നെടുങ്കണ്ടം: സംസ്ഥാനത്തെ നാലാമത്തെ ആയുര്‍വേദ മെഡിക്കല്‍ കോളജ് പാഴ്വാക്കായോ? പ്രഖ്യാപനം നടത്തി, സ്ഥലം ഏറ്റെടുത്തു, മാസ്റ്റര്‍ പ്ലാന്‍ തയാറാക്കി, പണവും അനുവദിച്ചു. നാലു വര്‍ഷം കഴിഞ്ഞിട്ടും നിര്‍മാണം ആരംഭിച്ചിട്ടില്ല. ഉടുമ്പന്‍ചോലയ്ക്കടുത്ത് മാട്ടുത്താവളത്ത് വിഭാവനം ചെയ്ത ആയുര്‍വേദ മെഡിക്കല്‍ കോളജിനാണ് ഈ ദുര്‍വിധി.
ഒന്നാം പിണറായി സര്‍ക്കാരില്‍ മന്ത്രിയായിരുന്ന എം.എം. മണി മുന്‍കൈയടുത്താണ് സംസ്ഥാനത്തെ ഏറ്റവും വലിയ ആയുര്‍വേദ മെഡിക്കല്‍ കോളജ് ഇവിടെ സ്ഥാപിക്കാന്‍ തീരുമാനമാനിച്ചത്. പദ്ധതിക്കായി റവന്യൂ വകുപ്പില്‍നിന്ന് നാലുവര്‍ഷം മുമ്പ് ആരോഗ്യവകുപ്പ് 21 ഏക്കര്‍ സ്ഥലം ഏറ്റെടുത്തിരുന്നു. മൂന്ന് വര്‍ഷം മുമ്പ് മാസ്റ്റര്‍ പ്ലാനും തയാറാക്കി. തുടര്‍ന്ന് സ്ഥലത്തിന്റെ ചുറ്റുമതില്‍ നിര്‍മാണത്തിനായി 3.5 കോടി രൂപയും അടിസ്ഥാന സൗകര്യ വികസനത്തിന് 10 കോടിയും അനുവദിച്ചു. പിന്നീട് ഒന്നും നടന്നില്ല. സ്ഥലം ഇപ്പോള്‍ കാടു മൂടിയ അവസ്ഥയിലാണ്.
400 കോടി രൂപയായിരുന്നു മൊത്തം പദ്ധതി ചെലവ് പ്രതീക്ഷിച്ചിരുന്നത്. വാപ്കോസിനായിരുന്നു നിര്‍മാണച്ചുമതല. ആശുപത്രി ബ്ലോക്ക്, അഡ്മിനിസ്ട്രേഷന് ബ്ലോക്ക്, ഓപ്പറേഷന് തിയേറ്റര്‍ ബ്ലോക്ക്, ക്ലിനിക്കല്‍ ലബോറട്ടറി, സെന്‍ട്രല്‍ ലൈബ്രറി, സെമിനാര്‍ ഹാള്‍, സ്റ്റാഫ് ഹോസ്റ്റല്‍, വിദ്യാര്‍ഥികള്‍ക്കുള്ള ഹോസ്റ്റലുകള്‍, കാന്റീന്, വാര്‍ഡുകള്‍, റിസേര്‍ച്ച് വിഭാഗങ്ങള്‍, രോഗികള്‍ക്കുള്ള കോട്ടേജുകള്‍ എന്നിവയടക്കം നിര്‍മിക്കാനായിരുന്നു പദ്ധതി.
ആദ്യഘട്ടമെന്ന നിലയ്ക്ക് ആശുപത്രിയുടെ പ്രവര്‍ത്തനം ആരംഭിക്കുകയും പിന്നീട് രണ്ടാംഘട്ടമായി നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഒരു വര്‍ഷത്തിനുള്ളില്‍ തന്നെ ആരംഭിക്കാനുമായിരുന്നു തീരുമാനം.
ജീവനക്കാരുടെ നിയമനം, തസ്തിക സൃഷ്ടിക്കല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ രണ്ടുമാസത്തിനുള്ളില്‍ പൂര്‍ത്തികരിക്കാനും ലക്ഷ്യമിട്ടിരുന്നു. എന്നാല്‍, ഇതെല്ലാം കടലാസില്‍ ഒതുങ്ങി. കെട്ടിടനിര്‍മാണം പൂര്‍ത്തിയാകുന്നതിന് മുമ്പുതന്നെ വാടക കെട്ടിടത്തില്‍ ആശുപത്രിയുടെ പ്രവര്‍ത്തനം തുടങ്ങാനുള്ള തീരുമാനവും തീരുമാനത്തിൽ ഒതുങ്ങി.
കെട്ടിട നിര്‍മാണത്തിന് ശേഷം ലഭിക്കുന്ന സ്ഥലത്ത് ആയുര്‍വേദ മരുന്നുകള്‍ നട്ടുപിടിപ്പിക്കാനും മറ്റും പദ്ധതി ഉണ്ടായിരുന്നു.
ഔഷധ സസ്യങ്ങളുടെ സ്ഥാനത്ത് നിലവില്‍ വളരുന്നത് പാഴ്ചെടികളാണ്. കുമളി, മൂന്നാര്‍ എന്നിവിടങ്ങളല്‍ എത്തുന്ന വിദേശ വിനോദ സഞ്ചാരികളെയും ആഭ്യന്തര ടൂറിസ്റ്റുകളെയും ആകര്‍ഷിക്കുന്നതിനും പദ്ധതിയുടെ തുടക്കത്തില്‍ ആലോചന ഉണ്ടായിരുന്നു.
അതിർത്തി പ്രദേശമായതിനാല്‍ തമിഴ്നാട്ടില്‍നിന്നുപോലും നിരവധി ആളുകള്‍ ചികിത്സയ്ക്കെത്തുമെന്നായിരുന്നു പ്രതീക്ഷ. ജില്ലയിലെ മലയോര ജനതയുടെ സ്വപ്നമാണ് ഭരണകൂടത്തിന്റെ ഇച്ഛാശക്തി ഇല്ലായ്മ മൂലം അവതാളത്തിലായിരിക്കുന്നത്.