ചങ്ങനാശേരി അതിരൂപതയ്ക്ക് നാളെ 139-ാം പിറന്നാള്‍
1560909
Monday, May 19, 2025 7:32 AM IST
ബെന്നി ചിറയില്‍
ചങ്ങനാശേരി: 1887 മേയ് 20ന് ജന്മംകൊണ്ട ചങ്ങനാശേരി അതിരൂപതയ്ക്ക് നാളെ 139-ാം പിറന്നാള്‍. നാളെ രാവിലെ ഒമ്പതിന് ചങ്ങനാശേരി സെന്റ് മേരീസ് മെത്രാപ്പോലീത്തന്‍ പള്ളിയിലാണ് അതിരൂപതാദിന സമ്മേളനം നടക്കുന്നത്.
ലെയോ പതിമൂന്നാമന്‍ മാര്‍പാപ്പ "ക്വോദ് യാം പ്രദം' എന്ന തിരുവെഴുത്തിലൂടെയാണ് കോട്ടയം വികാരിയാത്തായി ചങ്ങനാശേരി അതിരൂപതയ്ക്കു ജന്മം നല്‍കിയത്. റവ.ഡോ. ചാള്‍സ് ലവീഞ്ഞായിരുന്നു പ്രഥമ വികാരി അപ്പസ്തോലിക്ക. 1891 മാര്‍ച്ച് 21ന് ആസ്ഥാനം ചങ്ങനാശേരിയിലേക്കു മാറ്റി.
1896 ജൂലൈ 28ന് കോട്ടയം, തൃശൂര്‍ വികാരിയാത്തുകള്‍ പുനര്‍ക്രമീകരിച്ച് ചങ്ങനാശേരി, തൃശൂര്‍, എറണാകുളം വികാരിയാത്തുകള്‍ ജന്മംകൊണ്ടു. മാര്‍ മാത്യു മാക്കീലിനെ അപ്പസ്തോലിക്കയായി നിയമിച്ചു. 1911 ഓഗസ്റ്റ് 28ന് ക്നാനായ സമുദായാംഗങ്ങള്‍ക്കായി കോട്ടയം വികാരിയാത്ത് രൂപംകൊണ്ടു. മാര്‍ മാത്യു മാക്കീലിനെ കോട്ടയം വികാരി അപ്പസ്തോലിക്കയാക്കി.
1911 നവംബര്‍ 15ന് ചങ്ങനാശേരിക്ക് സ്വന്തമായി നാട്ടുമെത്രാനായി മാര്‍ തോമസ് കുര്യാളശേരി നിയമിതനായി. 1923 ഡിസംബര്‍ 21ന് സീറോമലബാര്‍ ഹയരാര്‍ക്കി സ്ഥാപിച്ചു. എറണാകുളം അതിരൂപതയ്ക്കു കീഴില്‍ ചങ്ങനാശേരി, തൃശൂര്‍, കോട്ടയം സാമന്ത രൂപതകളായി.
1927 ഒക്ടോബര്‍ 29ന് മാര്‍ ജയിംസ് കാളാശേരി ചങ്ങനാശേരിയുടെ മെത്രാനായി നിയമിക്കപ്പെട്ടു. 1950 ജൂലൈ 25ന് ചങ്ങനാശേരി വിഭജിച്ച് പാലാ രൂപത സ്ഥാപിച്ചു. മാര്‍ മാത്യു കാവുകാട്ട് ചങ്ങനാശേരി ബിഷപ്പും മാര്‍ സെബാസ്റ്റ്യന്‍ വയലില്‍ പാലാ ബിഷപ്പുമായി നിയമിതരായി. 1955ല്‍ ചങ്ങനാശേരി രൂപതയുടെ അതിര്‍ത്തി കന്യാകുമാരി വരെ ദീർഘിപ്പിച്ചു.
1956 ല്‍ അതിരൂപത
1956 ഓഗസ്റ്റ് 22ന് ചങ്ങനാശേരി രൂപത അതിരൂപതയായി ഉയര്‍ത്തപ്പെട്ടു. കോട്ടയം, പാലാ സാമന്ത രൂപതകളായി. മാര്‍ മാത്യു കാവുകാട്ടിനെ പ്രഥമ ആര്‍ച്ച്ബിഷപ്പായി പ്രഖ്യാപിച്ചു. 1970 ജൂണ്‍ 14ന് മാര്‍ ആന്റണി പടിയറ ആര്‍ച്ച്ബിഷപ്പായി. 1972 ജനുവരി 29ന് മാര്‍ ജോസഫ് പവ്വത്തില്‍ സഹായമെത്രാനായി നിയമിതനായി.
1977ല്‍ ചങ്ങനാശേരി വിഭജിച്ച് കാഞ്ഞിരപ്പള്ളി രൂപത സ്ഥാപിച്ചപ്പോള്‍ പ്രഥമ ബിഷപ്പായി മാര്‍ ജോസഫ് പവ്വത്തിലിനെ നിയമിച്ചു. 1985 നവംബര്‍ 16ന് മാര്‍ ജോസഫ് പവ്വത്തില്‍ ചങ്ങനാശേരിയുടെ ആര്‍ച്ച്ബിഷപ്പായി.
1996 ഡിസംബര്‍ 18ന് ചങ്ങനാശേരിയെ വീണ്ടും വിഭജിച്ച് തക്കല രൂപതയ്ക്കു രൂപം കൊടുത്തു. മാര്‍ ജോര്‍ജ് ആലഞ്ചേരി പ്രഥമ മെത്രാനായി.
2002 മേയ് 20ന് മാര്‍ ജോസഫ് പെരുന്തോട്ടം അതിരൂപതയുടെ സഹായമെത്രാനായും 2007 മാര്‍ച്ച് 19ന് മാര്‍ പവ്വത്തില്‍ സ്ഥാനമൊഴിഞ്ഞപ്പോള്‍ മാര്‍ പെരുന്തോട്ടം ആര്‍ച്ച്ബിഷപ്പായും ഉയര്‍ത്തപ്പെട്ടു.
2017 ഏപ്രില്‍ 23ന് അതിരൂപത സഹായമെത്രാനായി നിയമിതനായ മാര്‍ തോമസ് തറയില്‍ 2024 ഒക്ടോബര്‍ 31ന് അതിരൂപതയുടെ മെത്രാപ്പോലീത്തയായി ഉയർത്തപ്പെട്ടു.
അതിരൂപതാംഗങ്ങളായ അല്‍ ഫോന്‍സാമ്മ 2008ല ും ചാവറ കുര്യാക്കോസ് ഏലിയാസച്ചന് 2014ലും വിശുദ്ധരാക്കപ്പെട്ടത് ചങ്ങനാശേരി അ തിരൂപതയ്ക്കെന്നും അഭിമാനമാണ്.
തീഷ്ണമായ വിശ്വാസ പാരമ്പര്യങ്ങളുടേയും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടേയും ദൈവവിളിയുടേയും വിളനിലമായി പ്രശോഭിക്കുന്ന ചങ്ങനാശേരി അതിരൂപത സീറോമലബാര്‍ സഭയ്ക്ക് എന്നും മാതൃകയാണ്.
ഛായാചിത്ര, ദീപശിഖ പ്രയാണങ്ങള്‍ ഇന്ന്
ചങ്ങനാശേരി: 139-ാമത് ചങ്ങനാശേരി അതിരൂപതാ ദിനാഘോഷങ്ങളുടെ മുന്നോടിയായി ഇന്നലെ ഇടവകതല ആഘോഷം നടന്നു. വിവിധ ഇടവകകളില്‍ വിശുദ്ധകുര്‍ബാന, അതിരൂപതാദിന പ്രതിജ്ഞ, അതിരൂപതാദിന സന്ദേശം, പതാക ഉയര്‍ത്തല്‍ എന്നിവ നടത്തി. സെന്റ് മേരീസ് മെത്രാപ്പോലീത്തന്‍പള്ളിയില്‍ വികാരി ഫാ. ജോസഫ് വാണിയപ്പുരയ്ക്കല്‍ പതാക ഉയര്‍ത്തി.
ഇന്ന് ഉച്ചയ്ക്ക് ഒന്നിന് കര്‍ദിനാള്‍ മാര്‍ ആന്റണി പടിയറയുടെ മാതൃ ഇടവകയായ മണിമല സെന്റ് ബേസില്‍ പള്ളിയില്‍നിന്ന് ഛായാചിത്രപ്രയാണം ആരംഭിക്കും. മണിമല ഫൊറോനാ വികാരി ഫാ. മാത്യു താന്നിയത്ത് ഛായാചിത്രം യുവദീപ്തി അതിരൂപതാ പ്രസിഡന്റ് അരുണ്‍ ടോമിനു കൈമാറും.
ഉച്ചകഴിഞ്ഞു രണ്ടിന് ധന്യന്‍ മാര്‍ തോമസ് കുര്യാളശേരിയുടെ മാതൃ ഇടവകയായ ചമ്പക്കുളം ബസിലിക്കയില്‍നിന്ന് ദീപശിഖ പ്രയാണം ആരംഭിക്കും. ബസിലിക്ക റെക്ടർ റവ.ഡോ. ജയിംസ് പാലയ്ക്കല്‍ മിഷന്‍ലീഗ് അതിരൂപത ഓര്‍ഗനൈസിംഗ് പ്രസിഡന്റ് ടിന്റോ സെബാസ്റ്റ്യന്‍ ദീപശിഖ കൈമാറും.
ഛായാചിത്ര-ദീപശിഖ പ്രയാണങ്ങള്‍ വിവിധ ഇടവകകളിലൂടെ കടന്ന് അരമനപ്പടിയില്‍ സംഗമിക്കും. വൈകുന്നേരം അഞ്ചിന് ഛായാചിത്ര-ദീപശിഖ പ്രയാണങ്ങള്‍ക്ക് ചങ്ങനാശേരി മെത്രാപ്പോലീത്തന്‍ പള്ളിയില്‍ സ്വീകരണം നല്‍കും. ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയില്‍ ഛായാചിത്രവും ദീപശിഖയും ഏറ്റുവാങ്ങി ചങ്ങനാശേരി ഫൊറോന യുവദീപ്തി പ്രസിഡന്റ് ഈപ്പന് മാത്യു, മിഷന്‍ലീഗ് ചങ്ങനാശേരി മേഖലാ പ്രസിഡന്റ് ഹയ ടോജി എന്നിവര്‍ക്ക് കൈമാറി സന്ദേശം നല്‍കും. മോണ്‍. ആന്റണി എത്തക്കാട്ട് റംശ നയിക്കും.
മുന്നൂറ് ഇടവകകൾ; മൂവായിരം പ്രതിനിധികള്‍
നാളെ രാവിലെ ഒമ്പതിന് ചങ്ങനാശേരി സെന്റ് മേരീസ് മെത്രാപ്പോലീത്തന്‍ പള്ളിയങ്കണത്തിലെ കര്‍ദിനാള്‍ മാര്‍ ആന്റണി പടിയറ നഗറിലാണ് അതിരൂപതാദിന സമ്മേളനം നടക്കുന്നത്. കേരളത്തിലെ അഞ്ചു ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന മുന്നൂറോളം ഇടവകകളിലെ വിശ്വാസികളുടെ പ്രതിനിധികളും സന്യസ്തപ്രതിനിധികളും അതിരൂപതയില്‍ സേവനം ചെയ്യുന്ന വൈദികരും സമ്മേളനത്തില്‍ പങ്കെടുക്കും.
ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയിലിന്റെ അധ്യക്ഷതയില്‍ ചേരുന്ന പൊതുസമ്മേളനം ഇടുക്കി ബിഷപ് മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍ ഉദ്ഘാടനം ചെയ്യും. ബാംഗ്ലൂര്‍ ക്രൈസ്റ്റ് യൂണിവേഴ്സിറ്റി വൈസ് ചാന്‍സിലര്‍ റവ. ഡോ. ജോസ് ചേന്നാട്ടുശേരി സിഎംഐ മുഖ്യപ്രഭാഷണവും ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം അനുഗ്രഹപ്രഭാഷണവും നടത്തും. അവാര്‍ഡുദാനവും പ്രഖ്യാപനങ്ങളും ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയില്‍ നിര്‍വഹിക്കും.