ഏയ്ഞ്ചൽ സ്റ്റേഡിയം വിവാദം; മുൻ മേയറും ഇന്ത്യൻ വംശജനുമായ ഹാരി സിദ്ധുവിന് തടവ്
പി.പി.ചെറിയാൻ
Tuesday, April 1, 2025 12:50 PM IST
കലിഫോർണിയ: ഏയ്ഞ്ചൽ സ്റ്റേഡിയത്തിന്റെ വിവാദ വിൽപനയെക്കുറിച്ചുള്ള ഫെഡറൽ അന്വേഷണം തടസപ്പെടുത്തിയതിന് മുൻ അനാഹൈം മേയറും ഇന്ത്യൻ വംശജനുമായ ഹാരി സിദ്ധുവിന്(67) കോടതി രണ്ട് മാസം തടവും 50,000 ഡോളർ പിഴയും ചുമത്തി.
സിദ്ധു പൊതുജനവിശ്വാസം ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് സാന്താ അനയിലെ റൊണാൾഡ് റീഗൻ ഫെഡറൽ കോടതിയിൽ യുഎസ് ജില്ലാ ജഡ്ജി ജോൺ ഡബ്ല്യു. ഹോൾകോംബ് ശിക്ഷ വിധിച്ചത്. തടവിനും പിഴയ്ക്കും പുറമെ ഒരു വർഷത്തെ മേൽനോട്ട മോചനവും അനുഭവിക്കണം.
സ്റ്റേഡിയം വിൽപനയുമായി ബന്ധപ്പെട്ട് ചർച്ച നടത്തുന്നതിനിടെ രഹസ്യ നഗര വിവരങ്ങൾ ഏയ്ഞ്ചൽസ് കൺസൾറ്റൻറിന് ചോർത്തി നൽകിയതായും അനുബന്ധ ഇ-മെയിലുകൾ ഇല്ലാതാക്കിയതായും എഫ്ബിഐയോട് കള്ളം പറഞ്ഞതായും ഫെഡറൽ പ്രോസിക്യൂട്ടർമാർ സിദ്ധുവിനെ കുറ്റപ്പെടുത്തി.
ഇടപാടിൽ അനുകൂലമായ വ്യവസ്ഥകൾക്ക് പകരമായി ഏയ്ഞ്ചൽസിൽ നിന്ന് സിദ്ധു ഒരു മില്യൺ ഡോളർ പ്രചാരണ സംഭാവന ആവശ്യപ്പെട്ടതായും പ്രോസിക്യൂട്ടർമാർ ആരോപിച്ചു. എന്നിരുന്നാലും ഔദ്യോഗികമായി കൈക്കൂലി വാങ്ങിയതായി ഇതുവരെ കുറ്റം ചുമത്തിയിട്ടില്ല.
2023-ൽ ഒരു രഹസ്യ സ്റ്റിംഗ് ഓപ്പറേഷനിൽ പിടിക്കപ്പെട്ടതിനെത്തുടർന്ന് നീതി തടസപ്പെടുത്തൽ, വഞ്ചന, എഫ്ബിഐക്കും ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷനും തെറ്റായ പ്രസ്താവനകൾ നൽകൽ എന്നീ കാര്യങ്ങളിൽ സിദ്ധു കുറ്റസമ്മതം നടത്തി.
അരിസോണ മെയിലിങ് വിലാസം ഉപയോഗിച്ച് 2,05,000 ഡോളർ മ്യൂല്യമുള്ള ഹെലികോപ്റ്ററിന്റെ കാലിഫോർണിയ വിൽപന നികുതി ഒഴിവാക്കാൻ ശ്രമിച്ചതിൽ നിന്നാണ് വയർ വഞ്ചന കുറ്റം ചുമത്തിയത്.
ശിക്ഷ വിധിക്കുന്നതിന് മുൻപ് കോടതിക്ക് അയച്ച കത്തിൽ സിദ്ധു ഖേദം പ്രകടിപ്പിച്ചു. ഇന്ത്യൻ കുടിയേറ്റക്കാരനായ സിദ്ധു രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നതിന് മുൻപ് തെക്കൻ കലിഫോർണിയയിലുടനീളം ഫാസ്റ്റ്ഫുഡ് ഫ്രാഞ്ചൈസികളുടെ ബിസിനസ് സാമ്രാജ്യം കെട്ടിപ്പടുത്തിരുന്നു.
ഡോണൾഡ് ട്രംപിന്റെ അനുയായിയായിരുന്ന റിപ്പബ്ലിക്കൻ കൂടിയായ സിദ്ധു 2018 മുതൽ 2022 വരെ മേയറായിരുന്ന കാലത്ത് വാഷിംഗ്ടണിലെ ഇന്ത്യൻ രാഷ്ട്രീയക്കാരും അംബാസഡർമാരും പതിവായി അതിഥികളായിരുന്ന "സിദ്ധു കാസ' എന്ന് വിളിക്കപ്പെടുന്ന തന്റെ വസതിയിൽ വിപുലമായ പാർട്ടികൾ നടത്തിയതിനും പ്രസിദ്ധമായിരുന്നു.