ഉറുമ്പിക്കര ഈസ്റ്റ് കോളനി ഭാഗത്ത് വനംവകുപ്പ് കാമറ സ്ഥാപിച്ചു
1560950
Tuesday, May 20, 2025 12:00 AM IST
കൊക്കയാർ: പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ചതോടെ ഉറുമ്പിക്കര ഈസ്റ്റ് കോളനി ഭാഗത്ത് വനം വകുപ്പ് കാമറ സ്ഥാപിച്ചു. കൊക്കയാർ പഞ്ചായത്തിൽപ്പെട്ട ഉറുമ്പിക്കര ഈസ്റ്റ് കോളനി ഭാഗത്ത് താമസിക്കുന്ന കിടുകല്ലിങ്കൽ ബിജുവിന്റെ വളർത്തുനായയെ കഴിഞ്ഞ ദിവസം അജ്ഞാത ജീവി കടിച്ച് കൊന്ന് പാതി ഭക്ഷിച്ച നിലയിൽ കണ്ടെത്തിയിരുന്നു.
ശനിയാഴ്ച രാത്രി 11 ഓടെ വീട്ടുമുറ്റത്ത് നായയുടെ കരച്ചിൽ കേട്ടിരുന്നതായി വീട്ടുകാർ പറയുന്നു. പിന്നീട് വനാതിർത്തിയോട് ചേർന്ന് പാതി ഭക്ഷിച്ച നിലയിൽ നായയെ കണ്ടെത്തുകയായിരുന്നു. വനം വകുപ്പ് അധികാരികൾ സ്ഥലത്തെത്തി കാൽപ്പാടുകളടക്കം പരിശോധിച്ചതിൽ പുലിയുടെ ആക്രമണമാണെന്ന് സ്ഥിരീകരിച്ചിരുന്നു.
ഇതിനു പിന്നാലെയാണ് പ്രദേശത്ത് വനംവകുപ്പ് കാമറ സ്ഥാപിച്ചത്. കാമറയിൽ പുലിയുടെ സാന്നിധ്യം കണ്ടെത്തിയാൽ വരും ദിവസങ്ങളിൽ പുലിയെ പിടികൂടുവാൻ ഇവിടെ കൂട് സ്ഥാപിക്കും.
മുന്പ് ഉറുമ്പിക്കര വനാതിർത്തി മേഖലയിൽ വന്യമൃഗ ആക്രമണം ഉണ്ടായിട്ടില്ലെന്ന് നാട്ടുകാർ പറയുന്നു. കുറ്റിപ്ലാങ്ങാട് സർക്കാർ ഹയർ സെക്കൻഡറി സ്കൂളിന് മൂന്ന് കിലോമീറ്റർ മാത്രം ദൂരത്തിലാണ് പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ചിരിക്കുന്നത്.
ചെറിയ വനമേഖലയായതുകൊണ്ടുതന്നെ വനം വകുപ്പിന്റെ സുരക്ഷാക്രമീകരണങ്ങൾ ഒന്നും ഇവിടെ സ്ഥാപിക്കാത്തതും ജനങ്ങളിൽ ആശങ്ക വർധിപ്പിക്കുന്നുണ്ട്. വിനോദസഞ്ചാര കേന്ദ്രമായ ഉറുമ്പിക്കര വാഗമൺ മലനിരകളുടെ താഴ്ഭാഗത്തുള്ള ഈ പ്രദേശത്ത് പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ചത് ടൂറിസം മേഖലയെയും പ്രതികൂലമായി ബാധിക്കാൻ സാധ്യത ഏറെയാണ്. കഴിഞ്ഞ ഫെബ്രുവരിയിൽ ഇളങ്കാട് മ്ലാക്കരയിൽ പുലിയെ ചത്ത നിലയിൽ കണ്ടെത്തിയിരുന്നു.