തിരുവനന്തപുരം: കുവൈറ്റിലെ തീപിടിത്ത ദുരന്തത്തിൽ മരിച്ചവരിൽ 23 മലയാളികളെ തിരിച്ചറിഞ്ഞു. 12 പേർ ഐസിയുവിൽ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. മൃതദേഹങ്ങൾ ഇന്നു രാവിലെ കേരളത്തിലെത്തിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. കുവൈറ്റ് എയർവേസ് ചാർട്ടേഡ് വിമാനത്തിലോ എയർഫോഴ്സ് വിമാനത്തിലോ മൃതദേഹങ്ങൾ നാട്ടിലെത്തിക്കുമെന്നാണ് ലഭിക്കുന്ന വിവരം.
നെടുന്പാശേരി വിമാനത്താവളത്തിലാകും മൃതദേഹങ്ങൾ എത്തിക്കുക. വിവിധ ജില്ലകളിലുള്ളവർക്ക് മൃതദേഹം ഏറ്റുവാങ്ങുന്നതിനുള്ള സൗകര്യം പരിഗണിച്ചാണ് നെടുന്പാശേരി വിമാനത്താവളത്തിൽ എത്തിക്കുന്നതിനു തീരുമാനിച്ചത്. വിമാനത്താവളത്തിൽ മൃതദേഹങ്ങൾ എത്തിച്ചതിനുശേഷം വീടുകളിൽ എത്തിക്കാൻ സംസ്ഥാന സർക്കാർ ആംബുലൻസുകൾ സജ്ജമാക്കും.
തിരിച്ചറിഞ്ഞ മൃതദേഹങ്ങളുടെ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയായതായി നോർക്ക അറിയിച്ചു. മരിച്ചവരിൽ 45 ഇന്ത്യക്കാർ ഉൾപ്പെട്ടതായി കുവൈറ്റ് അധികൃതർ സ്ഥിരീകരിച്ചു. മൂന്നു ഫിലിപ്പീൻസ് പൗരന്മാരും തിരിച്ചറിയാത്ത ഒരാളും അപകടത്തിൽ മരിച്ചതായും വിവരമുണ്ട്. ആകെ 40 പേരാണ് വിവിധ ആശുപത്രികളിലായി ചികിത്സയിലുള്ളത്.
അപകടം സംബന്ധിച്ച് കന്പനി ഉടമയുമായി ബന്ധപ്പെട്ടിട്ടില്ലെന്നു നോർക്ക സിഇഒ അജിത്ത് കോളശേരി പറഞ്ഞു. നിലവിൽ രക്ഷാദൗത്യത്തിലും മൃതദേഹങ്ങൾ നാട്ടിൽ എത്തിക്കുന്നതിലുമാണ് ശ്രദ്ധ.
ലോകകേരള സഭയുടെ ശക്തിയാണ് കുവൈറ്റിൽ ഇപ്പോൾ കാണുന്ന ഹെൽപ്പ് ഡെസ്ക് എന്നും അപകടം നടന്ന് ഒരു മണിക്കൂറിനുള്ളിൽ ഹെൽപ് ഡെസ്ക് സജ്ജമാക്കാനായെന്നും അദ്ദേഹം പറഞ്ഞു. വിവിധ സംഘടനകൾ ചേർന്ന് രക്ഷാദൗത്യം ഏകോപിപ്പിച്ചു വരികയാണ്. പരിക്കേറ്റവർക്കു പൂർണമായും ചികിത്സാ സൗകര്യം ഒരുക്കിയിട്ടുണ്ട്.
മൃതദേഹങ്ങൾ ഇന്ത്യയിലെത്തിക്കാനുള്ള സൗകര്യങ്ങൾ ചെയ്യുന്നതിനു കുവൈറ്റ് അമീറും നിർദേശം നൽകിയിട്ടുണ്ട്. ഇതിനായി കുവൈറ്റും സഹായം നൽകും. മരിച്ചവരുടെ കുടുംബങ്ങൾക്കു സാന്പത്തിക സഹായം നൽകാനും കുവൈറ്റ് ഭരണകൂടം ഉത്തരവിട്ടിട്ടുണ്ട്.
കെട്ടിടത്തിലുണ്ടായിരുന്നത് 195 പേർ
കുവൈറ്റ് സിറ്റി: തീപിടിത്തമുണ്ടായ ആറുനില കെട്ടിടത്തിലുണ്ടായിരുന്നത് അഞ്ചു നേപ്പാളികളും 11 ഫിലിപ്പിനോകളും രണ്ടു പാക്കിസ്ഥാനികളും രണ്ട് ഈജിപ്തുകാരും 175 ഇന്ത്യക്കാരുമുൾപ്പെടെ 195 ജോലിക്കാർ. സംഭവം നടന്നു മണിക്കൂറുകൾക്കുള്ളിൽ തന്നെ കുവൈറ്റിലെ ഉപപ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ഷെയ്ഖ് ഫഹദ് അൽ യൂസഫ് അൽ സബയുടെ നേതൃത്വത്തിലുള്ള സംഘം സംഭവസ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയിരുന്നു.
ദുരന്തത്തിൽ മരിച്ച മലയാളികൾ
തിരുവനന്തപുരം: ദുരന്തത്തിൽ കേരളത്തിൽനിന്ന് ഇതുവരെ 23 പേർ മരിച്ചതായാണ് സ്ഥിരീകണം. പേരുകൾ ചുവടെ:
അരുണ് ബാബു (വലിയമല, തിരുവനന്തപുരം), നിധിൻ (വയക്കര, കണ്ണൂർ), സിബിൻ ടി. ഏബ്രഹാം (കീഴ്വായ്പൂർ, പത്തനംതിട്ട), തോമസ് സി. ഉമ്മൻ (തിരുവല്ല, പത്തനംതിട്ട), മാത്യു (നിരണം, പത്തനംതിട്ട), ആകാശ് ശശിധരൻ (പന്തളം, പത്തനംതിട്ട), രഞ്ജിത് (ചെർക്കള, കുണ്ടടുക്കം, കാസർഗോഡ്), ഷിബു വർഗീസ് (കോട്ടയം), സജു വർഗീസ് (അട്ടച്ചാക്കൽ, പത്തനംതിട്ട), കേളു പൊന്മലേരി (തൃക്കരിപ്പൂർ, കാസർഗോഡ്), സ്റ്റെഫിൻ ഏബ്രഹാം (കോട്ടയം), ബാഹുലേയൻ (പുലാമന്തോൾ, മലപ്പുറം), നൂഹ് (തിരൂർ, മലപ്പുറം), ലൂക്കോസ് (വെളിച്ചിക്കാല, കൊല്ലം), സാജൻ ജോർജ് (വാഴവിള, കൊല്ലം), മുരളീധരൻ (വാഴമുട്ടം, പത്തനംതിട്ട), വിശ്വാസ് കൃഷ്ണൻ (കണ്ണൂർ), ശ്രീഹരി പ്രദീപ് (കോട്ടയം), ബിനോയ് തോമസ് (ചാവക്കാട്, തൃശൂർ), ഷമീർ ഉമറുദ്ദീൻ (വയ്യാങ്കര, കൊല്ലം) അനീഷ് കുമാർ (ആദികടലായി, കണ്ണൂർ). മരിച്ചവരിൽ സുമേഷ് സുന്ദരൻ, ശ്രീജേഷ് തങ്കപ്പൻ എന്നിവരുടെ കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.