139-ാമത് ചങ്ങനാശേരി അതിരൂപതാ ദിനാചരണം ഇന്ന് മെത്രാപ്പോലീത്തന്‍ പള്ളിയില്‍
1560956
Tuesday, May 20, 2025 12:00 AM IST
ചങ്ങനാശേരി: 139-ാമത് ചങ്ങനാശേരി അതിരൂപതാ ദിനാചരണം ഇന്ന് രാവിലെ ഒമ്പതിന് ചങ്ങനാശേരി സെന്റ് മേരീസ് മെത്രാപ്പോലീത്തന്‍ പള്ളിയങ്കണത്തിലെ കര്‍ദിനാള്‍ മാര്‍ ആന്റണി പടിയറ നഗറില്‍ നടക്കും. കേരളത്തിലെ അഞ്ചു ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന മുന്നൂറോളം ഇടവകകളിലെ വിശ്വാസികളുടെ പ്രതിനിധികളും സന്യസ്ത പ്രതിനിധികളും അതിരൂപതയില്‍ സേവനം ചെയ്യുന്ന വൈദികരും ഉള്‍പ്പെടെ മൂവായിരത്തോളം പേര് സമ്മേളനത്തില്‍ പങ്കെടുക്കും.
ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയില്‍ അധ്യക്ഷത വഹിക്കും. ഇടുക്കി ബിഷപ് മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍ ഉദ്ഘാടനം ചെയ്യും. ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം അനുഗ്രഹപ്രഭാഷണവും ബാംഗളൂര്‍ ക്രൈസ്റ്റ് യൂണിവേഴ്സിറ്റി വൈസ് ചാന്‍സിലര്‍ റവ. ഡോ. ജോസ് ചേന്നാട്ടുശേരി സിഎംഐ മുഖ്യപ്രഭാഷണവും നടത്തും.
ചങ്ങനാശേരി അതിരൂപതയുടെ മുന്‍ മെത്രാപ്പോലീത്ത മാര്‍ ജോസഫ് പവ്വത്തിലിന്റെ സ്മരണാര്‍ഥമുള്ള ഫൗണ്ടേഷനും പാറേല്‍ മരിയന്‍ തീര്‍ഥാടനകേന്ദ്രത്തിന്റെ പുനഃപ്രതിഷ്ഠാ സ്മാരകമായുള്ള ഭവന നിര്‍മാണ പദ്ധതിയും ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയില്‍ പ്രഖ്യാപിക്കും.
പാസ്റ്ററല്‍ കൗണ്‍സില്‍ ജോയിന്റ് സെക്രട്ടറി ബിജു സെബാസ്റ്റ്യന്‍ പതാകയുയര്‍ത്തും. ഗായകസംഘം അതിരൂപത ആന്തം ആലപിക്കും. വികാരി ജനറാള്‍ മോണ്‍. സ്കറിയ കന്യാകോണില്‍ പ്രാര്‍ഥന നയിക്കും. തുടര്‍ന്ന് ഫ്രാന്‍സിസ് പാപ്പയെ അനുസ്മരിക്കും. വികാരി ജനറാള്‍ മോണ്‍. ആന്റണി എത്തയ്ക്കാട്ട് സ്വാഗതവും മെത്രാപ്പോലീത്തന്‍ പള്ളി വികാരി ഫാ. ജോസഫ് വാണിയപ്പുരയ്ക്കല്‍ ആമുഖപ്രസംഗവും നടത്തും. വികാരി ജനറാള്‍ മോണ്‍. മാത്യു ചങ്ങങ്കരി അതിരൂപതാ ദിന പ്രതിജ്ഞ ചൊല്ലിക്കൊടുക്കും.
അതിരൂപതാ ദിന കോ-ഓര്‍ഡിനേറ്റര്‍ ഫാ. ജോബിന് ആനക്കല്ലുങ്കല്‍, എഎസ്എംഐ കോണ്ഗ്രിഗേഷന് മദര്‍ ജനറല്‍ സിസ്റ്റര്‍ മേഴ്സി മരിയ, യുവദീപ്തി ഡെപ്യൂട്ടി പ്രസിഡന്റ് എലിസബത്ത് വര്‍ഗീസ്, പാസ്റ്ററല്‍ കൗണ്‍സില്‍ ജോയിന്റ് സെക്രട്ടറി പ്രഫ. പി.വി. ജറോം എന്നിവര്‍ പ്രസംഗിക്കും.
മികച്ച പ്രതിഭകള്‍ക്ക്
അതിരൂപതയുടെ ആദരവ്
അതിരൂപതയുടെ പരമോന്നത ബഹുമതിയായ എക്സലന്‍സ് അവാര്‍ഡ് മഹാത്മഗാന്ധി യൂണിവേഴ്സിറ്റി മുന്‍ വൈസ് ചാന്‍സിലറും പോളിമര്‍ നാനോ ടെക്നോളജി ശാസ്ത്രജ്ഞനുമായ ഡോ. സാബു തോമസ്, പ്രമുഖ ജീവകാരുണ്യ പ്രവര്‍ത്തകനും വൈദ്യശാസ്ത്രരംഗത്തെ പ്രഗത്ഭ വ്യക്തിത്വവുമായ ഡോ. ജോര്‍ജ് പടനിലം എന്നിവര്‍ക്ക് മാര്‍ തോമസ് തറയില്‍ സമ്മാനിക്കും.
കൂടാതെ, വിവിധ മേഖലകളില്‍ മികവു തെളിയച്ചവരെയും അതിരൂപതയിലെ അല്മായരായ ജീവകാരുണ്യ പ്രവര്‍ത്തകരെയും സംസ്ഥാന, ദേശീയ, അന്തര്‍ദേശീയ തലങ്ങളില്‍ നേട്ടങ്ങള്‍ കൈവരിച്ച അതിരൂപതാംഗങ്ങളെയും പ്രത്യേകം ആദരിക്കും. പിആര്‍ഒ അഡ്വ. ജോജി ചിറയില്‍ ഇവരെ പരിചയപ്പെടുത്തും.
ഛായാചിത്ര, ദീപശിഖാ
പ്രയാണങ്ങള്‍ക്ക് സ്വീകരണം
ചങ്ങനാശേരി: 139-ാമത് ചങ്ങനാശേരി അതിരൂപതാ ദിനാഘോഷങ്ങളുടെ വിളംബര ഛായാചിത്ര, ദീപശിഖ പ്രയാണങ്ങള്‍ക്ക് മെത്രാപ്പോലീത്തന്‍ പള്ളിയിലെ സമ്മേളന നഗരിയില്‍ ഊഷ്മള സ്വീകരണം. ഛായാചിത്ര, ദീപശിഖ പ്രയാണങ്ങള്‍ വിവിധ ഇടവകകളില്‍ സന്ദേശമറിയിച്ച് അരമനപ്പടിയില്‍ സംഗമിച്ചു. തുടർന്ന് ഛായാചിത്ര, ദീപശിഖ പ്രയാണങ്ങള്‍ ഒരുമിച്ച് ചങ്ങനാശേരി മെത്രാപ്പോലീത്തന്‍ പള്ളിയില്‍ എത്തിച്ചേര്‍ന്നപ്പോൾ വാദ്യമേളങ്ങളുടെ അകമ്പടിയോടെയാണ് സ്വീകരണം നല്‍കിയത്.
ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയില്‍ ഛായാചിത്രവും ദീപശിഖയും ഏറ്റുവാങ്ങി ചങ്ങനാശേരി ഫൊറോന യുവദീപ്തി പ്രസിഡന്റ് ഈപ്പന് മാത്യു, മിഷൻലീഗ് ചങ്ങനാശേരി മേഖലാ പ്രസിഡന്റ് ഹയ ടോജി എന്നിവര്‍ക്ക് കൈമാറി. വികാരി ജനറാള്‍ മോണ്‍. ആന്റണി എത്തയ്ക്കാട്ട് റംശ നയിച്ചു.
അതിരൂപത വികാരി ജനറാള്‍മാരായ മോണ്‍. മാത്യു ചങ്ങങ്കരി, മോണ്‍. സ്കറിയ കന്യാകോണില്‍, മോണ്‍. ജോണ്‍ തെക്കേക്കര, ചാന്‍സലര്‍ റവ.ഡോ. ജോര്‍ജ് പുതുമനമൂഴിയില്‍, പ്രൊക്യുറേറ്റര്‍ ഫാ. ആന്റണി മാളിയേക്കല്‍, കത്തീഡ്രല്‍ വികാരി ഫാ. ജോസഫ് വാണിയപ്പുരയ്ക്കല്‍, ജനറല്‍ കോ-ഓര്‍ഡിനേറ്റര്‍ ഫാ. ജോബിന് ആനക്കല്ലുങ്കല്‍, ഫാ. ആന്‍ഡ്രൂസ് പാണംപറമ്പില്‍, ഫാ. സാവിയോ മാനാട്ട്, ഫാ. ജിജോ മാറാട്ടുകളം, എ.ജെ. ജോസഫ്, കുര്യച്ചന് ഒളശ, ചാള്‍സ് പാലാത്ര, സൈബി അക്കര, ഈപ്പന് മാത്യു, ജോണ്സണ് കാഞ്ഞിരക്കാട്ട് തുടങ്ങിയവര്‍ നേതൃത്വം നല്കി.
നേരത്തെ, കര്‍ദിനാള്‍ മാര്‍ ആന്റണി പടിയറയുടെ മാതൃ ഇടവകയായ മണിമല സെന്റ് ബേസില്‍ പള്ളിയില്നിന്നുമാരംഭിച്ച ഛായാചിത്ര പ്രയാണം മണിമല പള്ളി വികാരി ഫാ. മാത്യു താന്നിയത്ത് ഛായാചിത്രം, യുവദീപ്തി അതിരൂപത പ്രസിഡന്റ് അരുണ്‍ ടോമിനു കൈമാറി ഉദ്ഘാടനം ചെയ്തു.
ധന്യന്‍ മാര്‍ തോമസ് കുര്യാളശേരിയുടെ മാതൃ ഇടവകയായ ചമ്പക്കുളം ഫൊറോനാ പള്ളിയില്‍ നിന്നാരംഭിച്ച ദീപശിഖ പ്രയാണം ചമ്പക്കുളം ബസിലിക്ക റെക്ടർ റവ.ഡോ. ജയിംസ് പാലയ്ക്കല്‍, മിഷന്‍ലീഗ് അതിരൂപത ഓര്‍ഗനൈസിംഗ് പ്രസിഡന്റ് ടിന്റോ സെബാസ്റ്റ്യന്‍ ദീപശിഖ കൈമാറി ഉദ്ഘാടനം ചെയ്തു.
18 ഫൊറോനകള്‍, 250 ഇടവകകള്‍
ചങ്ങനാശേരി അതിരൂപതയില്‍ ചങ്ങനാശേരി, ആലപ്പുഴ, അമ്പൂരി, അതിരമ്പുഴ, ചമ്പക്കുളം, ചെങ്ങന്നൂര്‍, എടത്വ, കൊല്ലം-ആയൂര്‍, കോട്ടയം, കുടമാളൂര്‍, കുറുമ്പനാടം, മണിമല, മുഹമ്മ, നെടുംകുന്നം, പുളിങ്കുന്ന്, തിരുവനന്തപുരം, തൃക്കൊടിത്താനം, തുരുത്തി എന്നിങ്ങനെ 18 ഫൊറോനകളാണുള്ളത്. 250 ഇടവകകളും കുരിശുപള്ളികളുമുണ്ട്.