ല്ലം: ജില്ലാ പഞ്ചായത്ത് 2023-24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഏറ്റെടുത്ത പദ്ധതി പ്രകാരമുള്ള കതിർമണി അരി വിപണിയിൽ. ഇതിന്റെ വിപണന ഉദ്ഘാടനം കൊല്ലം പ്രസ് ക്ലബ് ഹാളിൽ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഗോപൻ നിർവഹിച്ചു.
ജില്ലയിലെ തരിശായി കിടക്കുന്ന നെൽപാടങ്ങൾ കൃഷിയോഗ്യമാക്കുക എന്നതാണ് ഈ പദ്ധതിയിലൂടെ വിഭാവനം ചെയ്തത്. പാടശേഖര സമിതികൾ, കർഷക ഗ്രൂപ്പുകൾ, സ്വയം സഹായ സംഘങ്ങൾ, ഗ്രന്ഥശാല കൂട്ടായ്മ എന്നീ ഗ്രൂപ്പുകൾ മുഖേനെയാണ് നെൽകൃഷി നടത്തിയത്.
ആദ്യ ഘട്ടത്തിൽ ജില്ലയിലെ 24 ഗ്രാമ പഞ്ചായത്തുകളിലായി 350 ഏക്കറിലാണ് കൃഷി ചെയ്തത്. ഉമ, മനുരത്ന, ശ്രേയസ്, ജ്യോതി എന്നീ വിത്തുകളാണ് കൃഷിക്കായി ഉപയോഗിച്ചത്.
ഉത്പാദിപ്പിച്ച നെല്ല് താങ്ങ് വില നൽകി ജില്ലാ പഞ്ചായത്ത് തന്നെ സംഭരിക്കും. 28.20 രൂപയാണ് ഒരു കിലോഗ്രാം നെല്ലിന്റെ താങ്ങു വില. കർഷകർക്ക് ഉത്പാദിപ്പിക്കുന്ന നെല്ലിന് യഥാസമയം താങ്ങുവില ഉറപ്പ് വരുത്തുന്നതിന് ജില്ലാ പഞ്ചായത്തിന്റെ തനത് ഫണ്ടാണ് വകയിരുത്തിയത്.
ഒരു ഹെക്ടർ ഭൂമിയിൽ കൃഷി ചെയ്യുന്നതിന് കർഷകർക്ക് സബ്സിഡിയായി 35,000 രൂപ ലഭിക്കും. കൂടാതെ ഭൂവുടമയ്ക്ക് ഹെക്ടറിന് 5,000 രൂപ ഇൻസന്റീവായി ലഭ്യമാക്കും.
ഉത്പാദിപ്പിക്കുന്ന നെല്ല് സംഭരിച്ച് ഓയിൽ പാം ഇന്ത്യാ ലിമിറ്റഡിന്റെ വെച്ചൂരിലെ റൈസ് മില്ലിൽ പ്രോസസ് ചെയ്ത് ജില്ലാ പഞ്ചായത്ത് ലേബലിലാണ് കതിർമണി എന്ന പേരിൽ വിപണിയിൽ എത്തിക്കുന്നത്.
അഞ്ച് കിലോഗ്രാം പായ്ക്കറ്റുകളിലാണ് ഈ മട്ടയരി ലഭ്യമാക്കുക. 325 രൂപയാണ് പരമാവധി വിൽപ്പന വില.
ജില്ലാ പഞ്ചായത്ത് വിപണന കേന്ദ്രം, ജില്ലയിലെ കൃഷി ഭവനുകൾ, കുരിയോട്ടുമല ഫാം, തെരഞ്ഞെടുക്കപ്പെട്ട സൂപ്പർ മാർക്കറ്റുകൾ എന്നിവിടങ്ങളിൽ അരി ലഭ്യമാകും. 2024-25 വർഷത്തിൽ ആയിരം ഏക്കറിൽ നെൽകൃഷി വ്യാപിപ്പിക്കാനാണ് ജില്ലാ പഞ്ചായത്ത് ലക്ഷ്യമിടുന്നതെന്ന് പ്രസിഡന്റ് പറഞ്ഞു.
ഓണാട്ടുകര കാർഷിക വികസന ഏജൻസിയുമായി സഹകരിച്ച് ജില്ലാ പഞ്ചായത്ത് എള്ളു കൃഷിയും നിലവിൽ നടത്തി വരുന്നുണ്ട്.
ഇത് കൂടാതെ വെളിച്ചെണ്ണ, നെയ്യ്, വെച്ചൂർ പശുവിന്റെ പാൽ, ആട്ടിൻ പാൽ, തേൻ, വളം എന്നിവയും ജില്ലാ പഞ്ചായത്ത് വിപണനം നടത്തി വരുന്നു.
ഇതു കൂടാതെ ജില്ലാ പഞ്ചായത്ത് എന്ന പേരിൽ 10 രൂപയ്ക്ക് ഒരു ലിറ്റർ കുടിവെള്ളവും വിൽപന നടത്തുന്നു. ജില്ലാ ആശുപത്രിയിലും ജില്ലാ പഞ്ചായത്തിന്റെ അധീനതയിലുള്ള ഫാമുകളിലും കുടിവെള്ളം ലഭിക്കും.
കതിർമണി അരിയുടെ വിപണന ഉദ്ഘാടന ചടങ്ങിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീജാ ഹരീഷ്, സെക്രട്ടറി വൈ. വിജയകുമാർ, അംഗം അഡ്വ. സി. പി. സുധീഷ് കുമാർ, കൃഷി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ പുഷ്പാ ജോസഫ് എന്നിവരും സംബന്ധിച്ചു.