നേരേകടവ്-ഉദയനാപുരം റോഡ് പുനർനിർമിക്കണമെന്ന്
1561401
Wednesday, May 21, 2025 7:02 AM IST
വൈക്കം: വൈക്കം, ചേർത്തല താലൂക്കുകളെ ബന്ധിപ്പിച്ചു വേമ്പനാട്ട് കായലിലെ നേരേകടവ്-മാക്കേക്കടവ് പാലത്തിന്റെ നിർമാണം 75ശതമാനം പൂർത്തീകരിച്ചിട്ടും നേരേകടവ് - ഉദയനാപുരം റോഡ് വീതികൂട്ടി പുനർനിർമിക്കുന്നതിനായി സർക്കാർ നടപടി സ്വീകരിക്കാത്തതിൽ പ്രതിഷേധം ശക്തമാകുന്നു.
അഞ്ചു വർഷത്തിലധികം നിർമാണം മുടങ്ങിയ കായൽ പാലത്തിന്റെ പണി ഏതാനും മാസങ്ങൾക്കു മുമ്പാണ് പുനരാരംഭിച്ചത്. ദ്രുതഗതിയിൽ നിർമാണം നടന്നുവരുന്ന പാലം 2026 ആദ്യത്തോടെ പൂർത്തീകരിക്കത്തക്ക വിധത്തിലാണ് നിർമാണ പ്രവർത്തനങ്ങൾ മുന്നോട്ടുപോകുന്നത്.
വലിയകലുങ്കിന്റെ വടക്കുഭാഗം തകർന്ന് വലിയ ഗർത്തം രൂപപ്പെട്ടിരിക്കുകയാണ്. വാഹനയാത്രികർ അപകടപ്പെടാതിരിക്കാൻ വാഹനയാത്രികർക്ക് അപായസൂചനയായി നാട്ടുകാർ ഗർത്തത്തിൽ കുറ്റിച്ചെടി നാട്ടിയിരിക്കുകയാണ്. ഈ റോഡിലെ കാലപ്പഴക്കത്താൽ ജീർണിച്ച മൂന്നു പാലങ്ങളും പുനർനിർമിക്കേണ്ടതാണ്.
പാലങ്ങളുടെ പുനർനിർമാണത്തിനുതന്നെ മാസങ്ങൾ വേണ്ടിവരും. നേരേകടവ് - ഉദയനാപുരം റോഡിനായി സ്ഥലമേറ്റെടുക്കുന്നതിനും ആധുനിക നിലവാരത്തിൽ റോഡും പാലങ്ങളും നിർമിക്കുന്നതിനും സർക്കാർ ഉടൻ നടപടി സ്വീകരിച്ചാൽ മാത്രമേ കായൽപാലം പൂർത്തിയാകുന്നതിനൊപ്പം റോഡും യാഥാർഥ്യമാകൂ.
തീരദേശത്തെയും മലനാടിനെയും കൂട്ടിയിണക്കാൻ വിഭാവനം ചെയ്ത തുറവൂർ -പമ്പ ഹൈവേയുടെ ഭാഗമാണ് നേരേകടവ് - മാക്കേക്കടവ് കായൽപാലവും നേരേകടവ് - ഉദയനാപുരം റോഡും. റോഡ് വീതികൂട്ടി പുനർനിർമിച്ചില്ലെങ്കിൽ പാലം പൂർത്തിയായിക്കഴിഞ്ഞാലും ഇതുവഴി ഗതാഗതം ആരംഭിക്കാൻ വർഷങ്ങൾ കാത്തിരിക്കേണ്ടിവരുമെന്നു നാട്ടുകാർ പറയുന്നു.