139-ാമത് ചങ്ങനാശേരി അതിരൂപതാ ദിനാചരണം ഇന്ന് മെത്രാപ്പോലീത്തന്‍ പള്ളിയില്‍
1561091
Tuesday, May 20, 2025 6:20 AM IST
ചങ്ങനാശേരി: 139-ാമത് ചങ്ങനാശേരി അതിരൂപതാ ദിനാചരണം ഇന്ന് രാവിലെ ഒമ്പതിന് ചങ്ങനാശേരി സെന്റ് മേരീസ് മെത്രാപ്പോലീത്തന്‍ പള്ളിയങ്കണത്തിലെ കര്‍ദിനാള്‍ മാര്‍ ആന്റണി പടിയറ നഗറില്‍ നടക്കും. കേരളത്തിലെ അഞ്ചു ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന മുന്നൂറോളം ഇടവകകളിലെ വിശ്വാസികളുടെ പ്രതിനിധികളും സന്യസ്ത പ്രതിനിധികളും അതിരൂപതയില്‍ സേവനം ചെയ്യുന്ന വൈദികരും ഉള്‍പ്പെടെ മൂവായിരത്തോളം പേര് സമ്മേളനത്തില്‍ പങ്കെടുക്കും.
ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയില്‍ അധ്യക്ഷത വഹിക്കും. ഇടുക്കി ബിഷപ് മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍ ഉദ്ഘാടനം ചെയ്യും. ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം അനുഗ്രഹപ്രഭാഷണവും ബാംഗളൂര്‍ ക്രൈസ്റ്റ് യൂണിവേഴ്സിറ്റി വൈസ് ചാന്‍സിലര്‍ റവ. ഡോ. ജോസ് ചേന്നാട്ടുശേരി സിഎംഐ മുഖ്യപ്രഭാഷണവും നടത്തും.
ചങ്ങനാശേരി അതിരൂപതയുടെ മുന്‍ മെത്രാപ്പോലീത്ത മാര്‍ ജോസഫ് പവ്വത്തിലിന്റെ സ്മരണാര്‍ഥമുള്ള ഫൗണ്ടേഷനും പാറേല്‍ മരിയന്‍ തീര്‍ഥാടനകേന്ദ്രത്തിന്റെ പുനഃപ്രതിഷ്ഠാ സ്മാരകമായുള്ള ഭവന നിര്‍മാണ പദ്ധതിയും ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയില്‍ പ്രഖ്യാപിക്കും.
പാസ്റ്ററല്‍ കൗണ്‍സില്‍ ജോയിന്റ് സെക്രട്ടറി ബിജു സെബാസ്റ്റ്യന്‍ പതാകയുയര്‍ത്തും. ഗായകസംഘം അതിരൂപത ആന്തം ആലപിക്കും. വികാരി ജനറാള്‍ മോണ്‍. സ്കറിയ കന്യാകോണില്‍ പ്രാര്‍ഥന നയിക്കും. തുടര്‍ന്ന് ഫ്രാന്‍സിസ് പാപ്പയെ അനുസ്മരിക്കും. വികാരി ജനറാള്‍ മോണ്‍. ആന്റണി എത്തയ്ക്കാട്ട് സ്വാഗതവും മെത്രാപ്പോലീത്തന്‍ പള്ളി വികാരി ഫാ. ജോസഫ് വാണിയപ്പുരയ്ക്കല്‍ ആമുഖപ്രസംഗവും നടത്തും. വികാരി ജനറാള്‍ മോണ്‍. മാത്യു ചങ്ങങ്കരി അതിരൂപതാ ദിന പ്രതിജ്ഞ ചൊല്ലിക്കൊടുക്കും.
അതിരൂപതാ ദിന കോ-ഓര്‍ഡിനേറ്റര്‍ ഫാ. ജോബിന് ആനക്കല്ലുങ്കല്‍, എഎസ്എംഐ കോണ്ഗ്രിഗേഷന് മദര്‍ ജനറല്‍ സിസ്റ്റര്‍ മേഴ്സി മരിയ, യുവദീപ്തി ഡെപ്യൂട്ടി പ്രസിഡന്റ് എലിസബത്ത് വര്‍ഗീസ്, പാസ്റ്ററല്‍ കൗണ്‍സില്‍ ജോയിന്റ് സെക്രട്ടറി പ്രഫ. പി.വി. ജറോം എന്നിവര്‍ പ്രസംഗിക്കും.
മികച്ച പ്രതിഭകള്‍ക്ക് അതിരൂപതയുടെ ആദരവ്
അതിരൂപതയുടെ പരമോന്നത ബഹുമതിയായ എക്സലന്‍സ് അവാര്‍ഡ് മഹാത്മഗാന്ധി യൂണിവേഴ്സിറ്റി മുന്‍ വൈസ് ചാന്‍സിലറും പോളിമര്‍ നാനോ ടെക്നോളജി ശാസ്ത്രജ്ഞനുമായ ഡോ. സാബു തോമസ്, പ്രമുഖ ജീവകാരുണ്യ പ്രവര്‍ത്തകനും വൈദ്യശാസ്ത്രരംഗത്തെ പ്രഗത്ഭ വ്യക്തിത്വവുമായ ഡോ. ജോര്‍ജ് പടനിലം എന്നിവര്‍ക്ക് മാര്‍ തോമസ് തറയില്‍ സമ്മാനിക്കും.
കൂടാതെ, വിവിധ മേഖലകളില്‍ മികവു തെളിയച്ചവരെയും അതിരൂപതയിലെ അല്മായരായ ജീവകാരുണ്യ പ്രവര്‍ത്തകരെയും സംസ്ഥാന, ദേശീയ, അന്തര്‍ദേശീയ തലങ്ങളില്‍ നേട്ടങ്ങള്‍ കൈവരിച്ച അതിരൂപതാംഗങ്ങളെയും പ്രത്യേകം ആദരിക്കും. പിആര്‍ഒ അഡ്വ. ജോജി ചിറയില്‍ ഇവരെ പരിചയപ്പെടുത്തും.
ഇറ്റാവ മിഷന് സുവര്‍ണജൂബിലി നിറവില്‍
ബെന്നി ചിറയില്‍
ചങ്ങനാശേരി അതിരൂപതയുടെ സുധീരമായ ചുവടുവയ്പുകളില്‍ പ്രധാനപ്പെട്ടതാണ് ഇറ്റാവ മിഷന്. ചങ്ങനാശേരി ആര്‍ച്ച്ബിഷപ്പായിരുന്ന മാര്‍ ആന്റണി പടിയറയും ആഗ്ര ആര്‍ച്ച്ബിഷപ് ഡോ. ഡൊമനിക് അതൈഡേും തമ്മിലുള്ള ഉടമ്പടി പ്രകാരമാണ് ഉത്തര്‍പ്രദേശിലെ ഇറ്റാവ, മൈന്‍പുരി, ഫറുക്കാബാദ് കനൗജ്, ഔറയ്യ, ഫിറോസാബാദ് എന്നീ ജില്ലകള്‍ ഉള്‍പ്പെടുത്തി 1975 മേയ് ഒന്നിന് ഇറ്റാവാ മിഷന് രൂപംകൊണ്ടത്. ഫാ. കുരുവിള കോക്കാട്ട്, ഫാ. ജോസഫ് പൂവത്തുങ്കല്‍, ഫാ. വര്‍ഗീസ് കോടിക്കല്‍ എന്നിവരായിരുന്ന ആദ്യ മിഷനറിമാര്‍. യുപിയിലെ 16 ജില്ലകളിലായി മിഷന് വ്യാപിച്ചുകിടക്കുന്നു.
17 മിഷന് സ്റ്റേഷനുകളിലായി 28 വൈദികര്‍, 16 സെമിനാരിക്കാര്‍, 50 സന്യാസിനിമാർ എന്നിവര്‍ സേവനം ചെയ്യുന്നു. 12 സ്കൂളുകളും ഒരു സ്പെഷല്‍ സ്കൂളും ഈ മിഷനു കീഴിലുണ്ട്. 2017ല്‍ സീറോമലബാര്‍ സഭയ്ക്ക് അഖിലേന്ത്യാ അധികാരം നല്‍കികൊണ്ട് ഷംഷാബാദ് രൂപത സ്ഥാപിച്ചപ്പോള്‍ മുതല്‍ ഇറ്റാവ മിഷന് ഈ രൂപതയുടെ കീഴിലാണ്. ചങ്ങനാശേരി അതിരൂപതാംഗമായ മാര്‍ തോമസ് പാടിയത്തിനാണ് ഈ മിഷനുകളുടെ പ്രത്യേക ചുമതല. സുവര്‍ണ ജൂബിലി നിറവിലുള്ള ഇറ്റാവ മിഷനെ ഇന്നത്തെ സമ്മേളനത്തില്‍ അനുമോദിക്കും.
ജയ്പുര്‍, വിരുദുനഗര്‍, ജഗദല്‍പുര്‍, ഹൈദരാബാദ് മിഷനുകളും ചങ്ങനാശേരി അതിരൂപതയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. അതിരൂപത വികാരി ജനറാള്‍ മോണ്‍. ജോണ്‍ തെക്കേക്കര ഇറ്റാവ മിഷന്റെ പ്രവര്‍ത്തനങ്ങള്‍ പരിചപ്പെടുത്തും.
അതിരൂപതാ ദിനത്തിന് സ്വാഗതമരുളി മെത്രാപ്പോലീത്തന്‍ പള്ളി
അതിരൂപതയുടെ നിരവധി ചരിത്രപരമായ സമ്മേളനങ്ങള്‍ക്കു വേദിയായിട്ടുള്ള സെന്റ് മേരീസ് മെത്രാപ്പോലീത്തന്‍ പള്ളി 139-ാമത് ചങ്ങനാശേരി അതിരൂപതാ ദിനത്തിനും സ്വാഗതമരുളും. പള്ളിയുടെ പാരീഷ് ഹാളിലാണ് സമ്മേളനം നടക്കുന്നത്. ഹാളിനോടു ചേര്‍ന്ന് പന്തലും സജ്ജമാക്കിയിട്ടുണ്ട്. "കര്‍ദിനാള്‍ മാര്‍ ആന്റണി പടിയറ നഗർ’ എന്നാണ് സമ്മേളനനഗരിക്കു പേരു നല്‍കിയിരിക്കുന്നത്. സമ്മേളന നഗരിക്കു മുമ്പില്‍ ചങ്ങനാശേരി ആര്‍ച്ച്ബിഷപ്സ് ഹൗസിനു മുന്നിലെ ആര്‍ച്ചിന്റെ മാതൃകയില്‍ സ്ഥാപിച്ചിരിക്കുന്ന കമാനം ഏറെ ശ്രദ്ധേയമാണ്.
ചങ്ങനാശേരി മെത്രാപ്പോലീത്തയുടെ ആസ്ഥാനം അഥവാ സിംഹാസനം കത്തീഡ്രല്‍ പള്ളിയിലാണ്. "കസേര അഥവാ സിംഹാസനം' എന്ന് അര്‍ഥംവരുന്ന "കത്തദ്ര' എന്ന ഗ്രീക്ക് പദത്തില്‍നിന്നാണ് ഈ വാക്കുണ്ടായത്.
ആദ്യത്തെ പള്ളി സ്ഥാപിക്കപ്പെട്ടത് എഡി 1117ലാണ്. ഇപ്പോഴത്തെ പള്ളി 1887ലാണ് സ്ഥാപിതമായത്. ചങ്ങനാശേരിയുടെ ആദ്യവികാരി അപ്പസ്തോലിക്ക മാര്‍ ചാള്‍സ് ലവീഞ്ഞാണ് ചങ്ങനാശേരി പള്ളി തന്റെ ആസ്ഥാന ദേവാലയമാക്കിയത്. അതിരൂപതയെ നയിച്ച അഭിവന്ദ്യരായ പിതാക്കന്മാരുടെ പവിത്രമായ കബറിടങ്ങളും വിശ്വാസീസമൂഹത്തിന് ആവേശം പകുന്നതാണ്.
18 ഫൊറോനകള്‍ 250 ഇടവകകള്‍
ചങ്ങനാശേരി അതിരൂപതയില്‍ ചങ്ങനാശേരി, ആലപ്പുഴ, അമ്പൂരി, അതിരമ്പുഴ, ചമ്പക്കുളം, ചെങ്ങന്നൂര്‍, എടത്വ, കൊല്ലം-ആയൂര്‍, കോട്ടയം, കുടമാളൂര്‍, കുറുമ്പനാടം, മണിമല, മുഹമ്മ, നെടുംകുന്നം, പുളിങ്കുന്ന്, തിരുവനന്തപുരം, തൃക്കൊടിത്താനം, തുരുത്തി എന്നിങ്ങനെ 18 ഫൊറോനകളാണുള്ളത്. 250 ഇടവകകളും കുരിശുപള്ളികളുമുണ്ട്.
കുട്ടനാട്ടിലെ നെല്‍കര്‍ഷകരുടെ പ്രതിസന്ധികള്‍ തുറന്നുകാട്ടാൻ "കുട്ടനാടന്‍ മുന്‍ഷി’
ചങ്ങനാശേരി: കുട്ടനാട്ടിലെ നെല്‍കര്‍ഷകരുടെ ജീവിത പ്രതിസന്ധികള്‍ അവതരിപ്പിക്കുന്ന "കുട്ടനാടന്‍ മുന്‍ഷി’ എന്ന നൃത്തരംഗാവിഷ്കാരം അതിരൂപതാദിന സമ്മേളനത്തിലെ ശ്രദ്ധാവിഷയമാകും. 11 മിനിട്ടില്‍ കുട്ടനാട്ടിലെ നെല്കാര്ഷികമേഖലയിലെ കാലിക പ്രശ്നങ്ങള്‍ ഈ കലാവിഷ്കാരത്തില്‍ വരച്ചുകാട്ടും.
കൃഷി, സംഭരണം, പിആര്‍എസ് തുടങ്ങിയ വിഷയങ്ങള്‍ വരച്ചുകാട്ടുന്ന ഈ കലാവിഷ്കാരത്തിന്റെ തിരക്കഥയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത് കുമരങ്കരി സെന്റ് മേരീസ് പള്ളി വികാരി ഫാ. മിന്റോ മൂന്നുപറയിലാണ്. നൃത്തസംഘത്തില്‍ 32 പേരും രംഗാവിഷ്കാരത്തില്‍ എട്ടുപേരും അണിചേരും. മുപ്പതംഗ ഗായകസംഘമാണ് അതിരൂപതാ ദിനത്തിലെ ഗാനങ്ങള്‍ ആലപിക്കുന്നത്.