എരുമേലി-മുക്കട വനപാതയിൽ യാത്ര അപകടഭീഷണിയിൽ
1560670
Sunday, May 18, 2025 10:47 PM IST
എരുമേലി: വനംവകുപ്പ് മുൻകരുതൽ നടപടികൾ സ്വീകരിക്കാത്തതുകൊണ്ട് അപകട ഭീതിയിൽ യാത്ര ചെയ്യേണ്ടി വരുന്ന കാഴ്ചയാണ് എരുമേലി-മുക്കട വനപാതയിൽ. റോഡിലേക്ക് വീഴാറായ നിലയിൽ ഒട്ടനവധി മരങ്ങളാണ് ഈ പാതയിൽ. ഇവയിൽ മിക്കതിന്റെയും ശിഖരങ്ങൾ മുറിച്ചാൽ ഇതുവഴിയുള്ള ഗതാഗതം ഒരു പരിധി വരെ സുരക്ഷിതമാകും. ഇക്കാര്യം നിരവധിത്തവണ നാട്ടുകാർ ഉന്നയിച്ചതാണ്.
മരങ്ങൾ വീണ് അപകടങ്ങൾ ഉണ്ടാകുന്നതല്ലാതെ പരിഹാര നടപടികൾ ഇതുവരെയില്ല. പഴക്കം ചെന്ന മരങ്ങൾ റോഡരികിൽ ഭീഷണിയായി നിൽക്കുന്നതുമൂലം കാറ്റും മഴയും ഉള്ളപ്പോൾ യാത്ര അപകടഭീതിയിലാകുകയാണ്.
കഴിഞ്ഞ ദിവസം ഒരു മരുതി മരം പിക്കപ്പ് വാനിന്റെ മുന്നിലേക്കാണ് വീണത്. ഡ്രൈവർ പെട്ടെന്ന് ബ്രേക്ക് ചെയ്ത് വാഹനം നിർത്തിയതുകൊണ്ട് മരം വാഹനത്തിന്റെ മുകളിൽ വീണില്ല. ഒട്ടേറെ സ്വകാര്യ ബസുകളും കെഎസ്ആർടിസി ബസുകളും സ്വകാര്യ വാഹനങ്ങളും ടാക്സികളും ഇതുവഴി കടന്നുപോകുന്നുണ്ട്.
മഴക്കാലമാകുന്നതോടെ കാറ്റും മഴയും പതിവാകും. മരങ്ങൾ വീഴാൻ സാധ്യത കൂടും. അതിന് ഇടവരുത്താതെ ശിഖരങ്ങളും പഴക്കമേറിയ മരങ്ങളും മുറിച്ചുമാറ്റാൻ വനംവകുപ്പ് ഉടനടി സ്വീകരിക്കണം.
അയൽവാസിയുടെ മരം ഭീഷണിയായാൽ ദുരന്തനിവാരണ നിയമം പ്രകാരം പെട്ടെന്ന് മുറിച്ചു മാറ്റണമെന്ന് സർക്കാരും തദ്ദേശ സ്ഥാപനങ്ങളും ഉത്തരവ് നൽകിയിട്ടുണ്ടെന്നിരിക്കേ സർക്കാർ വകുപ്പിന്റെ മരങ്ങൾ മൂലമുള്ള അപകടസാധ്യത സംബന്ധിച്ച് നടപടി ഇല്ലാത്തത് കടുത്ത നിയമ ലംഘനമല്ലേയെന്ന് നാട്ടുകാർ ചോദിക്കുന്നു. സ്വകാര്യ വ്യക്തിയുടെ മരം വീണ് വൈദ്യുതിപോസ്റ്റും ലൈനും തകർന്നാൽ കെഎസ്ഇബി നഷ്ടം ഈടാക്കും. എന്നാൽ, സർക്കാർവകുപ്പിന്റെ മരമാണെങ്കിൽ നഷ്ടം ഈടാക്കാറില്ലെന്നു നാട്ടുകാർ പറയുന്നു.