കയർത്തൊഴിലാളി പ്രതിസന്ധി: കയർത്തൊഴിലാളി ഫെഡറേഷൻ പ്രക്ഷോഭത്തിലേക്ക്
1549936
Thursday, May 15, 2025 7:26 AM IST
വൈക്കം: കയർത്തൊഴിലാളികളുടെ കൂലി 600 രൂപയാക്കി വർധിപ്പിക്കുമെന്ന് പ്രകടനപത്രികയിറക്കി അധികാരത്തിലെത്തിയ പിണറായി സർക്കാർ പത്തു രൂപയുടെ വർധനയാണ് വരുത്തിയതെന്ന് കയർത്തൊഴിലാളി ഫെഡറേഷൻ ഐഎൻടിയുസി കോട്ടയം ജില്ലാകമ്മിറ്റി ആരോപിച്ചു. കയർത്തൊഴിലാളി ക്ഷേമനിധി ബോർഡ് അംശദായം വർധിപ്പിച്ചതല്ലാതെ തൊഴിലാളികളുടെ ചികിത്സാ സഹായം, പെൻഷൻ അനുവദിക്കൽ തുടങ്ങിയവ പരിഗണിച്ചില്ല.
തൊഴിലാളികൾക്ക് നിലവിലുള്ള കൂലിപോലും കൃത്യമായി നൽകാൻ സംഘങ്ങൾക്ക് കഴിയുന്നില്ല.സംഘം സെക്രട്ടറിമാരും ശമ്പളമില്ലാത്തതിനാൽ ഉപജീവനത്തിനായി മറ്റു വഴികൾ തേടുകയാണ്. പ്രവർത്തന മൂലധനം ഇല്ലാത്തതിനാൽ കയർ സംഘങ്ങളിൽ ഭൂരിഭാഗവും അടഞ്ഞുകിടക്കുന്നു.
സംഘങ്ങൾക്ക് പ്രവർത്തിക്കാനാവശ്യമായ പ്രവർത്തന മൂലധനം അനുവദിക്കുന്നതിനും തൊഴിലാളികളുടെ കൂലി 600 രൂപയായി വർധിപ്പിപ്പിക്കുന്നതിനുമായി ശക്തമായ സമരപരിപാടികൾ ആരംഭിക്കാൻ കയർത്തൊഴിലാളി ഫെഡറഷൻ ഐഎൻടിയുസി കോട്ടയം ജില്ലാകമ്മിറ്റി യോഗം തീരുമാനിച്ചു.
ജില്ലാപ്രസിഡന്റ് യു. ബേബി അധ്യക്ഷത വഹിച്ച യോഗം സംസ്ഥാന വൈസ് പ്രസിഡന്റ് അക്കരപ്പാടം ശശി ഉദ്ഘാടനം ചെയ്തു. പി.ആർ. രത്നപ്പൻ,റോയ് തൈക്കൂടം, ജഗദ അപ്പുക്കുട്ടൻ, ജിജി, കെ. ഒ.ജോസ്,അഡ്വ.പി.എ. സുധീരൻ,വിവേക് പ്ലാത്താനത്ത്, സേവ്യർ ചിറ്ററ,വർഗീസ് പുത്തൻ ചിറ, വൈക്കം ജയൻ തുടങ്ങിയവർ സംബന്ധിച്ചു.