കാലവര്‍ഷം എത്താറായി; ഇനിയും ഉയരാതെ റബര്‍ വില
1549758
Wednesday, May 14, 2025 11:50 PM IST
കോട്ടയം: കാലവര്‍ഷം അടുത്തുവരുമ്പോഴും റബര്‍ വില 200 കടക്കാന്‍ സാധ്യത മങ്ങി. ഭാരിച്ച ചെലവില്‍ കര്‍ഷകര്‍ മഴമറ വച്ചുകൊണ്ടിരിക്കെയാണ് വീണ്ടും വിലത്താഴ്ച. ആസിയാന്‍ രാജ്യങ്ങളില്‍ നിന്ന് ടയര്‍ കമ്പനികള്‍ നികുതിയില്ലാതെ മാസം ഇരുപതിനായിരം ടണ്‍ വീതം കോമ്പൗണ്ട് റബര്‍ ഇറക്കുമതി ചെയ്യുന്ന സാഹചര്യമാണ് ഇവിടെ വില താഴ്ത്തുന്നത്. ഇതിനു പുറമെ ക്രംബ് റബറും വലിയ തോതില്‍ എത്തിക്കുന്നു.
ഏറ്റവും വലിയ റബര്‍ ഉത്പാദക രാജ്യമായ തായ്ലന്ഡ് റബര്‍വില പിടിച്ചുനിർത്താന്‍ ടാപ്പിംഗ് തത്കാലം നിർത്തിവച്ചിരിക്കുകയാണ്. ഇക്കൊല്ലത്തെ ടാപ്പിംഗ് ജൂണില്‍ പുനരാരംഭിച്ചാല്‍ മതിയെന്നാണ് സര്‍ക്കാര്‍ നിര്‍ദേശം വച്ചിരിക്കുന്നത്. ഇത്തരത്തില്‍ വിപണിയില്‍ മൂന്നു ലക്ഷം ടണ്ണിന്റെ കുറവുണ്ടാകുമെന്നും ടയര്‍ കമ്പനികള്‍ കൂടിയ വിലയ്ക്ക് റബര്‍ വാങ്ങാന്‍ നിര്‍ബന്ധിതരാകുമെന്നുമാണ് വിലയിരുത്തൽ.
ടാപ്പിംഗ് നിർത്തുന്ന സാഹചര്യത്തില്‍ കര്‍ഷകര്‍ക്ക് തായ്ലന്ഡ് സര്‍ക്കാര്‍ നാലു മാസത്തേക്ക് പലിശരഹിത ലോണ്‍ പ്രഖ്യാപിച്ചിട്ടുണ്ട്. തായ്ലന്ഡ് ഉത്പാദനം നിർത്തുകയും ആഗോളവിപണിയില്‍ ചരക്കുലഭ്യത കുറയുകയും ചെയ്താല്‍ ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്കും നേട്ടമാകുമെന്നാണ് പ്രതീക്ഷ.
കേരളത്തില്‍ മഴമറയിടാന്‍ ഹെക്ടറിന് നാലായിരം രൂപ വീതം സബ്സിഡി പ്രഖ്യാപിച്ചിട്ടുണ്ട്. പ്ലാസ്റ്റിക്കും അനുബന്ധ സാമഗ്രികളും വാങ്ങുമ്പോള്‍തന്നെ സബ്സിഡി ലഭിച്ചാല്‍ കര്‍ഷകര്‍ക്ക് ഏറെ പ്രയോജനപ്പെടും.