മേലുകാവിനു കാവലായി ഗൂർഖ നരേഷ് ഭായി
1563891
Sunday, June 1, 2025 12:13 AM IST
കോട്ടയം: ഗാന്ധിനഗര്‍ സെക്കന്‍ഡ് സ്ട്രീറ്റ് സിനിമയില്‍ മലയാളത്തിന്റെ പ്രിയപ്പെട്ട നടന് മോഹന്‍ലാല്‍ ഗൂര്‍ഖയായി എത്തിയ വേഷം ആരും മറന്നിട്ടില്ല. ഇപ്പോഴും നമ്മുടെ സിനിമ ഓര്‍മകളിലെ മനോഹരമായ സീനുകളിലൊന്നാണിത്. ജില്ലയുടെ മലയോര മേഖലയായ മേലുകാവിലുമുണ്ട് ഒരു ഗൂര്‍ഖ- നേപ്പാള്‍ സ്വദേശി നരേഷ് ഭായി. മോഷ്ടാക്കളില്‍നിന്നു സംരക്ഷണം തേടി മേലുകാവ് മര്‍ച്ചന്റ്സ് അസോസിയേഷനും പ്രദേശത്തെ റെസിഡന്റ്സ് അസോസിയേഷനും ചേര്‍ന്നാണ് ഗൂര്‍ഖയെ നിയമിച്ചിരിക്കുന്നത്.
അടുത്ത നാളില്‍ മോഷ്ടാക്കളുടെ ശല്യം വര്‍ധിച്ചതോടെയാണ് അസോസിയേഷന് ഇങ്ങനെയൊരു തീരുമാനമെടുത്തത്. ചാലമറ്റം മുതല്‍ മേലുകാവ് ടൗണ്‍വരെയും പാണ്ടിയാന്മാവ്, കുരിശുങ്കല്‍, കോളജ് തുടങ്ങിയ സ്ഥലങ്ങളുമാണ് നരേഷ് ഭായിയുടെ ഏരിയ. രാത്രി 11മുതല്‍ പുലര്‍ച്ചെ നാലുവരെയാണ് ഡ്യൂട്ടി. കാക്കി പാന്റ്സും ഷര്‍ട്ടും തൊപ്പിയുമാണ് വേഷം. കൈയില്‍ ലാത്തിയും ടോര്‍ച്ചുമുണ്ട്.
രാത്രിയില്‍ തനിക്ക് നിശ്ചയിക്കപ്പെട്ട സ്ഥലങ്ങളിലൂടെ നരേഷ് ഭായി പട്രോളിംഗ് നടത്തും. സംശയം തോന്നുന്ന ആളുകളെ ചോദ്യം ചെയ്യും. ഗൗരവമേറിയ വിഷയമാണെങ്കില്‍ മേലുകാവ് പോലീസുമായി ബന്ധപ്പെടും. 20 വര്‍ഷമായി കേരളത്തിലെ വിവിധ പ്രദേശങ്ങളിലും സ്ഥാപനങ്ങളിലും ജോലി ചെയ്ത നരേഷ് ഭായി ഒരു വര്‍ഷമായി മേലുകാവിലെത്തിയിട്ട്. ടൗണിലെ ഒരു ചെറിയ മുറിയിലാണ് താമസം. ഇവിടെ ഭക്ഷണമൊക്കെ വച്ച് നരേഷ് ഭായി കഴിഞ്ഞുകൂടും.
അമ്മയും ഭാര്യയും രണ്ടു മക്കളും നേപ്പാളില്‍ തന്നെയാണ്. വര്‍ഷത്തില്‍ ഒരു മാസം നാട്ടിലേക്ക് പോകും. ബാക്കിയുള്ള സമയം മുഴുവന്‍ ഇവിടെയുണ്ട്. ചുരുങ്ങിയ കാലത്തിനുള്ളില്‍ മേലുകാവ് പോലീസിനും ടൗണിലെ വ്യാപാരികള്‍ക്കും നാട്ടുകാര്‍ക്കും കൊച്ചു കുട്ടികള്‍ക്കുവരെ നരേഷ് ഭായി പരിചയക്കാരനായി മാറിക്കഴിഞ്ഞു. മലയാളം നല്ലതുപോലെ സംസാരിക്കും. പണ്ട് കേരളത്തിന്റെ വിവിധ മേഖലകളില്‍ ഏറ്റവും വലിയ സേവനം ചെയ്തിരുന്നവരാണ് നേപ്പാര്‍ ഗൂര്‍ഖകള്‍.