മടത്തറ: രണ്ട് വര്‍ഷത്തിനുള്ളില്‍ കേരളത്തെ പാമ്പ് കടിയേറ്റ് മരണമില്ലാത്ത സംസ്ഥാനമാക്കി മാറ്റുമെന്ന് മന്ത്രി എ.കെ. ശശീന്ദ്രന് പറഞ്ഞു. നബാര്‍ഡ് സഹായത്തോടെ വനം വകുപ്പ് കുളത്തുപ്പുഴ, പാലോട്, പരുത്തിപ്പള്ളി എന്നിവിടങ്ങളിലെ വനാതിര്‍ത്തികളിൽ നിർമിക്കുന്ന ആന പ്രതിരോധ കിടങ്ങുകളുടെ നിർമാണോദ്ഘാടനം നിര്‍വഹിച്ച് പ്രസംഗിക്കുകയായിരുന്നു മന്ത്രി.
വന്യജീവികള്‍ ജനവാസ മേഖലയിലേക്ക് ഇറങ്ങുന്നത് തടയാൻ വനത്തിനുള്ളില്‍ ജലലഭ്യതയും ഭക്ഷണവും ഉറപ്പാക്കുന്നതിനായി ചെറുകുളങ്ങള്‍ നിര്‍മിക്കുന്നതിനും, ഫല വൃക്ഷ തൈകള്‍ നട്ടുപിടിപ്പിക്കുന്നതിനുമുള്ള നടപടികളും ആരംഭിച്ചതായി മന്ത്രി പറഞ്ഞു.
15.5 കിലോമീറ്റര്‍ ദൂരത്തില്‍ 2.77 കോടി രൂപ ചെലവഴിച്ചാണ് ആന പ്രതിരോധ കിടങ്ങുകളുടെ നിര്‍മാണം പൂര്‍ത്തീകരിക്കുക.
ഡി.കെ. മുരളി എംഎല്‍എ അധ്യക്ഷത വഹിച്ചു. ദക്ഷിണ മേഖല ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ കമലാഹർ, പ്രിൻസിപ്പൽ ഫോറസ്റ്റ് കൺസർവേറ്റർ ഗംഗാസിംഗ്, തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് കുമാർ,
അഡീഷണൽ പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ പുകഴേന്തി, പെരിങ്ങമ്മല പഞ്ചായത്ത് പ്രസിഡന്റ് സി.പി. കാർത്തിക, റേഞ്ച് ഫോറസ്റ്റ് ഓഫീസര്‍ അരുണ്‍, സോഫി തോമസ്, റിയാസ്, ജയസിംഗ്, വിഷ്ണു, സുലൈമാൻ, മടത്തറ ശ്യാം, തുളസിധരൻ കാണി,അനിൽ ആന്റണി എന്നിവർ പ്രസംഗിച്ചു.