കണ്ണിമല "എസ്' വളവ് മായും: വരുന്നത് കണമല, എരുമേലി വഴി 183 എ ദേശീയപാത
1549718
Wednesday, May 14, 2025 10:54 PM IST
എരുമേലി: മുണ്ടക്കയം - എരുമേലി റോഡിൽ ശബരിമല സീസണിൽ അപകടങ്ങൾ പതിവാകുന്ന കണ്ണിമലയിലെ "എസ്' ആകൃതിയിലുള്ള അപകട വളവ് ഇനിയുണ്ടാകില്ല. നാലുവരി പാതയായി വിഭാവനം ചെയ്തിട്ടുള്ള നിർദിഷ്ട ഭരണിക്കാവ് - മുണ്ടക്കയം 183എ ദേശീയ പാതയ്ക്ക് എരുമേലി - മുണ്ടക്കയം റൂട്ടിൽ ഉൾപ്പെടെ സ്ഥലമേറ്റെടുക്കലിന് വിജ്ഞാപനമായതോടെയാണ് "എസ്' വളവിന് ശാപമോക്ഷമാകുന്നത്. പാതയ്ക്ക് സ്ഥലം ഏറ്റെടുക്കാൻ കഴിഞ്ഞ ദിവസമാണ് അധികൃതർ വിജ്ഞാപനം പുറപ്പെടുവിച്ചത്.
പാത എരുമേലി റൂട്ടിൽ എത്തുന്നത് പമ്പ - ശബരിമല റോഡിലെ ഇലവുങ്കലിൽ നിന്നാണ്. ഇവിടെ നിന്നു കണമല വഴി എരുത്വാപ്പുഴയിലൂടെ മുക്കൂട്ടുതറ ടൗൺ ഒഴിവാക്കി എംഇഎസ് ജംഗ്ഷൻ -പ്രപ്പോസ് വഴി പേരൂർത്തോട് എത്തി മുണ്ടക്കയം റോഡിൽ പ്രവേശിച്ച് മഞ്ഞളരുവി - കണ്ണിമല വഴി മുണ്ടക്കയത്ത് എത്തുന്ന വിധമാണ് റൂട്ട്. നേരത്തേ കണമലയിൽ നിന്നു മൂക്കൻപെട്ടി, കാളകെട്ടി - കുഴിമാവ് - കോരുത്തോട് - മടുക്ക വഴി മുണ്ടക്കയത്ത് എത്തുന്ന റൂട്ട് പരിഗണിച്ചിരുന്നു.
കണമല - എരുത്വാപ്പുഴ ഭാഗം ദേശീയപാതയുടെ അംഗീകൃത ഗ്രേഡിയന്റ് പ്രകാരം ചെയ്യുന്നതിന് പ്രായോഗിക ബുദ്ധിമുട്ട് ഉണ്ടെന്ന കാരണം ഉയർത്തിയാണ് കോരുത്തോട് വഴിയുള്ള റൂട്ട് തെരഞ്ഞെടുത്തതെങ്കിലും ഇത് പിന്നീട് ഒഴിവാക്കി. നിർദിഷ്ട പാതയ്ക്ക് സ്ഥലം ഏറ്റെടുക്കൽ നടപടികളാണ് ഇനി ആരംഭിക്കേണ്ടത്. നിലവിൽ പാതയുടെ നിർമാണത്തിനുള്ള എസ്റ്റിമേറ്റ് അംഗീകരിച്ച് 2600 കോടി രൂപ അനുവദിച്ചതിനു പുറമേ ഡൽഹിയിലെ സ്റ്റപ്പ് കൺസൾട്ടന്റ് പ്രൈവറ്റ് ലിമിറ്റഡ് കമ്പനിക്ക് നിർമാണ ചുമതല നൽകിയിട്ടുണ്ട്.
കണ്ണിമല വഴി നിർദിഷ്ട പാതയെത്തുന്നതോടെ കണ്ണിമല ‘എസ്’ വളവിൽ സ്ഥലം ഏറ്റെടുത്ത് വളവ് മാറ്റി പുതിയ റോഡ് നിർമിക്കാനാണ് രൂപരേഖയിലെ നിർദേശം. നിലവിൽ ഈ വളവിൽ അപകടങ്ങൾ കുറയ്ക്കാൻ താത്കാലികമായി കരിങ്കല്ലുകൊണ്ട് സംരക്ഷണഭിത്തിയും ക്രാഷ്ബാരിയർ സ്ഥാപിക്കലും മാത്രമാണ് നടന്നിട്ടുള്ളത്. ഈ വളവിൽ സമാന്തര റോഡ് നിർമിക്കണമെന്ന് നാട്ടുകാർ നിരന്തരമായി ആവശ്യം ഉയർത്തുന്നുണ്ട്.
കൊല്ലം ജില്ലയിലെ ഭരണിക്കാവിൽ നിന്ന് തുടങ്ങി പത്തനംതിട്ട, കോട്ടയം ജില്ലകളിലൂടെയാണ് നിർദിഷ്ട ഭരണിക്കാവ് - മുണ്ടക്കയം 183എ ദേശീയ പാതയുടെ റൂട്ട്. മൊത്തം 119 കിലോമീറ്ററാണ് പാതയുടെ ആകെ ദൂരമായി നിർണയിച്ചിട്ടുള്ളത്. 24മീറ്റർ ആണ് വീതി. എരുമേലി ടൗൺ, മുക്കൂട്ടുതറ ടൗൺ എന്നിവ വീതികൂട്ടാനുള്ള ബുദ്ധിമുട്ട് കണക്കിലെടുത്ത് റൂട്ടിൽനിന്ന് നേരത്തേ ഒഴിവാക്കിയിരുന്നു.
ശബരിമല സീസണിൽ ദിവസങ്ങളോളം തീർഥാടക വാഹനങ്ങൾ റോഡിൽ ഗതാഗത സ്തംഭനത്തിലായ മുൻ വർഷങ്ങളിലെ സ്ഥിതി നിർദിഷ്ട പാത യാഥാർഥ്യമാകുന്നതോടെ ഒഴിയുമെന്നാണ് കരുതുന്നത്.