എവറസ്റ്റ് തങ്കച്ചൻ പോരാട്ടം തുടരുന്നു, ലഹരിക്കെതിരേ
1560912
Monday, May 19, 2025 7:32 AM IST
ചങ്ങനാശേരി: ഉണരൂ... സമൂഹമേ ഉണരൂ...ലഹരിക്കെതിരേ പോരാടൂ... ലഹരി ഉപയോഗം മഹാവിപത്ത്, ലഹരി നമുക്ക് വേണ്ടേ... വേണ്ട. ഇത് ചങ്ങനാശേരി കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിനോടു ചേര്‍ന്നുള്ള ഓട്ടോസ്റ്റാന്‍ഡിലെ എവറസ്റ്റ് എന്ന പേരിലുള്ള ഓട്ടോയിലെ പോസ്റ്ററാണ്. മറ്റ് ഓട്ടോകളില്‍ പല പരസ്യങ്ങളും കാണാമെങ്കിലും എവറസ്റ്റ് എന്ന ഓട്ടോയിലെ ലഹരിക്കെതിരേയുള്ള പോസ്റ്റര്‍ ഏറെ ശ്രദ്ധിക്കുന്നതാണ്. എവറസ്റ്റ് തങ്കച്ചന് എന്നറിയപ്പെടുന്ന ചങ്ങനാശേരി മാര്‍ക്കറ്റ് സ്വദേശി കൂലിപ്പുരയ്ക്കല്‍ തോമസ് ആന്റണി മദ്യത്തിനും ലഹരിക്കുമെതിരേ പ്രചാരണം തുടരുകയാണ്.
ഉപജീവനത്തിനായി തങ്കച്ചന് ഓട്ടോ ഓടിക്കാന്‍ തുടങ്ങിയിട്ട് അരനൂറ്റാണ്ടോട് അടുക്കുകയാണ്. കൂട്ടുകാരുമൊപ്പം മദ്യപിച്ച് കറങ്ങിനടന്ന കാലമുണ്ടായിരുന്നു. അതൊക്കെ പഴങ്കഥ. ഇപ്പോള്‍ തങ്കച്ചന്റെ ജീവിതം വേറിട്ട കഥയാണ്. സര്‍ക്കാരും സന്നദ്ധസംഘടനകളും ലഹരിക്കെതിരേ പ്രചാരണം കര്‍ക്കശമാക്കുന്നതിനും മുമ്പേ എവറസ്റ്റ് തങ്കച്ചന്റെ തന്റെ എവറസ്റ്റ് എന്ന പേരുള്ള ഓട്ടോയില്‍ പ്രചാരണം തുടങ്ങിയിരുന്നു.
2020ല്‍ ഓട്ടോയ്ക്കകത്തായിരുന്നു പോസ്റ്റര്‍ പതിപ്പിച്ചിരുന്നത്. എന്നാല്‍ രണ്ടുവര്‍ഷക്കാലമായി പോസ്റ്റര്‍ എല്ലാവര്ക്കും കാണത്തക്കവിധം ഓട്ടോയുടെ വശത്താണ് പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. തങ്കച്ചന് പറയുന്ന,ു, അണ്ണാറക്കണ്ണനും തന്നാലായത്.
2000-2005 കാലഘട്ടത്തില്‍ ചങ്ങനാശേരി മുനിസിപ്പല്‍ കൗണ്‍സിലറായിരുന്ന എവറസ്റ്റ് തങ്കച്ചന് കാക്കിയണിഞ്ഞ് കൗണ്‍സില്‍ ഹാളിലെത്തിയത് വാര്‍ത്തയായിരുന്നു. നേരത്തെ മാര്‍ക്കറ്റ് ഭാഗത്ത് നിലത്തെഴുത്ത് കളരി നടത്തിയിരുന്ന തങ്കച്ചന് ഇപ്പോഴും ആശാനെന്നാണ് അറിയപ്പെടുന്നത്. കുട്ടികളെ ആദ്യാക്ഷരം എഴുതിപ്പിക്കാന്‍ ഇപ്പോഴും മാതാപിതാക്കള്‍ തങ്കച്ചന്റെ അടുത്ത് എത്താറുണ്ട്.