കുടമാളൂര്‍ പള്ളി മതസൗഹാര്‍ദത്തിന്റെ പ്രതീകം: ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍പിള്ള
1560715
Sunday, May 18, 2025 11:59 PM IST
സ്വന്തം ലേഖകന്‍
കുടമാളൂര്‍: നൂറുകണക്കിനു വിശ്വാസികളെ സാക്ഷിനിര്‍ത്തി പ്രാര്‍ഥനാ മഞ്ജരികളുടെയും സ്തുതിഗീതങ്ങളുടെയും അകമ്പടിയില്‍ ചങ്ങനാശേരി അതിരൂപതയുടെ ഏക മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ തീര്‍ഥാടന കേന്ദ്രമായ കുടമാളൂര്‍ സെന്റ് മേരീസ് ദേവാലയം സ്ഥാപിതമായതിന്റെ 900 വര്‍ഷ മഹാജൂബിലി ആഘോഷത്തിനു തുടക്കമായി.
ഇന്നലെ വൈകുന്നേരം മുക്തിമാതാ ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന ജൂബിലി സമ്മേളനം ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍പിള്ള ഉദ്ഘാടനം ചെയ്തു. മതസൗഹാര്‍ദത്തിന്റെ പ്രതീകമാണ് കുടമാളൂര്‍ പള്ളിയെന്ന് ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍പിള്ള പറഞ്ഞു. വര്‍ത്തമാന കാലഘട്ടത്തില്‍ സമൂഹത്തിനു പുരോഗതിയും വികസനവും വിദ്യാഭ്യാസപരമായ നേട്ടവും നല്കാന് ഈ ദേവാലയത്തിനു സാധിച്ചെന്നും ഗവര്‍ണര്‍ പറഞ്ഞു.
ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയില്‍ അധ്യക്ഷത വഹിച്ചു. ആഴമേറിയ ആത്മീയ സമൂഹമുള്ള ഇടവകയെന്നതിലപ്പുറം മതസൗഹാര്‍ദത്തിന്റെ പ്രതീകംകൂടിയാണ് കുടമാളൂര്‍ ഇടവക. ക്രൈസ്തവ സമൂഹം ഉള്ളിടത്ത് വളര്‍ച്ചയും വികാസവും നന്മയും ഉണ്ടെന്നും ക്രൈസ്തവ ആതുരാലയങ്ങളും സ്ഥാപനങ്ങളും നാടിനെ പുരോഗതിയിലേക്ക് നയിക്കുന്ന ഘടകങ്ങളാണെന്നും ആര്‍ച്ച്ബിഷപ് മാര്‍ തറയില്‍ പറഞ്ഞു.
മന്ത്രി വി.എന്‍. വാസവന് മുഖ്യപ്രഭാഷണം നടത്തി. തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എ, മോന്‍സ് ജോസഫ് എംഎല്‍എ, ചങ്ങനാശേരി അതിരൂപത പ്രോട്ടോ സിഞ്ചെല്ലൂസ് ഫാ. ആന്റണി എത്തയ്ക്കാട്ട്, കൈക്കാരന് സോണി ജോസഫ് നെടുംതകിടി, പാരിഷ് കൗണ്‍സില്‍ സെക്രട്ടറി ഫ്രാങ്ക്ളിന് ജോസഫ് പുത്തന്‍പറമ്പില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ആര്‍ച്ച് പ്രീസ്റ്റ് റവ.ഡോ.മാണി പുതിയിടം സ്വാഗതവും അഡ്മിനിസ്ട്രേറ്റര്‍ ഫാ. ജസ്റ്റിന് വരവുകാലായില്‍ നന്ദിയും പറഞ്ഞു. ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍പിള്ളയ്ക്ക് കുടമാളൂര്‍ ഇടവകയുടെ സ്നേഹോപഹാരം ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയിലും ആര്‍ച്ച്പ്രീസ്റ്റ് റവ.ഡോ. മാണി പുതിയിടവും ചേര്‍ന്ന് സമ്മാനിച്ചു.
സമ്മേളനത്തിനു മുന്നോടിയായി ആര്‍ച്ച്പ്രീസ്റ്റ് റവ.ഡോ. മാണി പുതിയിടത്തിന്റെ മുഖ്യകാര്‍മികത്വത്തില്‍ ഇടവകയില്‍ ശുശ്രൂഷ ചെയ്തിരുന്ന വൈദികർ സമൂഹബലി അര്‍പ്പിച്ചു.
ചെമ്പകശേരി രാജാവ് എഡി 115ല്‍ സ്ഥാപിച്ചതാണ് കുടമാളൂര്‍ പഴയപള്ളി. 2009 മേയ് 20നു കുടമാളൂര്‍ തീര്‍ഥാടന കേന്ദ്രമായി. 2020 സെപ്റ്റംബര്‍ 13ന് മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ ദേവാലയമായി. 1500 കുടുംബങ്ങളാണ് ഇടവകയിലുള്ളത്. വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ ഇടവകപള്ളിയാണ്. വിശുദ്ധ ചാവറയച്ചന് താമസിച്ച വൈദിക മന്ദിരവും ഇവിടെയുണ്ട്.