ഏറ്റുമാനൂരിൽ രാത്രികാല മൊബൈൽ വെറ്ററിനറി യൂണിറ്റ് പ്രവർത്തനമാരംഭിച്ചു
1561383
Wednesday, May 21, 2025 6:50 AM IST
ഏറ്റുമാനൂർ: ഇനി രാത്രിയിലും വളർത്തുമൃഗങ്ങൾക്ക് അടിയന്തര ചികിത്സ. കോട്ടയം ജില്ലയിൽ ആദ്യമായി രാത്രികാല മൊബൈൽ വെറ്ററിനറി യൂണിറ്റ് ഏറ്റുമാനൂർ സർക്കാർ വെറ്ററിനറി ആശുപത്രിയിൽ പ്രവർത്തനം ആരംഭിച്ചു. 1962 എന്ന ടോൾ ഫ്രീ നമ്പരിലേക്ക് വിളിച്ചാൽ ചികിത്സ വീട്ടുമുറ്റത്ത് ലഭിക്കും.
വൈകുന്നേരം ആറുമുതൽ പുലർച്ചെ അഞ്ചുവരെയാണ് പ്രവർത്തനം. ഒരു ഡോക്ടറുടെയും അറ്റൻഡറുടെയും സേവനം മൊബൈൽ യൂണിറ്റിലുണ്ടാവും. ഏറ്റുമാനൂരിനു പുറമേ പള്ളം, ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുള്ളവർക്കും ഈ യൂണിറ്റിന്റെ സേവനം പ്രയോജനപ്പെടുത്താം. വാഹനത്തിൽ സജ്ജമാക്കിയിട്ടുള്ള ക്യുആർ കോഡ് വഴി കർഷകന് നേരിട്ട് ഫീസ് അടയ്ക്കാം.
റീബിൽഡ് കേരള ഇനിഷ്യേറ്റീവ് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് മൃഗസംരക്ഷണ വകുപ്പ് ഏറ്റുമാനൂർ ബ്ലോക്ക് കേന്ദ്രീകരിച്ച് മൊബൈൽ വെറ്ററിനറി യൂണിറ്റ് അനുവദിച്ചത്. യൂണിറ്റിന്റെ ഉദ്ഘാടനവും ഫ്ലാഗ് ഓഫും മന്ത്രി വി.എൻ. വാസവൻ നിർവഹിച്ചു.
ഏറ്റുമാനൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്യ രാജൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ഏറ്റുമാനൂർ നഗരസഭാധ്യക്ഷ ലൗലി ജോർജ്, ആർപ്പൂക്കര പഞ്ചായത്ത് പ്രസിഡന്റ് ദീപാ ജോസ്, പള്ളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടോമിച്ചൻ ജോസഫ്, ഏറ്റുമാനൂർ നഗരസഭ വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷ അജിത ഷാജി, വാർഡ് കൗൺസലർ രശ്മി ശ്യാം,
ജില്ലാ മൃഗസംരക്ഷണ ഓഫീസ് ഡെപ്യൂട്ടി ഡയറക്ടർ ഡോ. മാത്യു ഫിലിപ്പ്, കാഫ് ഫീഡ് സബ്സിഡി പ്രോഗ്രാം അസി. ഡയറക്ടർ ഡോ. ജേക്കബ് വർഗീസ്, സീനിയർ വെറ്ററിനറി സർജൻ എം. മഞ്ജു എന്നിവർ പങ്കെടുത്തു.