വെള്ളപ്പൊക്കമുണ്ടായാല്‍ എങ്ങനെ രക്ഷപ്പെടും? ദുരിതബാധിതർ ആശങ്കയിൽ
1563841
Saturday, May 31, 2025 7:30 AM IST
ചങ്ങനാശേരി: ബോട്ടുജെട്ടിയിലും ചങ്ങനാശേരി-ആലപ്പുഴ റോഡരികിലുള്ള എസി കനാലിലും പോള തിങ്ങി. ജലനിരപ്പുയരുന്നതിനനുസരിച്ച് പോളക്കെട്ടും ഉയരുന്നു. ആധുനികമായി നവീകരിച്ച എസി റോഡിന്റെ പല ഭാഗങ്ങളും വെള്ളം കയറിയ നിലയിലാണ്. വെള്ളപ്പൊക്കമുണ്ടായാല്‍ ഞങ്ങള്‍ എങ്ങനെ രക്ഷപ്പെടുമെന്നാണ് ദുരിതബാധിത മേഖലയിലെ ജനങ്ങള്‍ ചേദിക്കുന്നത്.
ചങ്ങനാശേരിയുടെ പടിഞ്ഞാറന്‍ മേഖലകളിലെ നൂറുകണക്കിനു വീടുകളാണ് വെള്ളത്തിലായത്. ബോട്ടുജെട്ടിയിലും കിടങ്ങറ വരെയുള്ള ജലപാതയിലും പോളക്കൂട്ടം നിറഞ്ഞതുമൂലം ഇരുകരയിലും താമസിക്കുന്നവര്‍ക്ക് വലിയ ദുരിതമാണ്. പോള വളര്‍ന്നതു മൂലം ദുര്‍ഗന്ധവും വെള്ളത്തില്‍ ഇറങ്ങുമ്പോള്‍ ചൊറിച്ചിലും അനുഭവപ്പെടുന്നതായി ആളുകള്‍ പറയുന്നു.
ജെട്ടിയുടെ പടിഞ്ഞാറുവശത്ത് താമസിക്കുന്ന പത്ത് കുടുംബങ്ങള്‍ വെള്ളപ്പൊക്കത്തിന്റെ കടുത്ത ദുരിതത്തിലാണ്. എസി കോളനിയിലും എസി റോഡിന്റെ വശത്തുള്ള വീടുകളിലും വെള്ളം കയറിയ നിലയിലാണ്.
മനയ്ക്കച്ചിറ, കോമങ്കേരിച്ചിറ, പൂവം, വെട്ടിത്തുരുത്ത്, പറാല്‍, കുമരങ്കരി, വാഴപ്പള്ളി പുതുച്ചിറ, കുറിച്ചി ആനക്കുഴി, ചാണകക്കുഴി ഭാഗങ്ങളിലെ നൂറുകണക്കിനു വീടുകളും വെള്ളം കയറിയ നിലയിലാണ്.
കഴിഞ്ഞവര്‍ഷം സംസ്ഥാന സര്‍ക്കാര്‍ ചങ്ങനാശേരി ജലപാതയിലെ പോള നീക്കം ചെയ്യുന്നതിന് 10 ലക്ഷം രൂപ റണ്ണിംഗ് കോണ്‍ട്രാക്ട് വ്യവസ്ഥയില്‍ അനുവദിച്ചിരുന്നു. ഈ കരാര്‍ പ്രകാരം രണ്ടു തവണ പോള നീക്കം ചെയ്തിരുന്നു. അവസാനമായി ഒരു മാസം മുന്‍പാണ് കരാറുകാരന് പോള നീക്കം ചെയ്തത്.
എന്നാല്‍, കഴിഞ്ഞദിവസം തണ്ണീര്‍മുക്കം ബണ്ട് തുറന്നതോടെ മറ്റ് സ്ഥലങ്ങളില്‍നിന്നു പോളക്കൂട്ടം ഒഴുകി വന്നതാണ് ഇപ്പോഴത്തെ പ്രതിസന്ധിക്കു കാരണമെന്ന് അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു.
എസി റോഡിൽ പലയിടത്തും വെള്ളക്കെട്ട്
ആധുനിക രീതിയില്‍ ഉയർത്തി നിര്‍മിച്ച എസി റോഡിന്റെ പല ഭാഗങ്ങളിലും വെള്ളം കയറിയിട്ടുണ്ട്. പാറയ്ക്കല്‍ മുതല്‍ കിടങ്ങറ വരെയുള്ള ഭാഗത്താണ് റോഡിന്റെ വശത്ത് ദീര്‍ഘദൂരം വെള്ളം കയറിയിരിക്കുന്നത്.
എസി റോഡരികിലെ പല വീടുകളിലും ജലനിരപ്പുയരുന്നതനുസരിച്ച് അടുപ്പുകളും കട്ടിലുകളും കട്ടപ്പുറത്ത് ഉയര്‍ത്തിക്കൊണ്ടിരിക്കുകയാണ്. വയോജനങ്ങളും രോഗികളും കുട്ടികളുമുള്ള വീടുകളിലെ ജീവിതം ദുരിതപൂര്‍ണമാണ്. പല വീടുകളിലും വൈറല്‍ പനി പടര്‍ന്നിട്ടുണ്ട്. പോള മൂലം വള്ളങ്ങളില്പ്പോലും സഞ്ചരിക്കാനാവാത്ത അവസ്ഥയാണെന്ന് ആളുകള്‍ ചൂണ്ടിക്കാട്ടുന്നു.
കുട്ടനാടന്‍ പ്രദേശങ്ങളില്‍ വെള്ളപ്പൊക്കം ഉണ്ടാകുമ്പോള്‍ ചെറുവള്ളങ്ങളിലും ബോട്ടുകളിലുമാണ് ആളുകള്‍ ചങ്ങനാശേരിയിലുള്ള ബന്ധുവീടുകളിലേക്ക് എത്തിയിരുന്നത്. പോള നിറഞ്ഞതോടെ ചെറുവള്ളങ്ങള്‍ക്ക് നീങ്ങാനാവാത്ത അവസ്ഥയാണുള്ളത്.
മുട്ടാര്‍, തായങ്കരി, എടത്വ റൂട്ടില്‍ കെഎസ്ആര്‍ടിസി സര്‍വീസുകള്‍ നിര്‍ത്തിവച്ചു. കാവാലം, കൃഷ്ണപുരം റൂട്ടില്‍ വൈകുന്നേരം ആറിനുശേഷം സര്‍വീസ് നടത്തുന്നില്ല.
ജലനിരപ്പുയര്‍ന്നു കിടങ്ങറ കെസി പാലത്തിനടിയിലൂടെ ബോട്ട് ഗതാഗതം നിലച്ചു. ജലനിരപ്പുയര്‍ന്നതോടെ കിടങ്ങറ കെസി ജെട്ടി പാലത്തിനടിയിലൂടെയുള്ള ബോട്ടുഗതാഗതം നിലച്ചു. കഴിഞ്ഞ ചൊവ്വാഴ്ച-ആലപ്പുഴയ്ക്ക് പോയ ബോട്ട് തിരികെയെത്താന്‍ സാധിക്കാഞ്ഞതുമൂലം കെസി പാലത്തിന് അപ്പുറത്ത് കിടക്കുകയാണ്. ഇതോടെ ചങ്ങനാശേരിയില്‍നിന്ന് ഓപ്പറേറ്റ് ചെയ്തിരുന്ന ഏക ബോട്ട് സര്‍വീസും നിലച്ചു.
മുന്‍കാലങ്ങളില്‍ വെള്ളപ്പൊക്ക സമയങ്ങളിൽ ചങ്ങനാശേരി ജെട്ടിയില്‍നിന്നു കിടങ്ങറ കെസി പാലത്തിന് സമീപം വരെ സ്പെഷല്‍ സര്‍വീസുകള്‍ നടത്താറുണ്ടായിരുന്നെങ്കിലും ഇത്തവണ നിലവിലുള്ള സര്‍വീസ് പോലും നടത്തുന്നില്ലെന്ന ആക്ഷേപമുണ്ട്. ഇതുമൂലം ജനങ്ങളുടെ യാത്രാദുരിതം ഇരട്ടിയാകുന്നു. കെസി പാലം ഉയര്‍ത്തി നിര്‍മിക്കാനുള്ള നടപടികളും നീളുകയാണ്.
കിഴക്കന്‍വെള്ളത്തിന്റെ വരവിനു ശക്തിയേറി; അഞ്ച് ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു
ചങ്ങനാശേരി: കനത്ത മഴയെത്തുടര്‍ന്ന് താലൂക്കില്‍ കൂടുതല്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. കിഴക്കന്‍വെള്ളത്തിന്റെ വരവ് ശക്തി പ്രാപിച്ചതോടെ താഴ്ന്ന ഭാഗങ്ങളിലെ വീടുകള്‍ വെള്ളത്തില്‍ മുങ്ങി.
പെരുന്ന ഗവൺമെന്റ് എല്‍പിഎസ്, വാഴപ്പള്ളി വിഎച്ച്എസ്എസ്, പുഴവാത് എല്‍പി സ്കൂള്‍, ടൗണ്‍ എല്‍പിഎസ്, പൂവം യുപി സ്കൂള്‍ എന്നിവിടങ്ങളിലാണ് പുതുതായി ക്യാമ്പ് ആരംഭിച്ചത്.
നീലംപേരൂര്‍ പഞ്ചായത്തിലെ വാലടി പടിഞ്ഞാറ്, പയറ്റുപാക്ക, നാരകത്തറ എന്നിവിടങ്ങള്‍ വെള്ളത്തിനടിയിലായി. ഈര-വാലടി റോഡില്‍ വെള്ളം കയറി. ഈര ലൂര്‍ദ്മാതാ പള്ളി വെള്ളക്കെട്ടിലകപ്പെട്ടു.
മാടപ്പള്ളി പഞ്ചായത്തിലെ കൊഴുപ്പക്കളം കുര്യാനിമറ്റം ഭാഗത്തെ പട്ടികജാതി-പിന്നോക്ക വിഭാഗത്തില്‍പ്പെട്ടവര്‍ താമസിക്കുന്ന 20 ഓളം വീടുകളില്‍ വെള്ളം കയറിയിട്ടുണ്ട്. മാന്നിലയില് മതില് ഇടിഞ്ഞുവീണ് രണ്ടു വീടുകള്‍ക്ക് നാശം സംഭവിച്ചു.
മാന്നില തോണ്ടു പറമ്പില്‍ വര്‍ഗീസിന്റെ വീടിനു വീട്ടിലേക്ക് മുള്ളന്‍കുന്നില്‍ വിജയപ്പന്റെ മതിലാണ് ഇടിഞ്ഞുവീണത്. ഇവരുടെ വീടിന്റെ വര്‍ക്ക് ഏരിയ ഏതുസമയവും നിലം പതിക്കുന്ന അവസ്ഥയിലാണ്.