കായംകുളം: കൃഷ്ണപുരം സാംസ്കാരിക വിനോദ കേന്ദ്രത്തിന്റെ പ്രവർത്തനങ്ങൾ ആരംഭിക്കുന്നതിലേക്ക് മൂന്നു കോടി രൂപയുടെ പദ്ധതികൾക്ക് തുക അനുവദിച്ച് ടെൻഡർ ചെയ്തതായി യു. പ്രതിഭ എംഎൽഎ അറിയിച്ചു.
498 മീറ്റർ ചുറ്റളവിൽ ചുറ്റുമതിൽ, മതിലിൽ സ്റ്റീൽ വർക്കുകൾ, ക്ലാഡിംഗ് ആറു മീറ്റർ ഉയരത്തിൽ കമാനങ്ങൾ, ഗേറ്റുകൾ, കമാനത്തിൽ മ്യൂറൽ പെയിന്റിംഗ്സ്, ആർട്ട് വർക്കുകൾ, 328 മീറ്റർ നീളത്തിൽ ഡ്രെയിനേജ്, കുളത്തിനു ചുറ്റും ഇന്റർലോക്ക് പാകൽ, കോമ്പൗണ്ട് ലെവലിംഗ്, ടർഫ് എന്നിവയാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.
ചുറ്റുമതിലും കമാനവും രൂപകല്പന ചെയ്തിരിക്കുന്നത് ആറന്മുള വാസ്തു വിദ്യാഗുരുകുലമാണ്. തോട്ടവിള ഗവേഷണ കേന്ദ്രത്തിന്റെ ഭൂമിയിൽനിന്നും ടണൽ മാർഗം ഒഴുകിയെത്തുന്ന വലിയ അളവിലുള്ള വെള്ളം സാംസ്കാരിക വിനോദകേന്ദ്രത്തെ സാരമായി ബാധിച്ചിരുന്നു. ഡ്രെയിനേജിന്റെ നിർമാണം പൂർത്തിയാകുന്നതോടുകൂടി ഇവിടുത്തെ വെള്ളക്കെട്ടിനു ശാശ്വത പരിഹാരമാകും. അഡ്വൈഞ്ചർ ടൂറിസത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ മുന്നോട്ടുകൊണ്ടുപോകുന്നതിനും വെള്ളക്കെട്ട് തടസമായിരുന്നു.
സാംസ്കാരിക വകുപ്പിന്റെ അധീനതയിൽ ഉണ്ടായിരുന്ന കൃഷ്ണപുരം സാംസ്കാരിക വിനോദ കേന്ദ്രത്തിന്റെ പ്രവർത്തനങ്ങൾ കൂടുതൽ ആകർഷകമാക്കുന്നതിനുവേണ്ടി ജില്ലാ ടൂറിസം പ്രോമോഷൻ കൗൺസിലിനു കൈമാറിയിട്ടുണ്ട്. ജലകേളി വിനോദങ്ങൾ അടക്കമുള്ളവ പാർക്കായി ഏറ്റെടുത്ത് നടത്തുന്നതിലേക്ക് സ്വകാര്യ സംരംഭകരിൽ നിന്നും അനുയോജ്യമായ ടൂറിസം പ്രൊപ്പോസലുകൾ ക്ഷണിക്കുന്നതിന് ഡിറ്റിപിസി നടപടികൾ സ്വീകരിച്ചുവരുന്നു.
50 ലക്ഷം രൂപ വിനിയോഗിച്ച്, ചതുപ്പായി കിടന്നിരുന്ന തടാകത്തിന്റെ വശങ്ങളിൽ മണ്ണിട്ട് ദീർഘവൃത്താകൃതിയിലുള്ള കൃത്രിമ തടാകം രൂപപ്പെടുത്തുകയും ചുറ്റുമുള്ള സ്ഥലം കരഭൂമിയാക്കി ഉയർത്തുകയും ചെയ്തിരുന്നു. മൂന്നു കോടി രൂപ വിനിയോഗിച്ചാണ് തടാകത്തിനു ചുറ്റും കൽപ്പടവുകൾ, നടപ്പാത, സൈക്ലിംഗ് ട്രാക്ക്, ഓപ്പൺ ഗാലറി, ഓഫീസ് കെട്ടിടങ്ങൾ, മണ്ഡപങ്ങൾ, പടനായകന്റെ പ്രതിമ എന്നിവ സ്ഥാപിച്ചിട്ടുള്ളത്.
കൂടാതെ 15 ലക്ഷം രൂപ വിനിയോഗിച്ച് ഒരു ഓപ്പൺ സ്റ്റേജും 23 ലക്ഷം രൂപ വിനിയോഗിച്ച് കെപിഎസി സുലോചനയുടെ നാമധേയത്തിൽ ഒരു ഗ്രന്ഥശാലയും സ്ഥാപിച്ചിട്ടുണ്ട്.
ഇപ്പോൾ ടെൻഡർ ചെയ്തിട്ടുള്ള നിർമാണ പ്രവർത്തനങ്ങൾ പൂർത്തീകരിക്കുമ്പോൾ സാംസ്കാരിക-ടൂറിസം പദ്ധതികൾ പൊതുജനങ്ങൾക്ക് ആകർഷകമാകുന്ന രീതിയിൽ നടത്തിക്കൊണ്ട് പോകാൻ കഴിയുമെന്നും എംഎൽഎ അറിയിച്ചു.