബൂത്തില്‍ രണ്ടു മണിക്കൂറിനു ശേഷമാണ് തകരാര്‍ പരിഹരിച്ച് പോളിംഗ് പുനരാരംഭിച്ചത്. നാലാംമൈല്‍ കാര്‍മല്‍ നഴ്‌സിംഗ് കോളജിലെ 116-ാം നന്പർ ബൂത്തില്‍ യന്ത്രം ഒരു മണിക്കൂറോളം പണിമുടക്കി.

എടയപ്പുറം കെഎംസി സ്‌കൂളില്‍ ഉള്ള 113-ാം നന്പർ ബൂത്തില്‍ രാവിലെ പോളിംഗ് വളരെ മന്ദഗതിയിലായതിനെ തുടര്‍ന്ന് ഏറെനേരം ക്യൂവില്‍ നിന്നശേഷം പലരും വോട്ട് ചെയ്യാതെ മടങ്ങി. കുറുപ്പംപടി രായമംഗലം പഞ്ചായത്ത് ഓഫീസ് 136-ാം നമ്പര്‍ ബൂത്തിലും അങ്കമാലി തുറവൂര്‍ 113-ാം ബൂത്തിലും വോട്ടിംഗ് മെഷീനുകള്‍ പണിമുടക്കി.