തൊഴിലുറപ്പ് പദ്ധതിയില്‍ ജലാശയങ്ങളിലെ കുളവാഴ നീക്കാനാകില്ലെന്ന് കേന്ദ്രസര്‍ക്കാര്‍
1560911
Monday, May 19, 2025 7:32 AM IST
ചങ്ങനാശേരി: തൊഴിലുറപ്പ് പദ്ധതിയില്‍ ജലാശയങ്ങളിലെ കുളവാഴ നീക്കം ചെയ്യാനാവില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ (എംജിഎന്‍ആര്‍ഇജിഎ) കേരളത്തിലെ കുട്ടനാട്, അപ്പര്‍ കുട്ടനാട് മേഖലയിലെ ജലാശയങ്ങളിലെ കുളവാഴ നീക്കം ചെയ്യുന്നത് അനുവദനീയമായ പ്രവര്‍ത്തനമായി ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് കൊടിക്കുന്നില്‍ സുരേഷ് എംപി കേന്ദ്ര ഗ്രാമവികസന മന്ത്രി ശിവരാജ് സിംഗ് ചൗഹാന് നല്കിയ കത്തിനു മറുപടിയായാണ് ഇത് ഉള്‍പ്പെടുത്താന്‍ കഴിയില്ലായെന്ന് മന്ത്രി മറുപടി നല്‍കിയത്.
നിലവിലുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ പ്രകാരം കുളവാഴ നീക്കം ചെയ്യുന്നത് എംജിഎന്‍ആര്‍ഇജിഎയുടെ കീഴില്‍ അനുവദനീയമല്ലെന്നും 2005ലെ എംജിഎന്‍ആര്‍ഇജിഎ നിയമത്തിലെ ഷെഡ്യൂള്‍ 1, ഖണ്ഡിക 4(3) പ്രകാരം, പുല്ല്, കല്ലുകള്‍ നീക്കംചെയ്യല്‍, കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ എന്നിവ പോലുള്ള അളക്കാന്‍ കഴിയാത്തതും ആവര്‍ത്തിച്ചുള്ളതുമായ പ്രവൃത്തികള്‍ ഏറ്റെടുക്കാന്‍ പാടില്ലെന്നാണ് നിബന്ധന.
കുട്ടനാടിനെ സഹായിക്കാന്‍ കുളവാഴനീക്കൽ അനിവാര്യം: കൊടിക്കുന്നില്‍ സുരേഷ്
കുട്ടനാട് മേഖലയില്‍ മണല്‍ച്ചീര ഗുരുതരമായ പാരിസ്ഥിതികവുമായ വെല്ലുവിളിയായി മാറിയിരിക്കുന്നു. ഇത് കര്‍ഷകരുടെയും മത്സ്യത്തൊഴിലാളികളുടെയും ഉപജീവനമാര്‍ഗത്തെ ബാധിക്കുന്നു. കൂടാതെ ഉള്‍നാടന്‍ ജലഗതാഗതം, കൃഷി, പൊതുജനാരോഗ്യം എന്നിവയെ സാരമായി ബാധിച്ചിട്ടുണ്ട്. എംജിഎന്‍ആര്‍ഇജിഎ പ്രകാരം ഈ ഭീഷണി നീക്കം ചെയ്യുന്നതിന് തൊഴിലവസരങ്ങള്‍ നിഷേധിക്കുന്നത് ഗ്രാമീണ സമൂഹങ്ങളോടുള്ള കടുത്ത അനീതിയാണ്.
മാര്‍ഗനിര്‍ദേശങ്ങള്‍ പുനഃപരിശോധിക്കാനും കുളവാഴ നീക്കം പോലുള്ള പരിസ്ഥിതി പുനഃസ്ഥാപന പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടുത്താന്‍ അനുവദിക്കുന്ന ഒരു മേഖലാ സംവേദന ക്ഷമതയുള്ള സമീപനം സ്വീകരിക്കാനും എംപി കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. കുളവാഴ നീക്കം ആയിരക്കണക്കിന് ഗ്രാമീണ തൊഴിലാളികള്‍ക്ക് സുസ്ഥിര തൊഴില്‍ നല്‍കാനും കുട്ടനാട്ടിലെ ദുര്‍ബലമായ ആവാസവ്യവസ്ഥയെ സംരക്ഷിക്കാനും സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു.