പത്തനംതിട്ട: കോന്നി മേഖലയിൽ കാട്ടുമൃഗശല്യം അതീവ രൂക്ഷമായി. കാട്ടാന, കടുവ, പുലി, കുരങ്ങ് എന്നിവയുടെ ശല്യം മലയോര ജനതയുടെ സ്വൈരജീവിതത്തിനു തടസമായി മാറിയിരിക്കുകയാണ്.
കലഞ്ഞൂർ മേഖലയിൽ കടുവയുടെയും പുലിയുടെയും സ്ഥിരമായ സാന്നിധ്യം ഉണ്ട്. പോത്തുപാറയിലും ഇഞ്ചപ്പാറയിലും വനംവകുപ്പ് കൂടുകൾ സ്ഥാപിച്ചെങ്കിലും ഫലമുണ്ടായിട്ടില്ല. പ്രദേശത്തു പലയിടങ്ങളിലും പുതുതായി കാമറകൾ സ്ഥാപിച്ചു പരിശോധന നടത്തുന്നുണ്ട്. കഴിഞ്ഞദിവസം കുളത്തുമണ്ണിൽ ആടിനെ പുലി കൊന്നു.
കുറ്റിക്കാട്ടിൽ സജിയുടെ ആടിനെയാണ് കൊന്നത്. പാടം ഫോറസ്റ്റ് സ്റ്റേഷനിൽനിന്നും വനപാലകസംഘം എത്തി പരിശോധന നടത്തി. പുലിയാണെന്ന നിഗമനത്തിലാണ് വനംവകുപ്പും എത്തിയിട്ടുള്ളത്. കലഞ്ഞൂർ പഞ്ചായത്ത് ആറാം വാർഡിൽ ഉൾപ്പെട്ട സ്ഥലമാണിത്. ഇതേ വാർഡിൽ പോത്തുപാറയിൽ വീടിന്റെ മുറ്റത്തു കെട്ടിയിട്ടിരുന്ന വളർത്തുനായയെ കഴിഞ്ഞദിവസം പുലി ആക്രമിച്ചു കൊലപ്പെടുത്തിയിരുന്നു.
കടവുപുഴ റബർത്തോട്ടം താവളമാക്കി കാട്ടാനക്കൂട്ടം
കോന്നി: ചെങ്ങറ കടവുപുഴയിലെ റബര്‍ത്തോട്ടത്തില്‍ കാട്ടാനക്കൂട്ടം നിത്യസന്ദര്‍ശകര്‍. ഏഴോളം ആനകളുടെ സംഘമാണ് വനത്തില്‍നിന്നും കല്ലാര്‍ കടന്ന് ഹാരിസണ്‍ മലയാത്തിന്റെ ചെങ്ങറ തോട്ടത്തിലെ വട്ടത്തറ ഡിവിഷനില്‍ എത്തുന്നത്.
കഴിഞ്ഞദിവസം ലയത്തിനു സമീപം ആനയെ കണ്ട യുവതി ഭയന്നോടുന്നതിനിടെ താഴെ വീണു. തലനാരിഴയ്ക്കാണ് ആനയുടെ ആക്രമണത്തിൽനിന്നു രക്ഷപ്പെട്ടത്. ലയത്തോടു ചേർന്ന് ഷാജഹാന്റെ വീടിനോടു ചേർന്ന സംരക്ഷണ മതിലും ആന തകർത്തു.
മലയാലപ്പുഴ പഞ്ചായത്ത് ശുദ്ധജല വിതരണ പമ്പ് ഹൗസിന് സമീപത്തായാണ് ആനകള്‍ കല്ലാര്‍ കടക്കുന്നത്. റബര്‍ റീപ്ലാന്റ് ചെയ്ത മേഖലയാണിത്. മരങ്ങള്‍ക്കിടയില്‍ വളര്‍ന്നു നില്ക്കുന്ന പുല്ലും സമീപത്തെ കൈതത്തോട്ടവുമാണ് ഇവയെ തോട്ടത്തിലേക്ക് ആകര്‍ഷിക്കുന്നത്. അടുത്തിടെയായി രാവിലെ തോട്ടത്തില്‍ ജോലിക്കാരെത്തുമ്പോള് ആനകളെ കാണുന്നത് പതിവാണ്.
ജനവാസമുള്ള പ്രദേശം കൂടിയാണിത്. ആളുകള്‍ ബഹളം ഉണ്ടാക്കുമ്പോള്‍ ഇവ ആറുകടന്ന് വനത്തിലേക്ക് കടക്കും. കല്ലാറിന്റെ ഇക്കരെ ഹാരിസണ്‍ തോട്ടവും മറുകരയില്‍ റാന്നി ഡിവിഷനിലെ വടശേരിക്കര റേഞ്ചില്‍പ്പെട്ട വനമേഖലയുമാണ്.
സബ്മിഷൻ ഉന്നയിച്ച് ജനീഷ് കുമാർ എംഎൽഎ
കോന്നി നിയോജക മണ്ഡല പരിധിയിലെ വന്യമൃഗശല്യം സംബന്ധിച്ച് കെ.യു. ജനീഷ് കുമാർ എംഎൽഎ ഇന്നലെ നിയമസഭയിൽ സബ്മിഷൻ ഉന്നയിച്ചു. കോന്നിയുടെ വിവിധ മേഖലകളിൽ കാട്ടാന, കടുവ, പുലി, കുരങ്ങ്, കാട്ടുപന്നി തുടങ്ങിയവയുടെ ശല്യം അതീവരൂക്ഷമാണെന്ന് എംഎൽഎ ചൂണ്ടിക്കാട്ടി.
നിയോജക മണ്ഡലത്തിലെ കലഞ്ഞൂർ, അരുവാപ്പുലം, തണ്ണിത്തോട്, കോന്നി, സീതത്തോട്, ചിറ്റാർ, മലയാലപ്പുഴ പഞ്ചായത്തുകളിലെ ജനങ്ങൾ ഏറെ ഭീതിയിലാണ് കഴിയുന്നതെന്നും അടിയന്തര ഇടപെടൽ വേണമെന്നും എംഎൽഎ ആവശ്യപ്പെട്ടു.
വന്യമൃഗശല്യം നേരിടുന്നതിനായി രൂപീകരിച്ച ആർആർടി ടീമിന്റെ പ്രവർത്തനം കാര്യക്ഷമമാക്കണമെന്നും പട്രോളിംഗിനായി കൂടുതൽ ജീവനക്കാരെ നിയോഗിക്കണമെന്നും കൂടുതൽ പ്രദേശങ്ങളിൽ സൗരോർജവേലി നിർമിച്ച് സംരക്ഷണം ഉറപ്പാക്കണമെന്നും എംഎൽഎ ആവശ്യപ്പെട്ടു.
കോന്നിയിൽ വനസംരക്ഷണ സേനയെ ശക്തിപ്പെടുത്തും: മന്ത്രി
വന്യജീവി സാന്നിധ്യം കൂടുതലുള്ള മേഖലകളിൽ വനംവകുപ്പ് ഉദ്യോഗസ്ഥർ, ആർആർടി എന്നിവ കൂടാതെ സ്പെഷൽ ടാസ്ക് ഫോഴ്സുകൾകൂടി രൂപീകരിച്ച് കൂടുതൽ വാച്ചർമാരെ നിയോഗിച്ച് സംരക്ഷണസേനയെ ശക്തിപ്പെടുത്തുമെന്ന് സബ്മിഷനുള്ള മറുപടിയിൽ മന്ത്രി എ.കെ. ശശീന്ദ്രൻ പറഞ്ഞു.
കോന്നി ഡിവിഷനിൽ വന്യമൃഗ സാന്നിധ്യമുള്ള കല്ലേലി, കലഞ്ഞൂർ, പാടം, പോത്തുപാറ, ഇഞ്ചപ്പാറ, തണ്ണിത്തോട്, കൊക്കാത്തോട്, തലമാനം എന്നിവിടങ്ങൾ ഹോട്ട്സ്പോട്ടുകളാക്കി മാറ്റിയിരിക്കുകയാണ്.
ഇവിടങ്ങളിൽ വന്യമൃഗങ്ങൾ നിരന്തരം മനുഷ്യനുമായി സംഘർഷമുണ്ടാകുന്ന സാഹചര്യത്തിലാണിതെന്ന് മന്ത്രി വിശദീകരിച്ചു. ഇഞ്ചപ്പാറ, ചെളിക്കുഴി എന്നിവിടങ്ങളിൽ പുള്ളിപ്പുലിയുടെയും കൊക്കാത്തോട്, കരിപ്പാൻതോട്, പാടം ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിലെ ജനവാസ മേഖലകളിൽ ആന, പുലി, കടുവ എന്നിവയുടെ സാന്നിധ്യം സംബന്ധിച്ച് നിരവധി കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
വന്യമൃഗ സാന്നിധ്യം ഉണ്ടാകുന്ന മേഖലകളിൽ വനംവകുപ്പ് ഇടപെടൽ നടത്തുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു. ഓരോ സംഭവവും അവലോകനം ചെയ്തശേഷം ആവശ്യമായ സ്ഥലങ്ങളിൽ കൂടുകളും കാമറ ട്രാപ്പുകളും സ്ഥാപിക്കാനാണ് നിർദേശം.
വനത്തോടു ചേർന്ന പ്രദേശങ്ങളിൽ കൈതച്ചക്ക കൃഷി നിർത്തിവയ്ക്കാൻ ഹാരിസൺ മലയാളം ലിമിറ്റഡിനു നിർദേശം നൽകിയിട്ടുണ്ടെന്നും മന്ത്രി ശശീന്ദ്രൻ അറിയിച്ചു.