യുവാവിനെ കൊലപ്പെടുത്താൻ ശ്രമം; ഒളിവിലായിരുന്ന പ്രതി പിടിയിൽ
1575682
Monday, July 14, 2025 6:34 AM IST
കൊല്ലം: യുവാവിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച ശേഷം ഒളിവിൽ കഴിഞ്ഞുവന്ന പ്രതി പോലീസ് പിടിയിലായി. പാരിപ്പള്ളി കോട്ടെക്കേറം രാജുവിലാസത്തിൽ കൊച്ചുമോൻ എന്ന നിതിൻ(34) ആണ് പാരിപ്പള്ളി പോലീസിന്റെ പിടിയിലായത്.
ജൂണ് 24ന് അർധരാത്രി പാരിപ്പള്ളി ആലുവിള ക്ഷേത്രത്തിന് സമീപം നിൽക്കുകയായിരുന്ന ഉളിയനാട് സ്വദേശി സൈജുവിന്റെ കൈവശമുണ്ടായിരുന്ന മൊബൈൽ ഫോണ് ഇയാൾ തട്ടിയെടുക്കാൻ ശ്രമിക്കുകയായിരുന്നു.
എതിർത്തതോടെ പ്രതി പൊട്ടിയ ബിയർകുപ്പി ഉപയോഗിച്ച് സൈജുവിനെ കവിളിലും വയറിലും നെഞ്ചിന്റെ പല ഭാഗങ്ങളിലുമായി ആഴത്തിൽ കുത്തി പരിക്കേൽപ്പിച്ചു.
പ്രതിയുടെ ആക്രമണത്തിൽ ഗുരതരമായി പരിക്കേറ്റ സൈജുവിനെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
സംഭവ ശേഷം ഒളിവിൽപോയ നിതിനെതിരെ വധശ്രമത്തിന് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം അരംഭിച്ചെങ്കിലും പിടികൂടാൻ കഴിഞ്ഞിരുന്നില്ല. അന്വേഷണം നടന്ന് വരവെ ചാത്തന്നൂർ എസിപി അലക്സാണ്ടർ തങ്കച്ചന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇയാളെ കഴിഞ്ഞ ദിവസം പോലീസ് സംഘം പിടികൂടുകയായിരുന്നു.
പാരിപ്പള്ളി, ചാത്തന്നൂർ, കൊട്ടിയം, പൂയപ്പള്ളി, ആറ്റിങ്ങൽ എന്നീ പോലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്തിട്ടുള്ള നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് പിടിയിലായ നിതിൻ.
പൂയപ്പള്ളിയിലേയും ആറ്റിങ്ങലിലേയും കേസുകളിൽ പിടികിട്ടാപ്പുള്ളിയായി ഒളിവിൽ കഴിഞ്ഞ് വരുന്നതിനിടയിലാണ് പാരിപ്പള്ളി പോലീസിന്റെ വലയിലാകുന്നത്.
പാരിപ്പള്ളി ഇൻസ്പെക്ടർ നിസാറിന്റെ നേതൃത്വത്തിൽ എസ്ഐ മാരായ അബീഷ്, അഖിലേഷ്, രമേശ്, ബിജു എന്നിവരടങ്ങിയ പോലീസ് സംഘമാണ്് പ്രതിയെ പിടികൂടിയത്.