വലിയ വാഹനങ്ങള്‍ കണ്ണിമല എസ് വളവ് കടക്കുന്നത് അപകടഭീതിയില്‍
1560713
Sunday, May 18, 2025 11:59 PM IST
എരുമേലി: ഇറക്കത്തിലെ കൊടുംവളവാണ് മുണ്ടക്കയം-എരുമേലി റോഡിലെ കണ്ണിമല മഠം പടിയില്‍ വലിയ വാഹനങ്ങളുടെ നിയന്ത്രണം തെറ്റിക്കുന്നത്. താഴ്ന്ന ഗിയറില്‍ സഞ്ചരിച്ചാല്‍ എസ് ആകൃതിയിലുള്ള ഈ വളവില്‍ വാഹനം തിരിഞ്ഞുകിട്ടില്ലെന്ന് ഇക്കഴിഞ്ഞ ശബരിമല സീസണില്‍ റോഡ് സേഫ് സോണ്‍ ഓഫീസറായി പ്രവര്‍ത്തിച്ച ജോയിന്റ് ആര്‍ടിഒ ഷാനവാസ് കരീം പറയുന്നു.
വേഗം പരമാവധി
കുറയ്ക്കണം
വേഗം പരമാവധി കുറച്ച് ഏറ്റവും സാവധാനം സഞ്ചരിച്ചാലാണ് വലിയ വാഹനങ്ങള്‍ക്ക് കണ്ണിമലയിലെ എസ് വളവ് സേഫ് ആവുകയെന്നും അദ്ദേഹം പറയുന്നു. ഇക്കഴിഞ്ഞ ശബരിമല സീസണിന്റെ തുടക്കത്തില്‍ത്തന്നെ അപകടങ്ങളുണ്ടായതോടെ സീസണ് സമാപിക്കുന്നതുവരെ രാത്രിയും പകലും പോലീസ് കാവലിലായിരുന്നു വളവിലെ ഗതാഗതം. ശബരിമല സീസണിലെ ആദ്യ ദിനത്തില്‍ പച്ചക്കറി ലോഡുമായി വന്ന ലോറി മറിഞ്ഞിരുന്നു.
ഇതിന്റെ പിറ്റേന്ന് തീര്‍ഥാടകര്‍ സഞ്ചരിച്ച ബസ് നിയന്ത്രണം തെറ്റി ക്രാഷ് ബാരിയറില്‍ ഇടിച്ചു. ഭാഗ്യംകൊണ്ട് ബസ് താഴ്ചയിലേക്ക് മറിഞ്ഞില്ല. ഇതിന് മണിക്കൂറുകള്‍ക്ക് ശേഷം തീര്‍ഥാടകരുമായി വന്ന കാര്‍ ക്രാഷ് ബാരിയറില്‍ ഇടിച്ച് അടുത്ത അപകടം സംഭവിച്ചിരുന്നു. ഇറക്കത്തിലെ കൊടുംവളവില്‍ ഇതര സംസ്ഥാന ബസുകള്‍ക്ക് നിയന്ത്രണം നഷ്ടപ്പെടുന്ന സാഹചര്യമാണ് അപകടം സൃഷ്ടിക്കുന്നത്.
ഈ റോഡില്‍ പരിചിതരായ ഡ്രൈവര്‍മാര്‍വരെ സാവധാനമാണ് ഇറക്കത്തില്‍ വാഹനമോടിച്ച് വളവ് തിരിഞ്ഞു പോകുന്നത്. എന്നാല്‍ ഇതര സംസ്ഥാന ഡ്രൈവര്‍മാര്‍ വേഗത്തില്‍ ഇറക്കം ഇറങ്ങി എത്തുന്പോൾ വളവ് തിരിയാന്‍ പ്രയാസമായതിനാല്‍ ശക്തമായി ബ്രേക്ക് ചെയ്യേണ്ടി വരുന്നു. വാഹനങ്ങളുടെയും ടയറുകളുടെയും പഴക്കം കൂടുതലാണെങ്കില്‍ ബ്രേക്കിന്റെ സ്വാധീനം കുറയും. ഒപ്പം നിയന്ത്രണം തെറ്റി അപകടത്തിലേക്കെത്തും.
അലംഭാവം തുടരുന്നു
അപകടങ്ങള്‍ കുറയ്ക്കാനുള്ള സമാന്തര സംവിധാനങ്ങള്‍ സംബന്ധിച്ച് തീരുമാനവും നടപടികളും ഉണ്ടാകുന്നില്ല. ശബരിമല സീസണ് തുടങ്ങുന്നതിനു മുന്‍പു മാത്രമാണ് ദേശീയപാത അധികൃതരും പോലീസും മോട്ടോര്‍വാഹനവകുപ്പും റോഡിന്റെ അപകടാവസ്ഥയെക്കുറിച്ച് ചര്‍ച്ചകളും അവലോകനങ്ങളും നടത്തുന്നത്. താത്കാലികമായി കരിങ്കല്ലുകൊണ്ട് സംരക്ഷണഭിത്തിയും ക്രാഷ്ബാരിയര്‍ സ്ഥാപിക്കലും മാത്രമാണ് സുരക്ഷാ നടപടികളായി നടന്നിട്ടുള്ളത്.
കുത്തനെയുള്ള ഇറക്കവും കൊടുംവളവും ഇല്ലാത്ത സമാന്തര റോഡ് നിര്‍മിക്കണമെന്നാണു നാട്ടുകാരുടെ ആവശ്യം. നിര്‍ദിഷ്ട ഭരണിക്കാവ്- മുണ്ടക്കയം 183 എ ദേശീയ പാതയുടെ റൂട്ട് ഇതുവഴി ആയതിനാല്‍ നാട്ടുകാരുടെ ഈ ആവശ്യം സഫലമാകുമെന്നാണ് പ്രതീക്ഷ.