വൈക്കത്തെ മൾട്ടിപ്ലക്സ് തിയറ്റർ ഉദ്ഘാടനത്തിന് ഒരുങ്ങുന്നു
1549935
Thursday, May 15, 2025 7:26 AM IST
വൈക്കം: വൈക്കം കിഴക്കേനടയിലെ കിളിയാട്ടുനടയിൽ നിർമിക്കുന്ന മൾട്ടിപ്ലക്സ് തിയറ്റർ സമുച്ചയത്തിന്റെ പെയിന്റിംഗ് അന്തിമ ഘട്ടത്തിൽ. പുറമേയുള്ള പെയിന്റിംഗ് ഏറെക്കുറെ പൂർത്തിയായി. ഉൾഭാഗങ്ങളിലെ പെയിന്റിംഗിനൊപ്പം ഇന്റീരിയർ വർക്കുകളും ആരംഭിക്കും. ഓണത്തിന് സിനിമാ പ്രദർശനം ആരംഭിക്കാൻ ലക്ഷ്യമിട്ടാണ് നിർമാണ പ്രവർത്തനങ്ങൾ നടന്നുവരുന്നത്.
തിയറ്ററിന്റെ ചുറ്റുമതിൽ നിർമാണം പൂർത്തിയായി. ഇലക്ട്രിക്കൽ, പ്ലംബിംഗ് ജോലികൾ പൂർത്തിയാക്കി. ഇന്റീരിയർ വർക്കുകൾ തീർന്നാലുടൻ സൗന്ദര്യവത്കരണ പ്രവർത്തനങ്ങളിലേക്കു കടക്കും. പാർക്കിംഗ് സൗകര്യത്തിനും വഴിക്കുമായി നഗരസഭ അവസാനം വിട്ടു നൽകിയ പത്തു സെന്റ് സ്ഥലത്തിന്റെ തരംമാറ്റൽ, പ്ലാൻ അംഗീകരിക്കൽ, കെട്ടിടത്തിന്റെ നമ്പറിടൽ തുടങ്ങിയ കാര്യങ്ങൾകൂടി പൂർത്തിയാക്കാനുള്ള ശ്രമത്തിലാണ് അധികൃതർ.
കിഫ്ബിയിൽനിന്ന് അനുദിച്ച 14.71 കോടി രൂപ വിനിയോഗിച്ചു വൈക്കം ഫയർ സ്റ്റേഷനു സമീപത്ത് നഗരസഭ വിട്ടു നൽകിയ 80 സെന്റ് സ്ഥലത്താണ് തിയറ്റർ നിർമിക്കുന്നത്. 2023 ഫെബ്രുവരി പത്തിനാണ് തിയറ്റർ നിർമാണം ആരംഭിച്ചത്. തിയറ്റർ സമുച്ചയത്തിന് 20000 ചതുരശ്ര അടിയാണ് വിസ്തൃതി.
2024 ഫെബ്രുവരി ഒൻപതിനു തിയറ്ററിന്റെ നിർമാണം പൂർത്തിയാക്കുമെന്നായിരുന്നു കരാർ. നിർമാണ പ്രവർത്തനങ്ങൾ ദ്രുതഗതിയിലാണെങ്കിലും സാങ്കേതിക തടസങ്ങളാണ് നിർമാണ പ്രവർത്തനങ്ങൾ നിശ്ചിത കാലാവധി കഴിഞ്ഞും നീളാൻ ഇടയാക്കിയത്.
പുതിയ തിയറ്റർ സമുച്ചയത്തിൽ ആധുനിക സൗകര്യങ്ങളോടുകൂടിയ രണ്ടു തിയറ്ററുകളുണ്ടാകും. ഷോപ്പിംഗിനും ഭക്ഷണം കഴിക്കുന്നതിനും വിശ്രമിക്കുന്നതിനുമൊക്കെ പര്യാപ്തമായ ഇടമായി തിയറ്ററിനെ മാറ്റാനാണ് കെഎഫ്ഡി സി അധികൃതരുടെ തീരുമാനം.
തിയറ്ററിനോടനുബന്ധിച്ചു പ്രധാന നിരത്തുമായി ബന്ധപ്പെട്ട് 12 മീറ്റർ വീതിയിൽ റോഡും വാഹന പാർക്കിംഗിനായി സൗകര്യവും നഗരസഭ ഒരുക്കിയിട്ടുണ്ട്. കെഎഫ്ഡിസി നിർമിക്കുന്ന തിയറ്റിന്റെ നിർമാണക്കരാർ ഏറ്റെടുത്തിരിക്കുന്നത് ജെ ആൻഡ് ജെ അസോസിയേറ്റ്സാണ്.