പത്തനംതിട്ട: നഗരത്തിൽ നിർമാണം ആരംഭിച്ചിരിക്കുന്ന മേൽപ്പാലം, ജനറൽ ആശുപത്രി, സ്വകാര്യ ബസ് സ്റ്റാൻഡ്, സ്റ്റേഡിയം തുടങ്ങിയ പദ്ധതികൾ വ്യാപാര വ്യവസായ മേഖലയെ സ്തംഭനത്തിലേക്കു നീക്കിയതായി വ്യാപാരി വ്യാവസായി ഏകോപന സമിതി. പല പദ്ധതികളും അനിശ്ചിതമായി നീളുന്നതു കാരണം നഗരത്തിൽ ആർക്കും പ്രവേശനമില്ലാത്ത സ്ഥിതിയാണ്.
പ്രധാന മേഖലയിൽ ആരംഭിച്ച പണികൾമൂലം ആ പ്രദേശത്തേക്കുള്ള പ്രവേശനം പോലും ദുഃസഹമായിരിക്കുന്നു. പല മേഖലകളിലും മാസങ്ങളായി കച്ചവടമേ ഇല്ലാത്ത സ്ഥിതിയാണ്. ഓട്ടോറിക്ഷ, ടാക്സി സർവീസുകളും വ്യാപാരികളെപ്പോലെ നഷ്ടത്തിലാണ്.
മേൽപ്പാലം നിർമാണം സമയബന്ധിതമായി പൂർത്തീകരിക്കാനാകുന്നില്ല. വളരെക്കുറച്ച് തൊഴിലാളികൾ മാത്രമാണ് വിപുലമായ ഒരു പദ്ധതിയിൽ പണിയെടുക്കുന്നത്.ജനറൽ ആശുപത്രിയിലേക്ക് രോഗികൾക്കുപോലും പ്രവേശിക്കാൻ കഴിയാത്തതരത്തിൽ പണി ആരംഭിക്കുന്നതിനു മുമ്പേ കെട്ടിയടച്ചിരിക്കുകയാണ്.
ജില്ലാ ആസ്ഥാനത്ത് വിവിധ ആവശ്യങ്ങൾക്കായി നഗരത്തിലേക്കെത്തുന്നവരെയും വ്യാപാരികളേയും അവരുടെ തൊഴിലാളികളേയും പ്രതിസന്ധിയിലാക്കിയാണ് ഒരേസമയം ഇത്തരം ജോലികൾ നടക്കുന്നത്.
സമയബന്ധിതമായി ജോലികൾ തീർക്കാൻ നടപടികളുണ്ടാകണമെന്നും നിയന്ത്രണങ്ങൾ കൊണ്ടുവരുന്പോൾ വ്യാപാരികളുമായി കൂടിയാലോചന നടത്തണമെന്നും ഏകോപനസമിതി യോഗം ആവശ്യപ്പെട്ടു.
ജില്ലാ പ്രസിഡന്റ് പ്രസാദ് ജോൺ മാമ്പ്രയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ
പത്തനംതിട്ട യൂണിറ്റ് ജനറൽ സെക്രട്ടറി ആലിഫ് ഖാൻ മേധാവി, ട്രഷറർ കെ.പി. തമ്പി, ഷാജി മാത്യു, സുരേഷ് ലാൽ, എം. ജോർജ് വർഗീസ്, അലക്സാണ്ടർ വിളവിനാൽ, വിജോ ജേക്കബ്, ഇസ്മായിൽ മൾബറി, ബെന്നി ഡാനിയേൽ, തോമസ് മോഡി, ബികാഷ് ബാബു, സാജൻ, സാബു ചരിവുകാലായിൽ തുടങ്ങിയവർ പ്രസംഗിച്ചു.