നായപ്പേടിയിൽ മെഡി. കോളജ് ജീവനക്കാരും രോഗികളും
1561380
Wednesday, May 21, 2025 6:50 AM IST
ഗാന്ധിനഗർ: മെഡിക്കൽ കോളജ് ആശുപത്രി വളപ്പിൽ തെരുവ് നായ ശല്യം രൂക്ഷമാകുന്നു. കഴിഞ്ഞ ദിവസം ആശുപത്രിയിലെ ജീവനക്കാരൻ ഡ്യൂട്ടിയിൽ പ്രവേശിക്കുന്നതിന് മുന്നോടിയായി ഒപ്പിട്ടതിനുശേഷം തിരികെ വരുമ്പോൾ അദ്ദേഹത്തിനു നേരേ പത്തിലധികം തെരുവ് നായ്ക്കളാണ് കുരച്ചുചാടിയത്. എന്നാൽ, ജീവനക്കാരൻ അലറിക്കുവി കൈയിലുണ്ടായിരുന്ന ബാഗ് വീശി നായ്ക്കളെ ഓടിച്ചതിനാൽ കടിയേൽക്കാതെ രക്ഷപ്പെട്ടു. ഒപി രജിസ്ട്രേഷൻ കൗണ്ടറിന് സമീപമാണ് സംഭവം.
ആശുപത്രിയിലെത്തുന്ന രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ജീവനക്കാർക്കും ആശുപത്രി വളപ്പിൽ വിലസുന്ന തെരുവ് നായ്ക്കൾ ഭീഷണിയായിരിക്കുകയാണ്.
സൂപ്രണ്ട് ഓഫീസിന് മുൻവശം, പഴയ അത്യാഹിതവിഭാഗം, കാർഡിയോളജി വിഭാഗത്തിനു സമീപം, രോഗികൾക്ക് ഭക്ഷണം വിതരണം ചെയ്യുന്ന എക്സ്-റേ യൂണിറ്റിനു സമീപം എന്നിവിടങ്ങളിലാണ് തെരുവ് നായ്ക്കൾ കൂടുതലായും അലഞ്ഞു തിരിയുന്നത്.
ആശുപത്രി പരിസരത്ത് തെരുവ് നായ്ക്കൾ ക്രമാതീതമായി വർധിക്കുകയാണ്. ചില സമയങ്ങളിൽ ഇവ കൂട്ടത്തോടെയാണ് ആശുപത്രി പരിസരത്ത് വിലസുന്നത്. രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഡോക്ടർമാർ അടക്കമുള്ള ജീവനക്കാർക്കും നേരേ മുമ്പും നായ്ക്കൾ ചാടിവീഴുന്ന സംഭവം ഉണ്ടായിട്ടുണ്ട്.
എല്ലാ സമയത്തും ആയിരക്കണക്കിന് ജനങ്ങളുള്ള മെഡിക്കൽ കോളജ് ആശുപത്രി വളപ്പിൽ എല്ലാവർക്കും ഭീഷണിയായി തെരുവുനായകൾ മാറിയിരിക്കുകയാണ്. പലപ്പോഴും ആളുകൾ നടന്നു പോകുന്ന സ്ഥലത്ത് ഇവറ്റകൾ കിടന്നുറങ്ങുന്നതിനാൽ ഇവയെ ചവിട്ടി ആളുകൾക്ക് കടിയേൽക്കാനുള്ള സാധ്യതയും ഏറുകയാണ്.