കൊഴിഞ്ഞാമ്പാറ: വടകരപ്പതിയിൽ കിണർ കുഴിക്കാനെന്ന മട്ടിൽ നാട്ടുകാരെ തെറ്റിദ്ധരിപ്പിച്ചു ക്വാറിയിൽ പാറപൊട്ടിക്കാൻ ഒളിപ്പിച്ച വെടിമരുന്നുശേഖരം കൊഴിഞ്ഞാമ്പാറ പോലീസ് പിടികൂടി കേസെടുത്തു.
294 ഡിറ്റണേറ്റർ, മൂന്ന് ജലറ്റിൻ സ്റ്റിക്കുകൾ എന്നിവയുമാണു കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ടു പരിശക്കൽ പൊളിപ്പാറ എസ്. ലൂയീസ് (64), മക്കളായ സ്റ്റീഫൻ ആന്റണി സ്വാമി (39), ഗ്രിഗോറി നെൽസൺ (34), ആന്ധ്രാപ്രദേശ് സ്വദേശി പ്രകാശ് ദുഹ (35) എന്നിവരെ കസ്റ്റഡിയിലെടുത്തു.
യാതൊരുവിധ അനുമതിയിയിലാതെ പ്രവർത്തിച്ചുവന്ന ക്വാറിയിലാണ് നാട്ടുകാരുടെ പരാതിയിൽ പോലീസ് മിന്നൽ പരിശോധ നടത്തിയത് . ഒരാഴ്ച മുൻപാണ് പ്രദേശത്ത് ക്വാറി പ്രവർത്തനം തുടങ്ങിയതെന്നാണു പോലീസ് നിഗമനം. ക്വാറിയിൽ നിന്നും ടിപ്പറിൽ കരിങ്കൽകടത്തു തുടങ്ങിയതറിഞ്ഞാണ് നാട്ടുകാർ വിവരങ്ങൾ അന്വേഷിച്ചത് . എന്നാൽ ക്വാറിക്ക് പ്രവർത്താനുമതിയില്ലെന്നു മനസിലായതോടെ നാട്ടുകാർ വിവരം പോലീസിനു വിവരം നൽകി.
സംഭവസ്ഥലത്തുനിന്നും ഹിറ്റാച്ചി, പാറ തുരക്കാൻ ഉപയോഗിക്കുന്ന കംപ്രസർ, ട്രാക്ടർ എന്നിവ പിടിച്ചെടുത്തിട്ടുണ്ട്.
ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം ചിറ്റൂർ ഡിവൈഎസ്പി വി.എ. കൃഷ്ണദാസ്, കൊഴിഞ്ഞാമ്പാറ എസ്എച്ച്ഒ ഇൻസ്പെക്ടർ എം.ആർ. അരുൺകുമാർ, എസ്ഐ ബി. പ്രമോദ്, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ എൻ. ശരവണൻ, ആർ. രതീഷ്, വി. ഹരിദാസ്,എച്ച്. ഷിയാവുദ്ദീൻ, റഷീദ്, സിവിൽ പോലീസ് ഓഫീസർ കെ. ബാലകൃഷ്ണൻ, ഡ്രൈവർ എഎസ്ഐ എം.കെ. രതീഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് റെയ്ഡ് നടത്തിയത്.