ചൊവ്വൂര്‍ ജനതയ്ക്ക് ആശ്വാസമായി റോഡ്
1560951
Tuesday, May 20, 2025 12:00 AM IST
തലനാട്: ബാലവാടി-പാറേക്കയം-ചൊവ്വൂര്‍ റോഡ് ടാറിംഗ് നടത്തി നവീകരിച്ചതോടെ ചൊവ്വൂർ ജനതയ്ക്ക് ആശ്വാസം. മാണി സി. കാപ്പന് എംഎല്‍എയുടെ ആസ്തിവികസന ഫണ്ടില്‍നിന്നു 38.40 ലക്ഷം രൂപ ചെലവഴിച്ചു നിർമിച്ച റോഡിൽ മൂന്നു കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ചൊവ്വൂര്‍ നിവാസികള്‍ക്ക് സ്വന്തം പഞ്ചായത്ത് കേന്ദ്രത്തിലെത്താന്‍ കഴിയും.
തലനാട് പഞ്ചായത്തില്‍പ്പെട്ട ചൊവ്വൂര്‍ നിവാസികള്‍ക്ക് പഞ്ചായത്ത് കേന്ദ്രത്തിലെത്തണമെങ്കില്‍ കിലോമീറ്ററുകള്‍ സഞ്ചരിക്കണമായിരുന്നു. മൂന്നിലവ് പഞ്ചായത്ത് കേന്ദ്രത്തിലെത്തി അവിടെനിന്ന് ഈരാറ്റുപേട്ട മുനിസിപ്പാലിറ്റിയിലെത്തി ബസ് കയറി തലനാട് എത്തേണ്ട ഗതികേടായിരുന്നു മുമ്പുണ്ടായിരുന്നത്. സമയലാഭത്തിനായി ഓട്ടോ പിടിച്ചാല്‍ റോഡ് മോശമായതു കൊണ്ട് ചൊവ്വൂര്‍ നിവാസികള്‍ക്ക് നല്ലൊരു തുക ചെലവാകുമായിരുന്നു. നാട്ടുകാര്‍ വര്‍ഷങ്ങള്‍ക്കു മുമ്പ് എട്ട് മീറ്റര്‍ വീതിയില്‍ വെട്ടിത്തുറന്ന് പഞ്ചായത്തിന് വിട്ടുകൊടുത്ത റോഡാണിത്.
മാണി സി. കാപ്പന് എംഎല്‍എ റോഡിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു.
ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കുര്യന് നെല്ലുവേലി, തലനാട് പഞ്ചായത്ത് മെംബര്‍ രോഹിണിഭായി ഉണ്ണിക്കൃഷ്ണന് തുടങ്ങിയവര്‍ പങ്കെടുത്തു.