തൊടുപുഴ: ഡെങ്കിപ്പനിക്ക് പുറമേ എച്ച്1 എൻ1, എലിപ്പനി എന്നിവ റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. വിവിധ പകർച്ചവ്യാധി ലക്ഷണങ്ങളുള്ളവർ ഉടൻതന്നെ ആശുപത്രിയിൽ ചികിത്സ തേടണമെന്നും ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു.
കടുത്ത പനി, തലവേദന, നടുവേദന, കണ്ണിനുള്ളിൽ വേദന എന്നിവയാണ് ഡെങ്കിപ്പനിയുടെ ലക്ഷണങ്ങൾ. എലിപ്പനി ലക്ഷണങ്ങൾ പനിയോടൊപ്പം നടുവേദന, കാലിലെ പേശികളിൽ വേദന, കണ്ണിന് മഞ്ഞ നിറം എന്നിവയാണ്.
കെട്ടിക്കിടക്കുന്ന വെള്ളത്തിലും ഓടകളിലും ഇറങ്ങി ജോലി ചെയ്യുന്നവർ, മൃഗങ്ങളെ പരിപാലിക്കുന്നവർ, കെട്ടിട നിർമാണ തൊഴിലാളികൾ, തൊഴിലുറപ്പ് തൊഴിലാളികൾ, ശുചീകരണത്തൊഴിലാളികൾ, കൃഷിപ്പണിക്കാർ, ക്ഷീരകർഷകർ എന്നിവർ ഡോക്ടറുടെ നിർദ്ദേശാനുസരണം എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്സി സൈക്ലിൻ കഴിക്കണം.
ജലദോഷം, ചുമ, പനി, തൊണ്ടവേദന, തലവേദന, ശരീരവേദന, ക്ഷീണം, വിറയിൽ, ഛർദ്ദി, വയറിളക്കം എന്നിവയാണ് എച്ച്1 എൻ1 ലക്ഷണങ്ങൾ. ചികിത്സയ്ക്കുള്ള ഒസൾട്ടമിവിർ എല്ലാ സർക്കാർ ആരോഗ്യകേന്ദ്രങ്ങളിൽനിന്നും സൗജന്യമായി ലഭിക്കും. ലക്ഷണങ്ങളുള്ളവർ വീടുകളിൽ പൂർണ വിശ്രമത്തിൽ കഴിയുക. കഴിയുന്നതും മറ്റുള്ളവരുമായി സന്പർക്കത്തിൽ ഏർപ്പെടാതിരിക്കുക. പുറത്ത് ഇടപഴകുന്പോൾ മാസ്ക് ഉപയോഗിക്കുക.
രോഗലക്ഷണങ്ങൾ കണ്ടാൽ സമയം പാഴാക്കാതെ അടുത്തുള്ള ആരോഗ്യ കേന്ദ്രത്തിലെത്തി ഡോക്ടറുടെ സേവനം തേടണം.
പ്രമേഹം, രക്താതിമർദ്ദം, ഹൃദ്രോഗം, വൃക്ക, കരൾ രോഗങ്ങൾ എന്നിവ ഉള്ളവർ, ഗർഭിണികൾ, തൂക്കം കൂടുതലുള്ളവർ, കിടപ്പുരോഗികൾ തുടങ്ങിയവർക്ക് ലക്ഷണങ്ങൾ ഉണ്ടായാൽ ഉടനെ ചികിത്സിക്കണം. esanjeevaniopd. in ൽ ലോഗിൻ ചെയ്ത് ഇ-സഞ്ജീവനിയുടെ സൗകര്യം പ്രയോജനപ്പെടുത്തണം. ദിശ നന്പർ : 1056/104/ 0471 255 2056.