ഉറുമ്പിക്കരയ്ക്ക് പിന്നാലെ തേന്‍പുഴയിലും പുലി?
1561190
Wednesday, May 21, 2025 1:34 AM IST
കൂട്ടിക്കല്‍: കൊക്കയാർ പഞ്ചായത്തിന്റെ ഉറുന്പിക്കരയിൽ പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ചതിനു പിന്നാലെ കൂട്ടിക്കൽ പഞ്ചായത്തിലെ തേൻപുഴയിലും പുലിയെ കണ്ടതായി നാട്ടുകാർ. കഴിഞ്ഞ ദിവസം രാത്രിയിലാണ് പുലിയോടു സാദൃശ്യമുള്ള ജീവിയെ തേൻപുഴ ജംഗ്ഷനു സമീപം കണ്ടതായി പ്രദേശവാസി വെളിപ്പെടുത്തിയത്.
ഞായറാഴ്ച പുലര്‍ച്ചെ 1.30ഓടെ വീടിനു പുറത്തേക്കിറങ്ങിയ സമീപവാസിയായ ജോസാണ് പുലിയെന്നു സംശയിക്കുന്ന മൃഗത്തെ കണ്ടതായി പറയുന്നത്. വീടിനു മുന്‍വശത്തെ തൂക്കുപാലം റോഡിലൂടെ മൃഗം നടന്നുപോകുന്നതാണ് കണ്ടത്. മൃഗത്തെ കണ്ടു ഭയന്ന ജോസ് വീടിനുള്ളില്‍ കയറുകയായിരുന്നു. ഈ പ്രദേശത്തെ നിരവധി റബർത്തോട്ടങ്ങൾ ടാപ്പിംഗ് നടക്കാതെ കാടു മൂടിയ നിലയിലാണ്. മുന്‍പ് ഇവിടെ കാട്ടുപന്നി അടക്കമുള്ള വന്യമൃഗങ്ങളുടെ ശല്യവും രൂക്ഷമായിരുന്നു. എന്നാൽ, ഇവിടെ പുലിയുടെ സാന്നിധ്യം മുന്‍പ് ഉണ്ടായിട്ടില്ലെന്നു നാട്ടുകാർ പറയുന്നു. പ്രദേശവാസികളുടെ നേതൃത്വത്തിൽ കാടുപിടിച്ചു കിടക്കുന്ന റബർത്തോട്ടങ്ങൾ വെട്ടിത്തെളിക്കണമെന്ന് ആവശ്യപ്പെട്ട് അധികൃതർക്കു പരാതി നൽകിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം കൊക്കയാർ പഞ്ചായത്തിലെ ഉറുമ്പിക്കര ഈസ്റ്റ് കോളനിയിൽ കിടുകല്ലിങ്കൽ ബിജുവിന്റെ വളർത്തുനായയെ പുലി പിടിച്ചിരുന്നു. വനംവകുപ്പ് അധികാരികളെത്തി നടത്തിയ പരിശോധനയിൽ പുലിയാണെന്നു സ്ഥിരീകരിക്കുകയും ഇവിടെ കാമറ സ്ഥാപിക്കുകയും ചെയ്തു.
എന്നാൽ, ഇതുവരെ കാമറയിൽ പുലിയുടെ ദൃശ്യങ്ങൾ പതിഞ്ഞിട്ടില്ല. ഇതിനു പിന്നാലെയാണ് ഇപ്പോൾ തേൻപുഴയിലും പുലിയെ കണ്ടതായി നാട്ടുകാർ പറയുന്നത്. ഇതു ജനങ്ങളിൽ ആശങ്ക വർധിപ്പിച്ചിരിക്കുകയാണ്. കൂട്ടിക്കൽ, പറത്താനം, മുണ്ടക്കയം മേഖലകളിലായി നിരവധി റബർത്തോട്ടങ്ങൾ ടാപ്പിംഗ് നടക്കാതെ കാടുമുടിക്കിടക്കുന്നതു വന്യമൃഗശല്യം വർധിക്കാൻ ഇടയാക്കുകയാണ്.