കൊല്ലം: കേരളത്തിലൊട്ടാകെ മുക്കുപണ്ടം പണയം വച്ച് പണം തട്ടുന്ന സംഘത്തിൽ ഉൾപ്പെട്ട ഇടുക്കി സ്വദേശി കരുനാഗപ്പള്ളി പോലീസിന്റെ പിടിയിലായി. ഇടുക്കി പാറേൽ കവല, ഉടുന്പന്നൂർ, മനയ്ക്കമാലി അർഷൽ (28) ആണ് പോലീസ് പിടിയിലായത്. മുക്കുപണ്ടം പണയം വച്ച് വള്ളിക്കാവിലുള്ള സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ നിന്നും 3,71,000 രൂപ തട്ടിയ സംഘത്തിലെ 5 പേരെ നേരത്തെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
ഈ സംഘത്തിന് ആവശ്യമായ വ്യാജ ആധാർ കാർഡ് നിർമിച്ച് നൽകുന്ന ആളാണ് ഇപ്പോൾ പിടിയിലായ അർഷൽ. ഇയാൾ മലപ്പുറത്ത് 50 ലക്ഷം രൂപ തട്ടിയെടുത്തതിൽ ഉൾപ്പടെ 25 ഓളം കേസുകളിൽ പ്രതിയാണ്. വ്യാജ രേഖകൾ നിർമിക്കുന്നതിൽ വിദഗ്ധനാണ് അറസ്റ്റിലായ പ്രതി. പ്രധാനമായും സ്ത്രീകൾ ജോലിക്കാരായുള്ള പണമിടപാട് സ്ഥാപനങ്ങൾ കേന്ദ്രീകരിച്ചാണ് ഇവർ തട്ടിപ്പ് നടത്തുന്നത്.
പണയസ്വർണ്ണം വ്യാജമാണെന്ന് തിരിച്ചറിഞ്ഞ സ്ഥാപനയുടമ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തിയ കരുനാഗപ്പള്ളി പോലീസ് തട്ടിപ്പ് സംഘത്തിലുൾപ്പെട്ട നിഷാദിനെ ആദ്യം അറസ്റ്റ് ചെയ്തിരുന്നു. ഇയാളെ ചോദ്യം ചെയ്തതിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ വിവിധ ജില്ലകളിലായി വ്യാപിച്ച് കിടന്ന തട്ടിപ്പ് സംഘത്തിലെ ഓരോ കണ്ണികളേയും കണ്ടെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. ഇവർക്ക് കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, ഇടുക്കി തുടങ്ങി മിക്ക ജില്ലകളിലും തട്ടിപ്പു നടത്തിയതിൽ കേസുകൾ ഉള്ളതായി പറയപ്പെടുന്നു.
ഇതോടെ ഈ തട്ടിപ്പ് സംഘത്തിൽ ഉൾപ്പെട്ട മുഴുവൻ അംഗങ്ങളും പോലീസ് പിടിയിലായിട്ടുണ്ട ്. ജില്ലാ പോലീസ് മേധാവി മെറിൻ ജോസഫിന്റെ നിർദ്ദേശപ്രകാരം കരുനാഗപ്പള്ളി എസിപി വി.എസ് പ്രദീപ് കുമാർ , ഇൻസ്പെക്ടർ ജയകുമാർ എന്നിവരുടെ നേതൃത്വത്തിൽ എസ്ഐ മാരായ സുജാതൻ പിള്ള, കലാധരൻ പിള്ള ,എഎസ്ഐമാരായ ഷാജിമോൻ, നിസാം, നന്ദകുമാർ, സിപിഒമാരായ ഹാഷിം, ബഷീർ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത് .