തോട് ശുചീകരിക്കാത്തതിൽ പ്രതിഷേധം ശക്തം
1563832
Saturday, May 31, 2025 7:20 AM IST
അതിരമ്പുഴ: പെണ്ണാർ തോട്ടിലെ പോളയും പായലും നീക്കം ചെയ്യാത്ത അതിരമ്പുഴ പഞ്ചായത്തിന്റെ നിലപാടിനെതിരേ വൻ പ്രതിഷേധം. ഒഴുക്കു നിലച്ചതിനെത്തുടർന്ന് തോട് കരകവിഞ്ഞ് വീടുകളിൽ വെള്ളം കയറി. മുപ്പതിലേറെ വീട്ടുകാർ ദുരിതപ്പെടുന്നത് ദീപിക ഇന്നലെ വാർത്തയാക്കിയിരുന്നു.
പഞ്ചായത്ത് ഭരണസമിതിയുടെ ജനവിരുധ നിലപാടിനെതിരേ ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് പടിക്കൽ ഇന്നലെ പ്രതിഷേധ സമരം നടത്തി. പോളയും പായലും നീക്കം ചെയ്യാത്തതിന്റെ ഫലമായി പെണ്ണാർ തോട്ടിലെ ജലം ഒഴുക്കു തടസപ്പെട്ട് സമീപപ്രദേശങ്ങളിലെ വീടുകളിൽ വെള്ളം കയറിയതിനെത്തുടർന്ന് കഷ്ടത്തിലായ ജനങ്ങളുടെ ദുരവസ്ഥയ്ക്കു കാരണമായത് പഞ്ചായത്ത് ഭരണസമിതിയുടെ കെടുകാര്യസ്ഥതയും പാവപ്പെട്ട ആളുകളെ അവഗണിക്കുന്ന നിലപാടും മൂലമാണെന്ന് എൽഡിഎഫ് നേതാക്കൾ ആരോപിച്ചു.
കേരള കോൺഗ്രസ് എം നിയോജക മണ്ഡലം പ്രസിഡന്റ് ജോസ് ഇടവഴിക്കൽ പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തു.
തുടർന്ന് ചന്തക്കവലയിലേക്കു പ്രതിഷേധ പ്രകടനവും പൊതുസമ്മേളനവും നടത്തി. സിപിഎം ലോക്കൽ സെക്രട്ടറി രതീഷ് രത്നാകരൻ അധ്യക്ഷത വഹിച്ചു. ജോഷി ഇലഞ്ഞിയിൽ, പി.എൻ. സാബു, പി. ശശി ബൈജു മാതിരമ്പുഴ, ബെന്നി തടത്തിൽ, എൻ.എ. മാത്യു, ജോസ് അഞ്ജലി, ബേബിനാസ് അജാസ്, സിനി ജോർജ് കുളംകുത്തിയിൽ, ജോയ് തോട്ടനാനിയിൽ, അമ്പിളി പ്രദീപ് തുടങ്ങിയവർ പ്രസംഗിച്ചു.
ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ പ്രവർത്തകർ മടാവേലി പാലത്തിനു സമീപം ജെസിബി ഉപയോഗിച്ച് പെണ്ണാർ തോട്ടിലെ പോള ശ്രമദാനമായി നീക്കം ചെയ്യുന്ന പ്രവർത്തികൾ ആരംഭിച്ചു. എൽഡിഎഫ് നേതാക്കളായ ജിൻസ് കുര്യൻ, മണി അമ്മഞ്ചേരി, ഷാജിമോൻ, ജിക്കു മാത്യു, വിഷ്ണു ബാബു, ടെസിൻ ബെന്നി, സാബു ജോർജ്, കെ.ആർ. ജീമോൻ, സുരേഷ് ബാബു തുടങ്ങിയവർ നേതൃത്വം നൽകി.