ഡൽഹിക്കു പോകാനായി പഞ്ചാബിലെ അമൃത്സറിൽ നൂറുകണക്കിന് ട്രാക്ടറുകൾ നിരന്നുകഴിഞ്ഞു. പ്രതിഷേധിക്കുന്ന കർഷകർക്കു ഹരിയാനയിൽ പ്രവേശിക്കാനാകില്ലെന്ന് ഉറപ്പാക്കാൻ ഹരിയാന, പഞ്ചാബ് അതിർത്തികൾ അടയ്ക്കാൻ പോലീസ് സന്നാഹമൊരുക്കി.
സാധാരണ യാത്രക്കാർക്കായി ബദൽ മാർഗങ്ങൾ ഒരുക്കുമെന്നും പോലീസ് അറിയിച്ചു.
ഹരിയാനയ്ക്കും ഡൽഹിക്കും ഇടയിലുള്ള അതിർത്തികളിൽ കർഷകരെ തടയാൻ സിമന്റ് ബാരിക്കേഡുകളും മുള്ളുവേലികളും മണൽചാക്കുകളും സ്ഥാപിച്ചിട്ടുണ്ട്.
ജലപീരങ്കികളും ഡ്രോണുകളും സ്ഥലത്തെത്തിച്ചിട്ടുണ്ട്. ഹരിയാന പോലീസിനെ സഹായിക്കാൻ 50 കന്പനി അർധസൈനിക വിഭാഗത്തെ വിന്യസിച്ചു. സമാധാനം തകർക്കാൻ ആരെങ്കിലും ശ്രമിച്ചാൽ കർശന നടപടി സ്വീകരിക്കുമെന്ന് ഹരിയാന പോലീസ് മേധാവി ശത്രുജീത് കപൂർ മുന്നറിയിപ്പു നൽകി. സംസ്ഥാന സർക്കാർ പൂർണമായും സമാധാനം ഉറപ്പാക്കുമെന്ന് ഹരിയാന ആഭ്യന്തര മന്ത്രി അനിൽ വിജും വ്യക്തമാക്കി.
അതേസമയം, സമരം ചെയ്യുന്ന കർഷകരെ കേന്ദ്രസർക്കാർ ചർച്ചയ്ക്കു ക്ഷണിച്ചിട്ടുണ്ട്. 2020-21ലെ കർഷക പ്രതിഷേധത്തിന്റെ ഭാഗമായിരുന്ന ബികെയു ഉൾപ്പെടെ ഒരുവിഭാഗം സമരത്തിനിറങ്ങുന്നില്ല.
എന്നാൽ നാളത്തെ പ്രതിഷേധത്തിന്റെ ഭാഗമായി കർഷകരെ അടിച്ചൊതുക്കിയാൽ എല്ലാ യൂണിയനുകളും തെരുവിലിറങ്ങുമെന്ന് ബികെയു മുന്നറിയിപ്പു നൽകി.
രണ്ടു സ്റ്റേഡിയങ്ങൾ താത്കാലിക ജയിലുകളാക്കി ചണ്ഡീഗഡ്: കർഷകസംഘടനകളുടെ ഡൽഹി ചലോ മാർച്ച് തടയുന്നതിന്റെ ഭാഗമായി ഹരിയാനയിൽ രണ്ടു സ്റ്റേഡിയങ്ങൾ താത്കാലിക ജയിലാക്കി.
സിർസയിലെ ചൗധരി ദൽബീർസിംഗ് സ്റ്റേഡിയം, ദാബ്വാലിയിലെ ഗുരു ഗോബിന്ദ് സിംഗ് സ്റ്റേഡിയം എന്നിവയാണ് താത്കാലിക ജയിലാക്കി മാറ്റിയിരിക്കുന്നത്. കർഷകരെ അറസ്റ്റ് ചെയ്തു ഇവിടെയായിരിക്കും താത്കാലികമായി പാർപ്പിക്കുക.