കോവിലകത്തുംകടവ് മത്സ്യമാർക്കറ്റ് : ശോച്യാവസ്ഥ പരിഹരിക്കാൻ സഹായം തേടി നഗരസഭ
1560906
Monday, May 19, 2025 7:32 AM IST
വൈക്കം: വൈക്കത്തെ പ്രമുഖ വ്യാപാരകേന്ദ്രമായ കോവിലകത്തുംകടവ് മത്സ്യമാർക്കറ്റിന്റെ ശോച്യാവസ്ഥ പരിഹരിക്കാൻ കേന്ദ്ര-സംസ്ഥാന പദ്ധതികൾക്കായി നഗരസഭ ശ്രമം ആരംഭിച്ചു. കാലപ്പഴക്കമേറിയ മാർക്കറ്റ് കെട്ടിടം അപകടാവസ്ഥയിലാണ്. കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ സംയോജിതമായ പദ്ധതികളിലൂടെ മാത്രമേ മാർക്കറ്റ് നവീകരിക്കാൻ കഴിയുകയുള്ളൂവെന്ന് നഗരസഭാ ചെയർപേഴ്സൺ പ്രീതാ രാജേഷ്, വൈസ് ചെയർമാൻ പി.ടി. സുഭാഷ് എന്നിവർ പറഞ്ഞു.
നൂറുകണക്കിന് മത്സ്യത്തൊഴിലാളികളുടെ ആശാകേന്ദ്രമായ മാർക്കറ്റിന്റെ ഭൗതിക സാഹചര്യം മെച്ചപ്പെടുത്തുന്നതിന്റെ മുന്നോടിയായി കേന്ദ്ര സഹമന്ത്രി ജോർജ് കുര്യൻ മാർക്കറ്റ് സന്ദർശിച്ച് സ്ഥിതിഗതികൾ ബോധ്യപ്പെട്ട് ആവശ്യമായ സഹായം ചെയ്യാമെന്ന് ഉറപ്പുനൽകി. നഗരസഭ ഇതിനകം മാർക്കറ്റിന്റെ നവീകരണത്തിനായി ഒരു കോടി രൂപയുടെ പദ്ധതികളാണ് വിഭാവനം ചെയ്തു നടപ്പാക്കാനൊരുങ്ങുന്നത്.
മാർക്കറ്റിലെത്തുന്നവർ ഏറെക്കാലമായി മാർക്കറ്റിൽ ബയോഗ്യാസ് പ്ലാന്റ് സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടുവരികയായിരുന്നു. ഏഴുലക്ഷം രൂപ വിനിയോഗിച്ച് ജൈവ മാലിന്യസംസ്കരണത്തിനായി ബയോഗ്യാസ് പ്ലാന്റ് സ്ഥാപിക്കാനുള്ള നടപടികൾ നഗരസഭ ത്വരിതപ്പെടുത്തിവരികയാണ്.
ഇതിനു പുറമേ മാർക്കറ്റിലെ മലിനജലം ശുദ്ധീകരിക്കാൻ 60 ലക്ഷം രൂപ വിനിയോഗിച്ചുള്ള വാട്ടർ ട്രീറ്റ്മെന്റ് പ്ലാന്റും ഉടൻ യാഥാർഥ്യമാകുമെന്ന് നഗരസഭാ ചെയർപേഴ്സൺ പ്രീതാ രാജേഷും വൈസ് ചെയർമാൻ പി.ടി. സുഭാഷും പറഞ്ഞു.