കോതമംഗലം: തീർഥാടന കേന്ദ്രമായ കോതമംഗലം മാർത്തോമ ചെറിയ പള്ളിയിലെ കന്നി 20 പെരുന്നാളിന് 25ന് കൊടിയേറും. അടുത്തമാസം നാലിന് സമാപിക്കും. പള്ളിയിൽ കബറടങ്ങിയിരിക്കുന്ന പരിശുദ്ധനായ യൽദോ മാർ ബസേലിയോസ് ബാവായുടെ 339-ാം ഓർമപ്പെരുന്നാളാണ് ആഘോഷിക്കുന്നത്.
ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമൻ ബാവായുടെ മുഖ്യകാർമികത്വത്തിലും മലങ്കര മെത്രാപ്പോലീത്ത ജോസഫ് മാർ ഗ്രിഗോറിയോസ്, ഏബ്രഹാം മാർ സേവേറിയോസ്, കോതമംഗലം മേഖല മെത്രാപ്പോലീത്ത ഏലിയാസ് മാർ യൂലിയോസ്, പൗലോസ് മാർ ഐറേനിയോസ്, മാത്യൂസ് മാർ തീമോത്തിയോസ്,
മർക്കോസ് മാർ ക്രിസോസ്റ്റമോസ്, കുര്യാക്കോസ് മാർ തെയോഫിലോസ്, ഏലിയാസ് മാർ അത്താനാസിയോസ്, കുര്യാക്കോസ് മാർ ക്ലീമ്മീസ്, മാത്യൂസ് മാർ അപ്രേം, മാത്യൂസ് മാർ അന്തീമോസ്, മാത്യൂസ് മാർ ഈവാനിയോസ് മെത്രാപ്പോലീത്തമാരുടെ സഹകാർമികത്വത്തിലും പെരുന്നാൾ ആഘോഷിക്കുവാനുള്ള ക്രമീകരണങ്ങൾ ചെയ്തു വരുന്നതായി പള്ളി അധികൃതർ പത്രസമ്മേളനത്തിൽ അറിയിച്ചു.
സംസ്ഥാന സർക്കാരിന്റെ ഗ്രീൻ പ്രോട്ടോക്കോൾ പ്രകാരമായിരിക്കും പെരുന്നാൾ ആഘോഷങ്ങൾ. 25ന് രാവിലെ 6.30ന് നമസ്കാരം, 7.15ന് അഞ്ചിന്മേൽ കുർബാന, വൈകുന്നേരം നാലിന് ചക്കാലക്കുടി ചാപ്പലിൽനിന്നും പള്ളിയിലേക്ക് പ്രദക്ഷിണം. ധൂപ പ്രാർഥനയ്ക്ക് ശേഷം അഞ്ചിന് ചരിത്ര പ്രസിദ്ധമായ കന്നി 20 പെരുന്നാളിന് തുടക്കംകുറിച്ച് വികാരി ഫാ. ജോസ് പരത്തുവയിലിൽ കൊടിയേറ്റും. 5.15ന് ഗ്രീൻ പ്രോട്ടോക്കോൾ ഉദ്ഘാടനം. ആറിന് നമസ്കാരം.
25 മുതൽ ഒക്ടോബർ ഒന്നു വരെ ദിവസവും ഞായർ ഒഴികെ അഞ്ചിന്മേൽ കുർബാന. 26ന് കൽക്കുരിശ് പെരുന്നാളായി ആചരിക്കുന്നു. കുർബാനാനന്തരം പള്ളിയുടെ പടിഞ്ഞാറേ കൽക്കുരിശിങ്കലേക്ക് പ്രദക്ഷിണം, ഉച്ചകഴിഞ്ഞ് മൂന്നിന് പെരുന്നാൾ കച്ചവടത്തിനുള്ള സ്റ്റാൾ ലേലം. 29ന് രാവിലെ 10.30ന് സർവമത സമ്മേളനം. വൈകുന്നേരം 6.30ന് കുർബാന. 30ന് വൈകുന്നേരം അഞ്ചിന് കലവറ നിറയ്ക്കൽ (പെരുന്നാൾ നേർച്ചസദ്യയ്ക്കുള്ള ഉത്പന്ന ശേഖരണം).
രണ്ടിന് രാവിലെ 7.30ന് മൂന്നിന്മേൽ കുർബാന, തീർഥാടകർക്ക് രാവിലെ ഒന്പത് മുതൽ രാത്രി 10 വരെ നേർച്ചക്കഞ്ഞി വിതരണം. ഉച്ചകഴിഞ്ഞ് മൂന്നിന് മേന്പൂട്ടിൽ നിന്നും പള്ളി ഉപകരണങ്ങൾ ആഘോഷമായി പള്ളിയകത്തേക്ക് കൊണ്ടുപോകും. വൈകുന്നേരം അഞ്ചിന് തീർഥാടക സംഘങ്ങൾക്ക് സ്വീകരണം.
ഹൈറേഞ്ച് മേഖലയ്ക്ക് കോഴിപ്പിള്ളി കവലയിലും പടിഞ്ഞാറൻ മേഖലയ്ക്ക് മുവാറ്റുപുഴ കവലയിലും വടക്കൻ മേഖലയ്ക്ക് ഹൈറേഞ്ച് കവലയിലും പോത്താനിക്കാട് മേഖലയ്ക്ക് ചക്കാലക്കുടി ചാപ്പലിലും സ്വീകരണം നൽകും, 5.30ന് പ്രവാസി തീർഥാടക സംഗമം നടക്കും. ഇന്ത്യയ്ക്ക് അകത്തും പുറത്തും നിന്നുള്ള തീർഥാടക സംഘങ്ങളെ സ്വീകരിക്കും.
എട്ടിന് പെരുന്നാൾ സന്ദേശം, 10ന് നഗരം ചുറ്റി പ്രദക്ഷിണം, 151 പൊൻ-വെള്ളി കുരിശുകളുടെ അകന്പടിയോടെ പള്ളിയിൽ നിന്നും പുറപ്പെട്ട് വലിയ പള്ളി, സെന്റ് ജോർജ് കത്തീഡ്രൽ, മലയിൻകീഴ് കുരിശ്, എംബിഎംഎം ആശുപത്രി, ടൗണ് കുരിശ് എന്നിവിടങ്ങളിൽകൂടി മാർ ബേസിൽ ഹയർ സെക്കൻഡറി റോഡ് വഴി തിരിച്ചെത്തും, തുടർന്ന് ആശീർവാദം.
മൂന്നിന് രാവിലെ 5.30 ന് കുർബാന, 6.45ന് കുർബാന, 8.30 കുർബാന, പെരുന്നാൾ സന്ദേശം, 10.30ന് നേർച്ചസദ്യ പള്ളിയുടെ പടിഞ്ഞാറ് വശത്ത് പ്രത്യേകം തയാറാക്കിയ പന്തലിലിൽ. ഉച്ചകഴിഞ്ഞ് രണ്ടിന് പ്രദക്ഷിണം പള്ളിയിൽ നിന്ന് പുറപ്പെട്ട് കിഴക്കേ അങ്ങാടിയിൽ കൂടി കോഴിപ്പിള്ളി കുരിശ്, ചക്കാലക്കുടി വിശുദ്ധ യൽദോ മാർ ബസേലിയോസ് ചാപ്പൽ എന്നിവിടങ്ങളിൽ ധൂപപ്രാർഥനയ്ക്കു ശേഷം പള്ളിയിൽ തിരിച്ചെത്തും. തുടർന്ന് ആശീർവാദം, അഞ്ചിന് പള്ളി ഉപകരണങ്ങൾ തിരികെ മേന്പൂട്ടിലേക്ക് ആഘോഷമായി കൊണ്ടുപോകും.
നാലിന് രാവിലെ എട്ടിന് കുർബാന, രാവിലെ ഒന്പതിന് പാച്ചോർ നേർച്ച, 10.30ന് ലേലം, വൈകുന്നേരം നാലിന് കൊടിയിറക്ക് എന്നിങ്ങനെയാണ് പെരുന്നാൾ തിരുകർമങ്ങളുടെ ക്രമീകരണങ്ങൾ. പെരുന്നാളിന്റെ സുഗമമായ നടത്തിപ്പിനു വേണ്ടി കെഎസ്ആർടിസി പ്രത്യേക സർവീസുകൾ നടത്തും.