ജനതാ തരംഗത്തിൽ സോഷ്യലിസ്റ്റ് നേതാവ് യുവ്രാജ് വൻ വിജയം നേടി. എന്നാൽ, 1980ൽ താരിഖ് പകരം വീട്ടി. 84ലെ ഇന്ദിരാതരംഗത്തിലും താരിഖ് വിജയം ആവർത്തിച്ചു. എന്നാൽ, 1989ലെ ജനതാദൾ തരംഗത്തിൽ താരിഖ് വീണു. 1991ലും പരാജയം ആവർത്തിച്ചു. 1996, 1998 തെരഞ്ഞെടുപ്പുകളിൽ വിജയിച്ചു.
1999 ലോക്സഭാ തെരഞ്ഞെടുപ്പിനു തൊട്ടു മുന്പ് താരിഖ് അൻവർ, പി.എ. സാംഗ്മ എന്നിവരെ ഒപ്പംകൂട്ടി ശരദ് പവാർ എൻസിപി രൂപവത്കരിച്ചു. 1999, 2004, 2009, 2014 തെരഞ്ഞെടുപ്പുകളിൽ എൻസിപി സ്ഥാനാർഥിയായി മത്സരിച്ച താരിഖ് അൻവറിനു മൂന്നു തുടർ പരാജയങ്ങൾക്കുശേഷം 2014ൽ വിജയിക്കാനായി. 2018ൽ താരിഖ് 19 വർഷത്തിനുശേഷം മാതൃ പാർട്ടിയിൽ തിരിച്ചെത്തി. 2019ൽ കത്തിഹാറിൽ പന്ത്രണ്ടാം തവണയും സ്ഥാനാർഥിയായെങ്കിലും വിജയിക്കാനായില്ല. ഇഞ്ചോടിഞ്ചു പോരാട്ടത്തിനൊടുവിൽ ദുലാൽ ചന്ദ്ര ഗോസ്വാമിയോടു തോറ്റു.
പ്രമുഖ സോഷ്യലിസ്റ്റ് നേതാവ് യുവ്രാജ് ആയിരുന്നു ആദ്യ നാലു തെരഞ്ഞെടുപ്പുകളിൽ താരിഖ് അൻവറിന്റെ എതിരാളി. 1977ലും 1989ലും യുവ്രാജ് വിജയിച്ചു. 1980ലും 1984ലും വിജയം താരിഖിനായിരുന്നു.
1996ലും 1998ലും ബിജെപിയിലെ നിഖിൽകുമാർ ചൗധരിയെ താരിഖ് അൻവർ പരാജയപ്പെടുത്തി. തുടർന്നുള്ള മൂന്നു ലോക്സഭാ തെരഞ്ഞെടുപ്പുകളിൽ നിഖിലിനോടു തോൽക്കാനായിരുന്നു താരിഖിനു വിധി. എന്നാൽ, 2014ൽ നിഖിലിനെ തോൽപ്പിച്ച് താരിഖ് പകരം വീട്ടി.
ഇത്തവണ എൻസിപി ടിക്കറ്റിലായിരുന്നു വിജയം. നിഖിൽ-താരിഖ് പോരാട്ടം 3-3ന് സമനിലയിലായി.മഹാരാഷ്ട്രയിൽനിന്നു രണ്ടു തവണ താരിഖ് രാജ്യസഭാംഗമായി. 2012ൽ എൻസിപി പ്രതിനിധിയായി കേന്ദ്രമന്ത്രിയായി.