പത്തനംതിട്ട: കടുത്തവേനലും പിന്നാലെയെത്തിയ മഴയും ചതിച്ചതോടെ ജില്ലയിലെ കാർഷികോത്പാദനം ഗണ്യമായി കുറയും. പതിവിൽ കവിഞ്ഞ വേനലാണ് ഇത്തവണ നേരിട്ടത്. വെള്ളത്തിനു കടുത്ത ക്ഷാമം നേരിട്ടു. വെള്ളം കിട്ടാതെയും ചൂടിന്റെ ആധിക്യത്തിലും കാർഷിക വിളകൾ കരിഞ്ഞുണങ്ങി.
പിന്നാലെയെത്തിയ വേനൽമഴയും ചതിച്ചു. മഴയ്ക്കൊപ്പം കാറ്റു കൂടിയായപ്പോൾ കൃഷിനാശം വ്യാപകമായി. ഓണം വിപണി ലക്ഷ്യമാക്കി ചെയ്ത കൃഷികളിൽ ഭൂരിഭാഗവും കടുത്ത വേനലിൽ കരിഞ്ഞുപോയിരുന്നു. ശേഷിച്ചവ മഴക്കെടുതിയിലും നശിച്ചു. സ്ഥലം പാട്ടത്തിനെടുത്ത് കൃഷി ചെയ്തവരും വായ്പ ലഭ്യമാക്കി കൃഷിയിറക്കിയവരും പ്രതിസന്ധിയിലാണ്.
റബർ കർഷകരെ വേനലും മഴയും സാരമായി ബാധിച്ചിരിക്കുകയാണ്. തോട്ടങ്ങളിൽ ടാപ്പിംഗ് നിലച്ചിട്ടു മാസങ്ങളായി. ഉത്പാദനം കുറഞ്ഞതോടെ കർഷകരും തൊഴിലാളികളും ഒരേപോലെ ബുദ്ധിമുട്ടിലായി.
കിഴങ്ങുവർഗ കർഷകരെയും കാലാവസ്ഥാ വ്യതിയാനം സാരമായി ബാധിച്ചിട്ടുണ്ട്. കാർഷിക കലണ്ടർ തന്നെ തകിടംമറിഞ്ഞതോടെ കർഷകർ ആശങ്കയിലായി. കിഴങ്ങുവർഗങ്ങളും ഇഞ്ചിയും കൃഷി ചെയ്തവർക്ക് സമയത്ത് ഇതു ചെയ്യാനായിട്ടില്ല.
ചേന്പ്, ചേന, മരച്ചീനി തുടങ്ങിയ കിഴങ്ങുവർഗങ്ങൾ കൃഷി ചെയ്ത് ഉപജീവനം നടത്തിയിരുന്നവരാണ് ബുദ്ധിമുട്ടിലായത്. കാട്ടുമൃഗങ്ങൾ ഉയർത്തുന്ന വെല്ലുവിളിയെ അതിജീവിച്ചാണ് കിഴങ്ങുവർഗ കൃഷി പലരും നടത്തിവരുന്നത്. ഇതിനിടെയിലാണ് വേനലും മഴയും മറ്റൊരു വെല്ലുവിളിയായി മാറിയത്.
കരിഞ്ഞുണങ്ങിയത് 85 ലക്ഷം
ഏപ്രിലിലെ കനത്ത ചൂടിലും ഉഷ്ണതരംഗത്തിലും 839 ഹെക്ടറിലായി 85 ലക്ഷം രൂപയുടെ കൃഷിനാശമാണ് ജില്ലയിലുണ്ടായത്. 757 കർഷകരുടെ കൃഷി കരിഞ്ഞുനശിച്ചു. 42,000 വാഴകൾ നിലംപൊത്തി. വെള്ളത്തിന്റെ കുറവുകാരണം പിണ്ടിയിലെ ജലാംശം കുറഞ്ഞ് ഏത്തവാഴകൾ ഒടിഞ്ഞു വീഴുകയായിരുന്നു. കുലച്ച വാഴകൾ പലയിടത്തും കരിഞ്ഞുണങ്ങി.
നെല്ല്, ജാതി, പച്ചക്കറി, തെങ്ങിൻതൈകൾ, റബർതൈകൾ, കുരുമുളക്, വെറ്റിലക്കൃഷി എന്നിവയും നശിച്ചു. അടൂർ, കോന്നി താലൂക്കുകളിലാണ് ഏത്തവാഴ കർഷകർക്ക് വലിയ നഷ്ടം ഉണ്ടായത്.
മഴയിൽ കുതിർന്ന് 2.04 കോടി
വേനൽമഴയിൽ ഇതേവരെ 2.04 കോടി രൂപയുടെ കൃഷി നാശം ജില്ലയിലുണ്ടായെന്നാണ് കണക്ക്. 1485 കർഷകർകരുടെ 74 ഹെക്ടർ കൃഷിയാണ് മഴയിൽ നശിച്ചത്. പച്ചക്കറി ഉൾപ്പെടെയുള്ള വിളകളെയാണ് മഴ ഏറെ ബാധിച്ചത്. അടൂർ, പന്തളം, തിരുവല്ല ബ്ലോക്കുകളിലാണ് കൂടുതൽ നഷ്ടം. നെല്ലിന്റെ വിളവെടുപ്പ് കഴിഞ്ഞതിനാൽ ഏറെ നഷ്ടം പച്ചക്കറി കർഷകർക്കാണ്. വാഴ, പയർ, വെണ്ടയ്ക്ക, കോവയ്ക്ക, വഴുതനങ്ങ തുടങ്ങിയ കൃഷിയാണ് നശിച്ചുപോയത്.
നെല്ലുത്പാദനത്തിൽ കുറവ്
വേനൽ നെല്ലുത്പാദനത്തെ സാരമായി ബാധിച്ചു. അപ്പർകുട്ടനാട്ടിലാണ് നെൽക്കർഷകർക്ക് വലിയ നഷ്ടമുണ്ടായത്. ഒരേക്കർ പാടശേഖരത്തിൽനിന്ന് 25 മുതൽ 33 ക്വിന്റൽവരെ നെല്ല് ലഭിച്ചിരുന്ന സ്ഥാനത്ത് ഏപ്രിലിൽ 15 ക്വിന്റലാണ് ലഭിച്ചത്. അപ്പർകുട്ടനാട്ടിൽ 1800 കർഷകർ 4500 ഏക്കറിലാണ് നെൽക്കൃഷി ചെയ്യുന്നത്.
വള്ളിക്കോട് പാടശേഖരത്തു മാത്രമാണ് കർഷകർ പിടിച്ചുനിന്നത്. ഇവിടെ ഉത്പാദനത്തിൽ കാര്യമായ കുറവുണ്ടായില്ല. പന്തളം കരിങ്ങാലിപാടത്തും വൻ നഷ്ടമാണ് കർഷകർക്കുണ്ടായത്.
വേനൽ കാരണം മറ്റു കാർഷിക വിളകളുടെ ഉത്പാദനത്തെയും ബാധിച്ചിട്ടുണ്ട്. ഓണ വിപണിയിലേക്ക് എത്തേണ്ട വാഴക്കുലകളാണ് കരിഞ്ഞുണങ്ങിയത്. പച്ചക്കറി കൃഷിയും വ്യാപകമായി നശിച്ചു.
നാടൻ പച്ചക്കറിയുടെ ഉത്പാദനം കുറഞ്ഞതോടെ വിപണിയിൽ വിലക്കയറ്റവുമായി. സാധാരണ നിലയിൽ പയർ, ചീര, വെണ്ട, പാവയ്ക്ക, വഴുതനങ്ങ, കോവയ്ക്ക തുടങ്ങിയ നാടൻ ഉത്പന്നങ്ങൾ വിപണിയിലേക്ക് എത്തിക്കേണ്ട സമയമാണിത്. എന്നാൽ ഇക്കുറി ഇതുണ്ടായിട്ടില്ല.
ഫലവർഗ കൃഷിയെയും ബാധിച്ചു
കടുത്തവേനൽ ഫലവർഗ കർഷകരെയും ബാധിച്ചിട്ടുണ്ട്. പല ഉത്പന്നങ്ങൾക്കും മെച്ചപ്പെട്ട വിലയുണ്ടായിട്ടും കർഷകർക്കു പ്രയോജനപ്പെടുന്നില്ല. വിപണിയിലെത്തിക്കാൻ ഉത്പന്നം ഇല്ലെന്നതാണ് പ്രശ്നം. കുരുമുളക് കർഷകരെ വേനൽ സാരമായി ബാധിച്ചു. ചെടികളെല്ലാം കരിഞ്ഞുണങ്ങിയ സ്ഥിതിയിലാണ്. ഇക്കൊല്ലം ഉത്പാദനം ഗണ്യമായി കുറയും.
ജാതി, കൊക്കോ എന്നിവ കൃഷി ചെയ്തുവന്നവർക്ക് ഇക്കുറി ഉത്പാദനം മെച്ചപ്പെട്ടിട്ടില്ല. ജാതി പലയിടത്തും കരിഞ്ഞുണങ്ങി. വെള്ളത്തിന്റെ ലഭ്യതക്കുറവാണ് പ്രധാന കാരണം. ചക്ക, മാങ്ങ എന്നിവയുടെ ഉത്പാദനത്തിലും ഇക്കുറി കുറവുണ്ടായി. സീസണിൽ ചക്ക ധാരാളമായി വിറ്റഴിച്ചിരുന്നവരുണ്ട്. ഇക്കുറി പക്ഷേ ഉത്പാദനം നന്നേ കുറവാണ്.
റന്പുട്ടാൻ കർഷകരെയും കാലാവസ്ഥാ വ്യതിയാനം ബാധിച്ചിട്ടുണ്ട്. വിളവെടുപ്പ് വൈകാനാണ് സാധ്യത. ഇക്കുറി റന്പുട്ടാൻ മരം പൂത്ത് തുടങ്ങിയിട്ടേയുള്ളൂ. ഉത്പാദനം കുറവായിരിക്കുമെന്നാണ് കർഷകർ പറയുന്നത്.
മാംഗോസ്റ്റിൻ, ഡ്രാഗൺഫ്രൂട്ട് തുടങ്ങിയ വിളകളെയും വേനൽ സാരമായി ബാധിച്ചിരുന്നു. മഴ ശക്തമാകുന്നതും ഫലവർഗങ്ങൾക്കു ദോഷകരമാണ്. നാളികേര ഉത്പാദനത്തിലും ഗണ്യമായ കുറവുണ്ടാകും.