ധന്യന്‍ കദളിക്കാട്ടില്‍ മത്തായി അച്ചന് സാക്ഷ്യജീവിതം നയിച്ച പുണ്യാത്മാവ്: മാര്‍ ജോസഫ് കൊല്ലംപറമ്പില്‍
1549754
Wednesday, May 14, 2025 11:50 PM IST
പാലാ: തനിക്കു ചുറ്റുമുള്ളവര്‍ക്ക് സാക്ഷ്യജീവിതം പകര്‍ന്നുനല്‍കിയ പുണ്യാത്മാവാണ് ധന്യന്‍ കദളിക്കാട്ടില്‍ മത്തായി അച്ചനെന്ന് ജഗദല്‍പുര്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് കൊല്ലംപറമ്പില്‍. കദളിക്കാട്ടിലച്ചന്റെ 90-ാം ചരമവാര്‍ഷികത്തോടനുബന്ധിച്ചുള്ള നവനാള്‍ ദിനത്തിന്റെ ആദ്യ ദിനമായ ഇന്നലെ പാലാ എസ്എച്ച് പ്രൊവിന്‍ഷ്യല്‍ ഹൗസ് കപ്പേളയില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ച് സന്ദേശം നല്‍കുകയായിരുന്നു ബിഷപ്.
കദളിക്കാട്ടിലച്ചന്റെ മാതൃക പിന്തുടരാന് നമുക്കു കടമയുണ്ട്. ദിവ്യകാരുണ്യ സന്നിധിയില്‍ ദീര്‍ഘനേരം ചെലവഴിച്ചിരുന്ന കദളിക്കാട്ടിലച്ചന്‍ ലഭിച്ച ദിവ്യപ്രചോദനത്തിന്റെ ഫലമായിരുന്നു 1911ല്‍ പാലായുടെ മണ്ണില്‍ സ്ഥാപിതമായ തിരുഹൃദയ സന്യാസിനീസമൂഹമെന്നും തങ്ങളുടെ ജീവിതത്തിലൂടെ തിരുഹൃദയ സന്യാസിനികള്‍ ലോകത്തിന്റെ അതിര്‍ത്തികള്‍ വരെ കരുണാർദ്ര സ്നേഹത്തിന് സാക്ഷ്യം വഹിക്കുന്നുവെന്നും ബിഷപ് പറഞ്ഞു.
ധന്യന്‍ കദളിക്കാട്ടില്‍ മത്തായി അച്ചനെപ്പോലെ തിരുഹൃദയഭക്തി പ്രചരിപ്പിച്ച് പ്രത്യാശയുടെ പ്രേഷിതരായി പ്രശോഭിക്കാന്‍ ഈ വര്‍ഷം ആദ്യകുര്‍ബാന സ്വീകരിച്ച കുട്ടികളെ മാർ കൊല്ലംപറന്പിൽ ആഹ്വാനം ചെയ്തു.
ജഗദല്‍പുര്‍ രൂപത വൈദികരായ ഫാ. ടോണി കൊണ്ടകശേരി, ഫാ. റോഷന് ആശാരിപറമ്പില്‍ എന്നിവര്‍ സഹകാര്‍മികരായിരുന്നു. രൂപതയുടെ വിവിധ ഭാഗങ്ങളില്‍നിന്ന് ഈ വര്‍ഷം ആദ്യകുര്‍ബാന സ്വീകരിച്ച കുട്ടികളും വിശ്വാസിസമൂഹവും പ്രാര്‍ഥനാശുശ്രൂഷകളില്‍ പങ്കെടുത്തു.
ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് വിശുദ്ധ കുര്‍ബാന, നവനാള്‍ പ്രാര്‍ഥന - മോൺ. ആന്റണി എത്തയ്ക്കാട്ട് (പ്രോട്ടോ സിഞ്ചെല്ലൂസ്, ചങ്ങനാശേരി അതിരൂപത).