വിളംബര ഛായാചിത്ര, ദീപശിഖ പ്രയാണങ്ങള്‍ക്ക് സ്വീകരണം
1561090
Tuesday, May 20, 2025 6:20 AM IST
ചങ്ങനാശേരി: 139-ാമത് ചങ്ങനാശേരി അതിരൂപതാ ദിനാഘോഷങ്ങളുടെ വിളംബര ഛായാചിത്ര, ദീപശിഖ പ്രയാണങ്ങള്‍ക്ക് മെത്രാപ്പോലീത്തന്‍ പള്ളിയിലെ സമ്മേളന നഗരിയില്‍ ഊഷ്മള സ്വീകരണം. ഛായാചിത്ര, ദീപശിഖ പ്രയാണങ്ങള്‍ വിവിധ ഇടവകകളില്‍ സന്ദേശമറിയിച്ച് അരമനപ്പടിയില്‍ സംഗമിച്ചു. തുടർന്ന് ഛായാചിത്ര, ദീപശിഖ പ്രയാണങ്ങള്‍ ഒരുമിച്ച് ചങ്ങനാശേരി മെത്രാപ്പോലീത്തന്‍ പള്ളിയില്‍ എത്തിച്ചേര്‍ന്നപ്പോൾ വാദ്യമേളങ്ങളുടെ അകമ്പടിയോടെയാണ് സ്വീകരണം നല്‍കിയത്.
ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയില്‍ ഛായാചിത്രവും ദീപശിഖയും ഏറ്റുവാങ്ങി ചങ്ങനാശേരി ഫൊറോന യുവദീപ്തി പ്രസിഡന്റ് ഈപ്പന് മാത്യു, മിഷൻലീഗ് ചങ്ങനാശേരി മേഖലാ പ്രസിഡന്റ് ഹയ ടോജി എന്നിവര്‍ക്ക് കൈമാറി. വികാരി ജനറാള്‍ മോണ്‍. ആന്റണി എത്തയ്ക്കാട്ട് റംശ നയിച്ചു. അതിരൂപതാ വികാരി ജനറാള്‍മാരായ മോണ്‍. മാത്യു ചങ്ങങ്കരി, മോണ്‍. സ്കറിയ കന്യാകോണില്‍, മോണ്‍. ജോണ്‍ തെക്കേക്കര, ചാന്‍സലര്‍ റവ.ഡോ. ജോര്‍ജ് പുതുമനമൂഴിയില്‍, പ്രൊക്യുറേറ്റര്‍ ഫാ. ആന്റണി മാളിയേക്കല്‍, കത്തീഡ്രല്‍ വികാരി ഫാ. ജോസഫ് വാണിയപ്പുരയ്ക്കല്‍, ജനറല്‍ കോ-ഓര്‍ഡിനേറ്റര്‍ ഫാ. ജോബിന് ആനക്കല്ലുങ്കല്‍, ഫാ. ആന്‍ഡ്രൂസ് പാണംപറമ്പില്‍, ഫാ. സാവിയോ മാനാട്ട്, ഫാ. ജിജോ മാറാട്ടുകളം, എ.ജെ. ജോസഫ്, കുര്യച്ചന് ഒളശ, ചാള്‍സ് പാലാത്ര, സൈബി അക്കര, ഈപ്പന് മാത്യു, ജോണ്സണ് കാഞ്ഞിരക്കാട്ട് തുടങ്ങിയവര്‍ നേതൃത്വം നല്കി.
നേരത്തെ, കര്‍ദിനാള്‍ മാര്‍ ആന്റണി പടിയറയുടെ മാതൃ ഇടവകയായ മണിമല സെന്റ് ബേസില്‍ പള്ളിയില്നിന്നുമാരംഭിച്ച ഛായാചിത്ര പ്രയാണം മണിമല പള്ളി വികാരി ഫാ. മാത്യു താന്നിയത്ത് ഛായാചിത്രം, യുവദീപ്തി അതിരൂപത പ്രസിഡന്റ് അരുണ്‍ ടോമിനു കൈമാറി ഉദ്ഘാടനം ചെയ്തു.
ധന്യന്‍ മാര്‍ തോമസ് കുര്യാളശേരിയുടെ മാതൃ ഇടവകയായ ചമ്പക്കുളം ഫൊറോനാ പള്ളിയില്‍ നിന്നാരംഭിച്ച ദീപശിഖ പ്രയാണം ചമ്പക്കുളം ബസിലിക്ക റെക്ടർ റവ.ഡോ. ജയിംസ് പാലയ്ക്കല്‍, മിഷന്‍ലീഗ് അതിരൂപത ഓര്‍ഗനൈസിംഗ് പ്രസിഡന്റ് ടിന്റോ സെബാസ്റ്റ്യന്‍ ദീപശിഖ കൈമാറി ഉദ്ഘാടനം ചെയ്തു.
സഭാ സേവനം പുതിയ തലമുറയ്ക്ക് ആവേശമാകണം: മാര്‍ തോമസ് തറയില്‍
ചങ്ങനാശേരി: സഭാസേവനം പുതിയ തലമുറയ്ക്ക് ആവേശമായി മാറണമെന്ന് ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയില്‍. ഇന്നു നടക്കുന്ന ചങ്ങനാശേരി അതിരൂപതാ ദിനാചരണത്തിന്റെ ഭാഗമായി ഛായാചിത്ര, ദീപശിഖ പ്രയാണങ്ങള്‍ ഏറ്റുവാങ്ങി മെത്രാപ്പോലീത്തന്‍പള്ളിയില്‍ പ്രതിഷ്ഠിച്ച് സന്ദേശം നല്‍കുകയായിരുന്നു ആര്‍ച്ച്ബിഷപ്.
കഴിഞ്ഞ 138 വര്‍ഷമായി അതിരൂപതയ്ക്കു ലഭിച്ച അനുഗ്രഹങ്ങള്‍ സ്മരിക്കാനും പുതിയ കാഴ്ചപ്പാടുകള്‍ ആവിഷ്കരിക്കാനുമുള്ള വേദിയാണ് അതിരൂപതദിന സമ്മേളനം. വിശ്വാസപ്രഘോഷണ, ജീവകാരുണ്യ, ആതുരസേവന, വിദ്യാഭ്യാസ രംഗങ്ങളില്‍ ചങ്ങനാശേരി അതിരൂപതയ്ക്കുള്ള പാരമ്പര്യം മഹത്തരമാണ്.
കഴിഞ്ഞ 138 വര്‍ഷക്കാലമായി അതിരൂപതയെ നയിച്ച അഭിവന്ദ്യ പിതാക്കന്മാരുടെ ഉന്നത ദര്‍ശനങ്ങളും അല്മായരുടെയും സന്യാസ സമൂഹങ്ങളുടെയും ശുശ്രൂഷകളും അവിസ്മരണീയമാണെന്നും മാര്‍ തോമസ് തറയില്‍ കൂട്ടിച്ചേര്‍ത്തു.