വായന മാത്രമല്ല; ചരിത്രവും ജോർജുകുട്ടിയുടെ കരങ്ങളിൽ ഭദ്രം
1430135
Wednesday, June 19, 2024 4:56 AM IST
പത്തനംതിട്ട: വായനയ്ക്കൊരു സുഖമുണ്ട്. പക്ഷേ അത് പിൽക്കാലത്ത് ഒരു ചരിത്രമാണെന്ന തിരിച്ചറിവിലാണ് വടശേരിക്കര വാഴപ്പിള്ളേത്ത് ജോർജുകുട്ടി പത്രങ്ങളുടെ ശേഖരണം തുടങ്ങിയത്.
താൻ വായിച്ച പത്രത്താളുകളിൽ പിൽക്കാലത്ത് ചരിത്രത്തിൽ ഇടം നേടുമെന്ന് ഉറപ്പുള്ള ഏതു വാർത്തയും സൂക്ഷിച്ചുവയ്ക്കുകയെന്നതാണ് വടശേരിക്കര ഗ്രാമപഞ്ചായത്തംഗം കൂടിയായ ജോർജുകുട്ടി വാഴപ്പിള്ളേത്തിന്റെ രീതി. കേരളത്തിലെ പ്രധാനപ്പെട്ട പത്രമാധ്യമങ്ങളിൽ വരുന്ന പ്രധാന സംഭവങ്ങൾ ശേഖരിച്ചു സൂക്ഷിക്കുകയെന്നതായിരുന്നു തുടക്കത്തിലെ രീതി. നാല് പതിറ്റാണ്ട് മുന്പാണ് ശേഖരണം തുടങ്ങിയത്. ഇത് ഒരു ഹരമായി മാറിയതോടെ ലോകചരിത്രത്തിലെ പ്രധാന സംഭവങ്ങളുടെ വാർത്തകൾ വേണമെന്നായി. അങ്ങനെ നൂറ്റാണ്ടുകൾക്കപ്പുറത്തേക്ക് ജോർജുകുട്ടി സഞ്ചരിച്ചു.
ഇക്കൂട്ടത്തിൽ ലോകത്തെ പല പ്രധാന പത്രങ്ങളുടെയും താളുകൾ ജോർജുകുട്ടി വില കൊടുത്തു വാങ്ങി. 1912ൽ ടൈറ്റാനിക് മുങ്ങിയതും 1945ൽ ഹിരോഷിമയിൽ ബോംബ് വർഷിച്ചതുമെല്ലാം ശേഖരത്തിലേക്കെത്തി. ചരിത്ര സംഭവങ്ങൾ പലതുമായി പുറത്തിറങ്ങിയ ദീപികയുടെ പതിപ്പുകൾ ജോർജുകുട്ടിയുടെ ശേഖരത്തിലെ മറ്റൊരു ആകർഷണീയതയാണ്. അപൂർവമെന്നു കണ്ടെത്തുന്ന പല പതിപ്പുകളും നഷ്ടപ്പെടാതെ ഫ്രെയിം ചെയ്തും മറ്റും സൂക്ഷിച്ചിരിക്കുകയാണ്.
ഹിറ്റ്ലർ, ഐൻസ്റ്റീൻ, മഹാത്മാഗാന്ധി തുടങ്ങിയവരുടെ മരണവാർത്ത റിപ്പോർട്ട് ചെയ്ത പത്രങ്ങളും ഇക്കൂട്ടത്തിലുണ്ട്. കേരള രൂപീകരണത്തിനു മുന്പുള്ള പല ചരിത്രസംഭവങ്ങളും ഇന്നും മഷി മായാതെ ജോർജുകുട്ടിയുടെ ശേഖരണത്തിലുണ്ട്. 1925ൽ വൈക്കം സത്യഗ്രഹത്തെക്കുറിച്ച് മഹാത്മാഗാന്ധി യംഗ് ഇന്ത്യയിൽ എഴുതിയ ലേഖനം ഇക്കൂട്ടത്തിലുണ്ട്. 1947 ഓഗസ്റ്റിൽ സ്വാതന്ത്ര്യ പ്രഖ്യാപനത്തെത്തുടർന്നുണ്ടായ കലാപവുമായി ബന്ധപ്പെട്ട് മഹാത്മാഗാന്ധി കൽക്കട്ടയിൽ ഉപവാസമിരുന്ന വാർത്ത ഉൾക്കൊള്ളുന്ന പത്രവും ജോർജുകുട്ടി ശേഖരിച്ചവയുടെ കൂട്ടത്തിൽ ശ്രദ്ധേയമാണ്.
ആദ്യ ടെലിഫോൺ എക്സ്ചേഞ്ചിനെക്കുറിച്ച് ദ് ഡെയ് ലി ദിനപത്രത്തിൽ വന്ന വാർത്തയും ശ്രദ്ധേയ ശേഖരണമായുണ്ട്. ചരിത്രസംഭവങ്ങൾ, ലോക നേതാക്കൾ, സാംസ്കാരിക പ്രമുഖർ ഇവരുടെ മരണവാർത്തകൾ, ലോകത്തെ പിടിച്ചുലച്ച സംഭവങ്ങൾ, പ്രധാന തെരഞ്ഞെടുപ്പ് വാർത്തകൾ തുടങ്ങിയവയെല്ലാം ഇക്കൂട്ടത്തിലുണ്ട്.
പഴയ പത്രങ്ങൾ തേടി ജോർജുകുട്ടിയെ സമീപിക്കുന്നവർ ഏറെയാണ്. സ്കൂളുകളിലും മറ്റുമായി പ്രദർശനം നടത്താറുണ്ട്. വടശേരിക്കര ബൗണ്ടറിയിലെ വീടിന്റെ കിടപ്പുമുറി ഒഴികെ എല്ലായിടത്തും പത്രങ്ങളുടെ ശേഖരമുണ്ട്. ഇക്കൂട്ടത്തിൽ പുരാവസ്തുക്കളുടെ ശേഖരണവും ജോർജുകുട്ടി നടത്തിയിട്ടുണ്ട്. നൂറ്റാണ്ടുകളുടെ പഴക്കമുള്ള പുസ്തകങ്ങളും അദ്ദേഹത്തിന്റെ കൈവശമുണ്ട്. സത്യദീപത്തിന്റെ പഴയകാല എഡിഷനുകളും ജോർജുകുട്ടി സൂക്ഷിച്ചുവരുന്നു.
നവമാധ്യമ കാലഘട്ടത്തിലും മഷി പുരണ്ടെത്തുന്ന വായനയെ ഏറെ സ്നേഹിക്കുകയും വിലമതിക്കുകയും ചെയ്യുകയാണ് ജോർജുകുട്ടി വാഴപ്പിള്ളേത്ത്.