വെള്ളൂർ റബര്‍ പാര്‍ക്കില്‍ സംരംഭം: 32 കമ്പനികള്‍ രംഗത്ത്
1560710
Sunday, May 18, 2025 11:59 PM IST
കോട്ടയം: റബര്‍കര്‍ഷകര്‍ക്കു പ്രതീക്ഷയേകി വെള്ളൂരിലെ റബര്‍ പാര്‍ക്കില്‍ സംരംഭങ്ങള്‍ തുടങ്ങാന്‍ താത്പര്യമറിയിച്ച് 32 കമ്പനികള്‍ രംഗത്ത്. ഓട്ടോമൊബൈല്‍ പാര്‍ട്സുകള്‍, കൈയുറകള്‍, മാറ്റുകള്‍, റബര്‍ അധിഷ്ഠിത സാധനങ്ങള്‍ എന്നിവ നിര്‍മിക്കുന്ന കേരളത്തില്‍ നിന്നുള്ള കമ്പനികളാണു താത്പര്യപത്രം കൈമാറിയിരിക്കുന്നത്.
കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ എച്ച്എന്‍എല്ലിനെ ഏറ്റെടുത്ത് സര്‍ക്കാര്‍ രൂപംനല്കിയ കേരള പേപ്പര്‍ പ്രൊഡക്റ്റ്സ് ലിമിറ്റഡ് വളപ്പിലെ 164.86 ഏക്കര്‍ ഭൂമിയാണ് റബര്‍ പാര്‍ക്കിനായി കേരള റബര്‍ ലിമിറ്റഡിനു കൈമാറിയത്. കേരള പേപ്പര്‍ പ്രൊഡക്റ്റ്സ് ലിമിറ്റഡിന്റെ പേരിലേക്ക് കേന്ദ്രത്തില്‍നിന്ന് ഏറ്റെടുത്ത ഭൂമിയുടെ രേഖകള്‍ മാറ്റുന്ന നടപടികള്‍ വൈകിയതാണ് റബര്‍ പാര്‍ക്കിനും തിരിച്ചടിയായത്.
അടുത്തിടെ കേരള പേപ്പര്‍ പ്രൊഡക്റ്റ്സ് ലിമിറ്റഡ് പേരിലേക്ക് ഭൂമി മാറ്റിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായി റബര്‍ പാര്‍ക്കിന്റെ കൈമാറ്റ നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണ്. ഈമാസം അവസാനത്തോടെ ഭൂമി ഇവരുടെ പേരിലാകും. ഇതിനുശേഷം വിദേശത്തുനിന്നടക്കം കൂടുതല്‍ കമ്പനികളില്‍നിന്നു താത്പര്യപത്രം ക്ഷണിക്കാനാണ് റബര്‍ ലിമിറ്റഡിന്റെ തീരുമാനം.
പാര്‍ക്കിന്റെ ഭാഗമാകാന്‍ താത്പര്യം അറിയിക്കുന്നവര്‍ക്ക് പാട്ടവ്യവസ്ഥയില്‍ ഭൂമി കൈമാറുകയാണ് ആദ്യഘട്ടത്തില്‍ ചെയ്യുക. സംരംഭങ്ങള്‍ക്ക് ആവശ്യമായ പൊതുവായ അടിസ്ഥാനസൗകര്യങ്ങള്‍ റബര്‍ ലിമിറ്റഡ് നല്‍കും. പാര്‍ക്കില്‍ ഇപ്പോള്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കുന്ന ജോലികള്‍ പുരോഗമിക്കുകയാണ്. ചതുപ്പും വെള്ളക്കെട്ടും നിറഞ്ഞ സ്ഥലം നികത്തിയെടുക്കുന്ന ജോലികളാണ് നടന്നുവരുന്നത്.
മണ്ണിന്റെ ലഭ്യതക്കുറവും മഴയുംമൂലം ജോലികള്‍ സാവകാശമാണ് നീങ്ങുന്നത്. നിലവില്‍ 22 ഏക്കര്‍ സ്ഥലം സജ്ജമാക്കിയിട്ടുണ്ട്. ഇവിടേക്ക് റോഡ് അടക്കമുള്ള സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.
മുഴുവന്‍ സ്ഥലവും മണ്ണിട്ട് നികത്തിയശേഷമേ മതില് നിര്‍മാണം ആരംഭിക്കുകയുള്ളൂ. റബര്‍ ഉപയോഗം വര്‍ധിപ്പിക്കാനും റബര്‍ അധിഷ്ഠിത വ്യവസായങ്ങള്‍ തുടങ്ങുന്നതുവഴി കര്‍ഷകരെ സഹായിക്കാനും ലക്ഷ്യമിട്ടാണ് സിയാല്‍ മാതൃകയില്‍ സംസ്ഥാന സര്‍ക്കാര്‍ കേരള റബര്‍ ലിമിറ്റഡിന് രൂപം നല്‍കിയത്.
തുടര്‍ന്ന് റബര്‍ പാര്‍ക്ക് സ്ഥാപിക്കാനായി വെള്ളൂരിലെ സ്ഥലം കൈമാറുകയായിരുന്നു. 253.58 കോടി ചെലവില്‍ രൂപപ്പെടുത്തുന്ന പാര്‍ക്കില്‍ 65 യൂണിറ്റുകള്‍ക്ക് പ്രവര്‍ത്തിക്കാന്‍ കഴിയുമെന്നാണ് വിലയിരുത്തല്‍.
പാര്‍ക്ക് പൂര്‍ണതോതില്‍ പ്രവര്‍ത്തനസജ്ജമാകുമ്പോള്‍ 8000 പേര്‍ക്ക് തൊഴിലും ലഭ്യമാകും. രണ്ടാംഘട്ടത്തില്‍ റബര്‍ ഉത്പന്ന പ്രദര്‍ശന കേന്ദ്രം, ടയര്‍ ടെസ്റ്റിംഗ് സെന്റര്‍, സ്റ്റെറിലൈസിംഗ് സെന്റര്‍, ബിസിനസ് ഇന്‍കുബേഷന്‍ സെന്റര്‍, വെയര്‍ഹൗസ്, ടൂള്‍ റൂം, ഏകജാലക അനുമതി കേന്ദ്രം എന്നിവയും പദ്ധതിയുടെ ഭാഗമായിട്ടുണ്ട്.