ശ്രീനിവാസ ഗൗഡ സായ് ട്രയൽസിനില്ല; പ്രിയം കമ്പള ഓട്ടത്തോടു മാത്രം
Monday, February 17, 2020 12:36 AM IST
ബംഗളുരു: പോത്തോട്ട മത്സരത്തിൽ ഉസൈൻ ബോൾട്ടിനെ തോൽപ്പിച്ച കർണാടകക്കാരൻ ശ്രീനിവാസ ഗൗഡ സായ് (സ്പോർട്സ് അഥോറിറ്റി ഓഫ് ഇന്ത്യ) ഇന്ത്യയുടെ ട്രയൽസിനില്ല. ട്രയൽസിൽ പങ്കെടുക്കാൻ താത്പര്യമില്ലെന്നു ഗൗഡ സായിയെ അറിയിച്ചു. കമ്പള ഓട്ടത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് തീരുമാനമെന്നും ഗൗഡ പറഞ്ഞു.
കർണാടകയിലെ കുഗ്രാമത്തിൽനിന്നുള്ള കമ്പള ജോക്കിയാണ് ഇരുപത്തെട്ടുകാരനായ ശ്രീനിവാസ ഗൗഡ. വെറും 13.62 സെക്കൻഡിലാണ് ഗൗഡ മത്സരത്തിൽ 142.5 മീറ്റർ പിന്നിട്ടത്. ഗൗഡ ഓടിത്തീർത്ത ദൂരവും സമയവും തമ്മിൽ താരതമ്യം ചെയ്താൽ ഉസൈൻ ബോൾട്ടിനേക്കാൾ വേഗത്തിലാണ് ഇദ്ദേഹം മത്സരം പൂർത്തിയാക്കിയത്.
ബോൾട്ടിന്റെ 100 മീറ്ററിലെ ഏറ്റവും മികച്ച സമയം 9.58 സെക്കൻഡാണ്. ഗൗഡ ഓടിയ ദൂരവും സമയവും കണക്കിലെടുക്കുന്പോൾ 100 മീറ്റർ ഓടിത്തീർക്കാൻ ശ്രീനിവാസനു വേണ്ടിവന്നത് 9.55 സെക്കൻഡ് മാത്രമാണ്. അതായത്, ബോൾട്ടിനേക്കാൾ 0.03 സെക്കൻഡ് കുറവ്. ഇതോടെയാണ് കേന്ദ്ര കായിക മന്ത്രി കിരൺ റിജിജു ഇടപെട്ടു ഗൗഡയെ സായ് ട്രയൽസിനു ക്ഷണിച്ചത്.