പത്തനംതിട്ട: ജീവനക്കാരുടെയും അധ്യാപകരുടെയും ആനുകൂല്യങ്ങൾ കവർന്നെടുക്കുകയും പിടിച്ചുവയ്ക്കുകയും ചെയ്ത സർക്കാരിനു ലഭിച്ച ശിക്ഷയാണ് കനത്ത തെരഞ്ഞെടുപ്പ് തോൽവിയെന്ന് എഫ്എച്ച്എസ്ടിഎ ജില്ലാ സമ്മേളനം അഭിപ്രായപ്പെട്ടു.
ക്ഷാമബത്ത, ലീവ് സറണ്ടർ, ശമ്പള പരിഷ്കരണ കുടിശിക തുടങ്ങി സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും നിരവധി ആനുകൂല്യങ്ങൾ കവർന്നെടുക്കുകയോ മരവിപ്പിക്കുകയോ ചെയ്തിരിക്കുകയാണ്. ഒടുവിൽ ജീവനക്കാരുടെ ശമ്പളവും കവർന്നെടുക്കാനുള്ള ഗൂഢലക്ഷ്യത്തോടെയാണ് സർക്കാർ ജീവാനന്ദം പദ്ധതിയുമായി രംഗത്ത് വന്നിരിക്കുന്നതെന്ന് യോഗം കുറ്റപ്പെടുത്തി.
ഹയർ സെക്കൻഡറിയിൽ പത്തനംതിട്ട ജില്ലയിൽ ഹ്യുമാനിറ്റീസ് കോമേഴ്സ് വിഷയങ്ങളിൽ ധാരാളം സീറ്റുകൾ മൂന്ന് അലോട്ട്മെന്റ് കഴിഞ്ഞിട്ടും ഒഴിഞ്ഞുകിടക്കുമ്പോഴും പ്രവേശനം ലഭിക്കാതെ നിരവധി കുട്ടികൾ പുറത്തുനിൽക്കുന്ന സാഹചര്യമുണ്ടെന്ന് സമ്മേളനം ചൂണ്ടിക്കാട്ടി. സംസ്ഥാന കൺവീനർ അനിൽ എം. ജോർജ് സമ്മേളനം ഉദ്ഘാടനം ചെയ്തു.
ജില്ലാ കൺവീനർ പി. ചാന്ദിനി അധ്യക്ഷത വഹിച്ച യോഗത്തിൽ സംഘടനാ നേതാക്കളായ മീന ഏബ്രഹാം, ഡോ.അനിത ബോബി, സുരേഷ്കുമാർ, ജ്യോതിസ്, ജിജി സാം മാത്യു, രാജേഷ്കുമാർ, ജയ മാത്യൂസ്, വിനു ഗോപൻ, ബിന്ദു ബി.ചന്ദ്രൻ,
ദീപ്തി, രേഷ്മ, ടീന ഏബ്രഹാം, ആശ എന്നിവർ പ്രസംഗിച്ചു. വപുതിയ ഭാരവാഹികളായി പി. ചാന്ദിനി - ജില്ലാ ചെയർപേഴ്സൺ, ജിജി സാം മാത്യു - കൺവീനർ, സജി അലക്സാണ്ടർ - ട്രഷറാർ എന്നിവരെ തെരഞ്ഞെടുത്തു.