തൃശൂർ: എക്സ്ട്രാ ടൈമായിരുന്നു അത്... യാത്രപറയാനുള്ള അവസാന നിമിഷങ്ങൾ... കണ്ണീരണിഞ്ഞ് അവരോരുത്തരായി കാൽപ്പന്തുകളിയുടെ ആചാര്യനെ അവസാനമായി ഒരുനോക്കു കാണാനെത്തി...
കഴിഞ്ഞദിവസം അന്തരിച്ച ടി.കെ. ചാത്തുണ്ണിയുടെ മൃതദേഹം പ്രിയപ്പെട്ടവർക്ക് കാണാനും അന്ത്യാഞ്ജലിയർപ്പിക്കാനുമായി ഇന്നലെ രാവിലെ പത്തുമണിയോടെയാണ് തൃശൂർ ഇൻഡോർ സ്റ്റേഡിയത്തിൽ എത്തിച്ചത്.
ചാത്തുണ്ണിക്കൊപ്പം പന്തു തട്ടിയവരും ചാത്തുണ്ണിയുടെ ശിഷ്യഗണങ്ങളും പരിചയക്കാരും ചാത്തുണ്ണി ഇന്നേവരെ കണ്ടിട്ടില്ലാത്തവരുമടക്കം വലിയൊരു നിരതന്നെ അവസാന യാത്രാമൊഴിയേകാനെത്തി.
റീത്തുകൾക്കു പകരം പലരുമെത്തിയത് ചാത്തുണ്ണിക്ക് ഏറെ പ്രിയപ്പെട്ട ഫുട്ബോളുമായാണ്. അവർ ചാത്തുണ്ണിയുടെ കാൽച്ചുവട്ടിൽ ഫുട്ബോളുകൾ വച്ചു വണങ്ങി അന്ത്യാഭിവാദ്യം അർപ്പിച്ചു. ആരവങ്ങൾക്കിടയിലൂടെ എന്നും സഞ്ചരിച്ചിരുന്ന ചാത്തുണ്ണി അവസാനയാത്രയ്ക്കെത്തിയപ്പോൾ ഇൻഡോർ സ്റ്റേഡിയം നിശബ്ദമായിരുന്നു. ശിഷ്യഗണങ്ങളും പുതുതമുറയിലെ താരങ്ങളും രാഷ്ട്രീയ, സാമൂഹിക രംഗങ്ങളിലെ പ്രമുഖരും പ്രണാമമർപ്പിച്ചു.
മന്ത്രി ആർ. ബിന്ദു, ബിനോയ് വിശ്വം എംപി, മേയർ എം.കെ. വർഗീസ്, ഫുട്ബോൾ പരിശീലകരായ വിക്ടർ മഞ്ഞില, പീതാംബരൻ, സന്തോഷ് ട്രോഫി മുൻ താരങ്ങളായ സി.വി. പാപ്പച്ചൻ, മാർട്ടിൻ, പി.വി. സന്തോഷ്, സി.ഡി. ഫ്രാൻസിസ്, വി.പി. സത്യന്റെ ഭാര്യ അനിത, മുൻ സന്തോഷ് ട്രോഫി താരവും ഡിവൈഎസ്പിയുമായ എഡിസൺ, സ്റ്റേറ്റ് സ്പോർട്സ് കൗണ്‍സിൽ പ്രസിഡന്റ് യു. ഷറഫലി, ജില്ലാ സ്പോർട്സ് കൗണ്‍സിൽ പ്രസിഡന്റ് കെ.ആർ. സാംബശിവൻ, വൈസ് പ്രസിഡന്റ് ബിന്നി ഇമ്മട്ടി, മുൻ എംഎൽഎ ടി.വി. ചന്ദ്രമോഹൻ, നേതാക്കളായ യു.പി. ജോസഫ്, പി.കെ. ഷാജൻ തുടങ്ങി സമൂഹത്തിന്റെ വിവിധ മേഖലകളിൽനിന്നുള്ളവർ അന്തിമോപചാരമർപിച്ചു.
ചാത്തുണ്ണിയുടെ പത്നി സ്വർണലത, മക്കൾ, മരുമക്കൾ, കുടുംബാംഗങ്ങൾ എന്നിവരും സ്റ്റേഡിയത്തിൽ എത്തിയിരുന്നു. തുടർന്ന് ഔദ്യോഗിക ബഹുമതികളോടെ മൃതദേഹം വടൂക്കര ശ്മശാനത്തിൽ സംസ്കരിച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.