ജനറൽ ആശുപത്രി കാത്ത് ലാബിലെ ജീവനക്കാർ സമരത്തിലേക്ക്
1560926
Monday, May 19, 2025 11:13 PM IST
കാഞ്ഞിരപ്പള്ളി: ശന്പളം ലഭിക്കാത്തതിനെത്തുടർന്ന് ജനറൽ ആശുപത്രി കാത്ത് ലാബിലെ ജീവനക്കാർ സമരത്തിലേക്ക്. ശമ്പളം വൈകുന്നതിനെതിരേ ജീവനക്കാർ അധികൃതർക്ക് പരാതി നൽകി. ശമ്പളം നിശ്ചിത ദിവസം ലഭ്യമാക്കണമെന്നും ശമ്പള വര്‍ധനവ് വരുത്തണമെന്നും ആവശ്യപ്പെട്ടാണ് കാത്ത് ലാബിലെ പതിമൂന്ന് ജീവനക്കാര്‍ വാഴൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, സെക്രട്ടറി, ആശുപത്രി സൂപ്രണ്ട് എന്നിവര്‍ക്ക് പരാതി നല്‍കിയിരിക്കുന്നത്.
എല്ലാ മാസങ്ങളിലും ശമ്പളം ലഭിക്കുന്നത് പത്താംതീയതിക്ക് ശേഷമാണ്. എന്നാല്‍, ഇത്തവണ ഇതുവരെയായിട്ടും ശമ്പളം ലഭ്യമായിട്ടില്ല. ശമ്പളം വര്‍ധിപ്പിക്കാന്‍ നടപടി വേണമെന്നും എല്ലാ മാസവും അഞ്ചിനു മുന്‍പ് ശമ്പളം നല്‍കണമെന്നും യാത്രാച്ചെലവിനുള്ള പണം പോലുമില്ലാത്തതിനാല്‍ ശമ്പളം ലഭിക്കുന്നതുവരെ ജോലിയില്‍നിന്നു വിട്ടുനില്‍ക്കേണ്ട സ്ഥിതിയാണെന്നും ജീവനക്കാർ പറയുന്നു.
ജനറൽ ആശുപത്രിയുടെ വികസനത്തിന് മുഖ്യ പങ്ക് വഹിച്ച കാത്ത് ലാബിലെ ജീവനക്കാരാണ് ഇപ്പോൾ ശന്പളമില്ലാത്തതിന്റെ പേരിൽ ദുരിതമനുഭവിക്കുന്നത്. ജനറൽ ആശുപത്രിയിൽ കാത്ത് ലാബ് സജ്ജീകരിച്ചതോടെ സാധാരണക്കാരായ നിരവധി ആളുകളായിരുന്നു ആശുപത്രിയെ ആശ്രയിച്ചിരുന്നത്. ഇതുവരെ കാത്ത് ലാബില്‍ ആയിരം ആന്‍ജിയോപ്ലാസ്റ്റികളും 2500 ആന്‍ജിയോഗ്രാം പരിശോധനകളും നടത്തി. നിരവധി രോഗികള്‍ക്ക് ആശ്വാസകരമാകുന്ന കാത്ത് ലാബിലെ ജീവനക്കാര്‍ പണിമുടക്കിയാല്‍ പ്രവര്‍ത്തനത്തെ സാരമായി ബാധിക്കും.
ജീവനക്കാര്‍ക്ക് എത്രയും വേഗം ശമ്പളം ലഭ്യമാക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മുകേഷ് കെ. മണി അറിയിച്ചു.