ചങ്ങനാശേരി അതിരൂപതയുടേത് വിസ്മയചരിത്രം: മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍
1561196
Wednesday, May 21, 2025 1:34 AM IST
ബെന്നി ചിറയില്‍
ചങ്ങനാശേരി: പ്രൗഢിയും സമുദായബോധവും കൂട്ടായ്മയും വിളിച്ചോതി 139-ാമത് ചങ്ങനാശേരി അതിരൂപതദിനാചരണം. സെന്റ് മേരീസ് മെത്രാപ്പോലീത്തന്‍ പള്ളിയിലെ കര്‍ദിനാള്‍ മാര്‍ ആന്റണി പടിയറ നഗറില്‍ നടന്ന സമ്മേളനം ഇടുക്കി ബിഷപ് മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍ ഉദ്ഘാടനം ചെയ്തു. ചങ്ങനാശേരി അതിരൂപതയുടെ സഭാ, സാമൂഹ്യ, അജപാലന ചരിത്രവും പ്രവര്‍ത്തനങ്ങളും വിസ്മയമാണെന്ന് അദ്ദേഹം പറഞ്ഞു.
അതിരൂപതയുടെ വ്യത്യസ്തമായ നിലപാടുകള്‍ മാതൃകാപരമാണെന്നും വിവിധ വിഷയങ്ങളില്‍ വിശ്വാസബോധ്യങ്ങളെ അടിസ്ഥാനമാക്കി ഇടപെടുന്ന ചരിത്രമാണ് അതിരൂപതയ്ക്കുള്ളതെന്നും മാര്‍ നെല്ലിക്കുന്നേല്‍ പറഞ്ഞു.
ഭരണ-രാഷ്ട്രീയ നേതൃത്വങ്ങള്‍ ചങ്ങനാശേരി അതിരൂപതയുടെ ഇടപെടലുകളെ എപ്പോഴും ഉറ്റുനോക്കുകയാണ്. സഭാപാരമ്പര്യത്തോടു വലിയ വിശ്വസ്തത പുലര്‍ത്തുന്ന അതിരൂപതയ്ക്ക് വെല്ലുവിളികളോടു ക്രിയാത്മകമായി ഇടപെടാന്‍ കഴിയുന്നുണ്ടെന്നും മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍ കൂട്ടിച്ചേര്‍ത്തു.
ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയില്‍ അധ്യക്ഷത വഹിച്ചു. ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം അനുഗ്രഹപ്രഭാഷണവും ബംഗളൂരു ക്രൈസ്റ്റ് യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ റവ. ഡോ. ജോസ് ചേന്നാട്ടുശേരി സിഎംഐ മുഖ്യപ്രഭാഷണവും നടത്തി.
മുന്‍ മെത്രാപ്പോലീത്ത മാര്‍ ജോസഫ് പവ്വത്തിലിന്റെ സ്മരണാര്‍ഥമുള്ള ഫൗണ്ടേഷനും പാറേല്‍ മരിയന്‍ തീര്‍ഥാടനകേന്ദ്രം പുനഃപ്രതിഷ്ഠാ സ്മാരക ഭവനനിര്‍മാണ പദ്ധതിയും മാര്‍ തോമസ് തറയില്‍ പ്രഖ്യാപിച്ചു.
അതിരൂപതയുടെ പരമോന്നത ബഹുമതിയായ എക്സലന്‍സ് അവാര്‍ഡ് എംജി സർവകലാശാല മുന്‍ വൈസ് ചാന്‍സലറും പോളിമര്‍ നാനോ ടെക്നോളജി ശാസ്ത്രജ്ഞനുമായ ഡോ. സാബു തോമസിനും പ്രമുഖ ജീവകാരുണ്യ പ്രവര്‍ത്തകനും വൈദ്യശാസ്ത്രരംഗത്തെ പ്രഗത്ഭനുമായ ഡോ. ജോര്‍ജ് പടനിലത്തിനും സമ്മാനിച്ചു. വിവിധ രംഗങ്ങളില്‍ പ്രതിഭകളായ ജോണി ആന്റണി, ഡോ.ജെ.സി. മാടപ്പാട്ട്, ജോസഫ് പാണാടന്‍ എന്നിവര്‍ക്ക് പ്രത്യേക ആദരം സമ്മാനിച്ചു.
പാസ്റ്ററല്‍ കൗണ്‍സില്‍ ജോയിന്റ് സെക്രട്ടറി ബിജു സെബാസ്റ്റ്യന്‍ പതാക ഉയര്‍ത്തി. വികാരി ജനറാള്‍ മോണ്‍. സ്കറിയ കന്യാകോണില്‍ പ്രാര്‍ഥന നയിച്ചു. ഫ്രാന്‍സിസ് മാർപാപ്പയെ അനുസ്മരിച്ചുള്ള വീഡിയോയുടെ പ്രദര്‍ശനം നടത്തി. വികാരി ജനറാള്‍ മോണ്‍. ആന്റണി എത്തയ്ക്കാട്ട് സ്വാഗതം ആശംസിച്ചു. വികാരി ജനറാള്‍ മോണ്‍. മാത്യു ചങ്ങങ്കരി അതിരൂപതാദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
വികാരി ജനറാള്‍ മോണ്‍. ജോണ്‍ തെക്കേക്കര, മെത്രാപ്പോലീത്തന്‍ പള്ളി വികാരി ഫാ. ജോസഫ് വാണിയപ്പുരയ്ക്കല്‍, അതിരൂപതാദിന കോ-ഓര്‍ഡിനേറ്റര്‍ ഫാ. ജോബിന് ആനക്കല്ലുങ്കല്‍, ഫാ. തോമസ് എഴികാട്ട്, എഎസ്എംഐ കോണ്ഗ്രിഗേഷന് മദര്‍ ജനറല്‍ സിസ്റ്റര്‍ മേഴ്സി മരിയ, യുവദീപ്തി ഡെപ്യൂട്ടി പ്രസിഡന്റ് എലിസബത്ത് വര്‍ഗീസ്, പാസ്റ്ററല്‍ കൗണ്‍സില്‍ ജോയിന്റ് സെക്രട്ടറി പ്രഫ. പി.വി. ജെറോം, പിആര്‍ഒ അഡ്വ. ജോജി ചിറയില്‍ എന്നിവര്‍ പ്രസംഗിച്ചു. അതിരൂപതയുടെ കീഴിലുള്ള എല്ലാ ഇടവകകളിലുംനിന്നുള്ള പ്രതിനിധികളുൾപ്പെടെ 2500ലേറെപ്പേര്‍ സമ്മേളനത്തില്‍ പങ്കെടുത്തു.
കാര്‍ഷിക നിവേദനങ്ങള്‍ സര്‍ക്കാര്‍ ഗൗനിക്കുന്നില്ല: മാര്‍ തോമസ് തറയില്‍
ചങ്ങനാശേരി: കാര്‍ഷിക പ്രതിസന്ധികളില്‍ നിരവധി നിവേദനങ്ങള്‍ സമര്‍പ്പിച്ചിട്ടും സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കുന്നില്ലെന്ന് ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയില്‍. സെന്റ് മേരീസ് മെത്രാപ്പോലീത്തന്‍ പള്ളി പാരിഷ് ഹാളില്‍ അതിരൂപതാദിന സമ്മേളനത്തില്‍ അധ്യക്ഷപ്രസംഗം നടത്തുകയായിരുന്നു ആര്‍ച്ച്ബിഷപ്.

നെല്‍ കര്‍ഷകന്റെയും മലയോര കര്‍ഷകന്റെയും മത്സ്യത്തൊഴിലാളികളുടെയും വേദനകളില്‍ സമൂഹം പങ്കുചേരണം. കൃഷികൊണ്ടു കര്ഷകന് ഗുണമില്ലാതെ വരുമ്പോള്‍ സാമൂഹികമായും സാമ്പത്തികമായും അഭിവൃദ്ധി ഉണ്ടാകില്ല. ഇതുസംബന്ധിച്ച് നിവേദനങ്ങളുടെ എണ്ണം കൂടുന്നതല്ലാതെ ക്രിയാത്മകമായ നടപടികളൊന്നും ഉണ്ടാകുന്നില്ലെന്നും മാര്‍ തോമസ് തറയില്‍ പറഞ്ഞു. ഇവിടെ രക്ഷയില്ലാത്തതിനാലാണു ചെറുപ്പക്കാര്‍ നാടുവിട്ടു പോകുന്നത്.
ദൈവികചൈതന്യമാണു സഭയെ നയിക്കുന്നതെന്നുള്ള ശക്തമായ തെളിവാണ് ലെയോ 14-ാമന്‍ മാര്‍പാപ്പയുടെ തെരഞ്ഞെടുപ്പ്. സഭയാണ് വലുതെന്ന ബോധ്യത്തില്‍ ത്യാഗപൂര്‍വമായ ചില നിലപാടുകളാണ് ചങ്ങനാശേരി അതിരൂപത സ്വീകരിച്ചിട്ടുള്ളത്. മതസൗഹാര്‍ദത്തിനുവേണ്ടി നിലപാട് എടുത്ത മഹത്തായ ചരിത്രമാണു അതിരൂപതയ്ക്കുള്ളതെന്നും കൃഷ്ണമണി പോലെ മതസാഹോദര്യം കാത്തുസൂക്ഷിക്കണമെന്നും ആര്‍ച്ച്ബിഷപ് അഭിപ്രായപ്പെട്ടു.
140-ാമത് അതിരൂപതാദിനം തൃക്കൊടിത്താനം ഫൊറോനാ പള്ളിയില്‍ നടത്തുമെന്നും അതിരൂപതയുടെ മിഷന് പ്രവര്‍ത്തനം ഒഡീഷയിലേക്കുകൂടി ദീര്‍ഘിപ്പിക്കുമെന്നും മാര്‍ തോമസ് തറയില്‍ പ്രഖ്യാപിച്ചു.